small is beautiful

small is beautiful
Ajantha musings

Tuesday, June 28, 2011

njeralathu harigovindan

ഞാന്‍ ഹരിഗോവിന്ദനെ കാണുന്നത് രണ്ടു വ്യാഴവട്ടം മുമ്പാണ്. ഞെരളത്തിന്‍റെ നിഴല്‍പറ്റി നടന്ന കൊച്ചുകുട്ടി. അന്നേ ഹരി നന്നായി പാടും. അച്ഛന്‍റെകൂടെ കൊട്ടിപ്പാടി ക്രമേണ
ശ്രുതിശുദ്ധി കൈവന്നു. തിരുമാന്ധാംകുന്നിലെ വീട്ടില്‍ ഞെരളത്തിനെ ദൂരദര്‍ശനുവേണ്ടി ഡോകുമെന്‍റ് ചെയ്യാനെത്തിയതായിരുന്നു ഞങ്ങള്‍. അങ്ങാടിപ്പുറം തിരുമാന്ധാംകുന്നിന്‍റെ
എല്ലാ കോണുകളിലേക്കും ക്യാമറയോടൊപ്പം രാമപ്പൊതുവാളും ഹരിഗോവിന്ദനും ഞങ്ങള്‍ക്കൊപ്പം വന്നു, എല്ലാം മറന്നു പാടി...സോപാനസംഗീതത്തിനു ഒരു തിരുമാന്ധാം കുന്ന് ശൈലി പകരാന്‍ ഞെരളത്തിന് കഴിഞ്ഞു. അത് തിരുവേഗപ്പുറ രാമ മാരാരില്‍ നിന്നും ഗുരുവായൂര്‍ ജനാര്‍ദ്ദനന്‍ നെടുങ്ങാടിയില്‍ നിന്നും അല്പം വ്യത്യസ്തമായി അനുഭവപ്പെട്ടു. ഗീതഗോവിന്ദത്തിന്‍റെ ലാസ്യമല്ല കേരളീയസംഗീതത്തിനു സ്വായത്തമായിരുന്ന താളാത്മകശൈലിയാണ് അദ്ദേഹം പിന്തുടര്‍ന്നത്‌. അതില്‍ത്തന്നെ ഞെരളത്തിന് സ്വത സിദ്ധമായൊരു താണ്ഡവശീലുണ്ടായിരുന്നു. അത് കേരളസംഗീതത്തിന്‍റെ ദ്രാവിഡമായ തനിമ നിലനിര്‍ത്തി. ശ്വാസഗതിയെ നിയന്ത്രിച്ചുകൊണ്ട് കടുംതാളത്തിലേക്ക് ആരോഹണം
ചെയ്ത ഞെരളത്തിന്‍റെ ആലാപനം സമാനതകളില്ലാത്ത അവതരണത്തിന്‍റെ ദാര്‍ഡ്യം ഉള്‍ക്കൊണ്ടു. ജീവിതത്തിന്‍റെ യാതനാപര്‍വ്വം അദ്ദേഹത്തെ ശ്വാസംമുട്ടിച്ചപ്പോഴും സോപാനത്തിനരികെ എല്ലാം മറന്നുപാടി. ഞെരളത്തിന്‍റെ അഷ്ടപദി തിരുമാന്ധാംകുന്നിന്‍റെ ഇടവഴികളിലും ക്ഷേത്രത്തിന്‍റെ സോപാനക്കെട്ടുകളിലും അരയാലിലയിലും തവ വിരഹേ വനമാലീയെന്നു അലിഞ്ഞുതീരുമ്പോള്‍ തീര്‍ഥജലം മാത്രം നുകര്‍ന്ന് വിശപ്പടങ്ങാത്ത സഹചാരിയായി എന്നും അച്ഛനോടൊപ്പം ഹരിഗോവിന്ദനുമുണ്ടായിരുന്നു. ഏഴരവെളുപ്പിന്‍റെ ശ്രീരാഗവും പന്തീരടിയുടെ മധ്യമാവതിയും സായംസന്ധ്യയുടെ പൂര്‍വികല്യാണിയും രാവിന്‍റെ ആഹരിയും ശ്രുതിചേര്‍ത്ത ഞെരളത്തിന്‍റെ ജീവിതകാണ്ഡം ഹരിഗോവിന്ദനോളം അറിഞ്ഞവരില്ല. സോപാനത്തിന്‍റെ ഇന്ദിശയും പുറനീരയും ഹരി തിരിച്ചറിഞ്ഞു. ദുഃഖഘണ്ടാരവും മലയമാരുതവും ജീവിതത്തിനു ശ്രുതിചേര്‍ത്ത് അച്ഛന്‍റെ
ഉന്മാദിയായ സംഗീതകലയെ ഹരിഗോവിന്ദന്‍ കാത്തുപോന്നു. മഹാഗായകനായ യേശുദാസും കഥകളിസംഗീതത്തിലെ വേറിട്ട സൌന്ദര്യമായ ഹൈദരാലിയും നേരിട്ടതിനേക്കാള്‍ വേദന ഹരിഗോവിന്ദന് അനുഭവിക്കേണ്ടിവന്നു. സോപാനത്തിന്‍റെ നാദം തുടിച്ച ഇടക്കയും കോലും തിരുമാന്ധാംകുന്നിലമ്മയുടെ തിരുനടയില്‍ കാണിക്കയായി സമര്‍പ്പിക്കാന്‍ പോലും ഒരുവേള, ചിന്തിച്ചതാണ്. എന്നിട്ടും, ഞെരളത്തിന്‍റെ വഴി ഹരിഗോവിന്ദന്‍ വിട്ടുകളഞ്ഞില്ല. ആ സുകൃതം ഇന്നും മലയാളത്തിന്‍റെ ഹരിശ്രീയായി നമ്മോടൊപ്പം ..

ഹരിയുടെ ലളിതസുന്ദരമായ കുടുംബചിത്രം കണ്ടപ്പോള്‍ ഇത്രയും എഴുതണമെന്നു തോന്നി. കേരളവും മലയാളവും കൈവിട്ട ഗ്രാമവിശുദ്ധിയും നന്മയും ആ കുടുംബത്തിനും സോപാനസംഗീതത്തിന്‍റെ ശീലിനും ബാക്കിനില്‍ക്കുന്നു എന്നറിയുമ്പോള്‍ നമ്മുടെ ഹൃദയങ്ങളില്‍ സന്തോഷാശ്രു പൊഴിയുന്നു. ഹരിഗോവിന്ദന്‍റെ സംഗീതകലക്ക് നിറവേകാന്‍
മലയാളനാടിനു കഴിയുമെന്ന പ്രത്യാശയും സ്വപ്നവും ഇവിടെ പങ്കിടട്ടെ.



sethumadhavan machad 

Thursday, June 23, 2011

Ellora the frozen music in stone - 3-

എല്ലോറയിലെ ഗുഹാക്ഷേത്രങ്ങളുടെ മേല്‍ത്തട്ടുകളും ചുമരും വര്‍ണാലംകൃതവും സ്വാഭാവിക സവിശേഷതകളാല്‍ സമ്പന്നവുമായിരുന്നു. ഹിമവെണ്മയാര്‍ന്ന മാര്‍ബിള്‍ ക്കല്ലുകള്‍ പാകിയ ഗുഹാന്തര്‍ഭാഗങ്ങള്‍ ശില്പികളുടെ ഉളിപ്പാടുകള്‍ തീര്‍ത്ത ജീവസുറ്റ ശില്പങ്ങളാല്‍ ശ്രദ്ധേയങ്ങളുമായിരുന്നു. പലതിനും ഗ്രീക്ക് ശില്പങ്ങളെ ഓര്‍മിപ്പിക്കും വിധം സമാനതയും മിഴിവും ഉണ്ടായിരുന്നു. ഗോഥിക് ശൈലിയുടെ പ്രഭാവം അവയെ ചരിത്രാതീതമായൊരു ഗരിമയിലേക്ക് ജിജ്ഞാസുവായ കാഴ്ചക്കാരനെ ആനയിക്കാന്‍ പര്യാപ്തവുമായിരുന്നു. ശില്‍പങ്ങളുടെ നില, വടിവ്, മുദ്രകളുടെയും കരണങ്ങളുടെയും സമമിതി ,കണ്ണുകളുടെ തിളക്കം, സജീവമായ ചലനാത്മകത, സഹജമായ ലയാത്മകത എന്നിങ്ങനെ സര്‍ഗവൈഭവം തുടിക്കുന്ന മുദ്രകളാല്‍ കാലതീതമായൊരു ചൈതന്യം എല്ലോറക്കുണ്ടായിരുന്നു. മുഗള്‍രാജവംശം ഡക്കാന്‍സമതലം ആക്രമിക്കുന്ന കാലം 'രംഗ് മഹല്‍' എന്ന പേരിലറിയപ്പെട്ട
എല്ലോറ ആക്രമണത്തെ തുടര്‍ന്ന് നഷ്ടപ്രതാപങ്ങളുടെ തിരസ്കരണിയില്‍ അമര്‍ന്നുപോയി. ചരിത്രാന്വേഷിയായ സഞ്ചാരിയുടെ വ്യഥ, പില്‍ക്കാലത്ത്‌ എല്ലോറയെ ലോക പൈതൃകത്തിലേക്ക് UNESCO ഏറ്റെടുക്കുംവരെ നിലനിന്നു.

നിറങ്ങളുടെയും പ്രകാശത്തിന്‍റെയും സംയോജനം സാധ്യമാക്കുന്ന അപൂര്‍വഭംഗിയുള്ള കാഴ്ച ശിലയില്‍ കൊത്തിയെടുത്തത് എത്ര സമ്മോഹനമായാണ്
എല്ലോറയുടെ പ്രാകാരചുറ്റില്‍ ദൃശ്യമാകുന്നതെന്നോ? ധനുര്‍ധാരികളായ പുരുഷന്മാര്‍ ശത്രുവിനുനേരെ തൊടുത്തുവിടുന്ന ശരമാരിയുടെ ആവേഗം ശില്‍പികള്‍ കല്‍ത്തളിമങ്ങളില്‍ ചലനാത്മകമായി വിന്യസിച്ചിട്ടുള്ളത് ചിത്രശില്പ വിദ്യാര്‍ഥികള്‍ക്ക് അദ്ഭുതം പകരും. ഗംഗ യമുനാസരസ്വതി  നദികളെ പ്രവാഹഗതിയോടെ കോണുകളില്‍ ആലേഖനം ചെയ്തിട്ടുള്ളതും ആമ്പലുംതാമരയും വൃക്ഷലതാദികളും വള്ളിക്കുടിലുകളും ഇലച്ചാര്‍ത്തുകളും അഭിഷേകതീര്‍ഥങ്ങളും പ്രണാളികയും മറ്റും അനായാസമായഒഴുക്കോടെയാണ് ശില്പികളുടെ കൈവിരലുകള്‍ സാക്ഷാത്ക്കരിചിട്ടുള്ളതും നാം കാണാതെ പോവില്ല. . ഒരോട്ടപ്രദക്ഷിണം കൊണ്ട് നിങ്ങള്‍ക്ക് എല്ലോറയെ പൂര്‍ണമായി അറിയാനാവില്ല. കാണാനും കേള്‍ക്കാനും അറിയാനും നമുക്ക് സ്വയമൊരു ശിക്ഷണം വേണം, ജിജ്ഞാസയുടെ അന്തര്‍ദൃഷ്ടിയും സംവേദനത്തിന്‍റെ അന്ത: ശ്രോത്രവും എന്നുതന്നെ പറയട്ടെ.

സമകോണുകളും ദീര്‍ഘചതുരങ്ങളും ചതുര്‍ഭുജങ്ങളും വര്‍ത്തുളഭംഗികളും ക്ഷേത്രങ്ങള്‍ക്ക് മാത്രമല്ല, പില്‍ക്കാലത്തുണ്ടായ ബുദ്ധജൈന വിഹാരങ്ങള്‍ക്കുപോലും എല്ലോറ യിലെ ശില്‍പികള്‍ നല്‍കി. നളന്ദയിലേയും തക്ഷശിലയിലെയും വിദ്യാകേന്ദ്രങ്ങളെ ഓര്‍മിപ്പിക്കുന്ന മാതൃകയിലുള്ള ഗാലറികളാണ് ബുദ്ധചൈത്യങ്ങളില്‍ നിര്‍മിച്ചിരിക്കുന്നത്.
പടുകൂറ്റന്‍ എടുപ്പുകള്‍ താങ്ങിനിറുത്തുന്നത് കല്ലില്‍പണിത അനേകം സ്തംഭങ്ങളാണ്.ഈ തൂണുകളുടെ നിര്‍മിതി ഈജിപ്തിലെ ശില്പശൈലിയെ, അഥവാ ഗ്രീക്ക് വാസ്തു ശൈലിയെ ഓര്‍മിപ്പിക്കുംവിധമാണ്. ( ഇപ്പറഞ്ഞവ ചിത്രങ്ങളില്‍മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ ) സഭകളും തളങ്ങളും, അപൂര്‍വ വിധാനങ്ങളും പാഠശാലകളും ബഹുനിലകളില്‍
പണിതീര്‍ത്തിട്ടുള്ളത് അന്നത്തെ ബുദ്ധജൈന വിദ്യാകേന്ദ്രങ്ങളുടെ മഹത്വം വിളിച്ചോതുന്നവയാണ്.
ഈ യാത്രകള്‍ നമ്മിലേക്കുതന്നെയുള്ള മടക്കയാത്രകളാണ്. പൌരാണികമഹത്വങ്ങളുടെ സൌന്ദര്യാംശം എന്നും എന്‍റെ ഇഷ്ടവിഷയമായിരുന്നു. ചരിത്രം കുളമ്പടിയൊച്ചയോടെ
ഓടിത്തീര്‍ത്ത കാലം ഞാന്‍ നോക്കിക്കാണുന്നത് രാജാക്കന്‍മാരുടെ മൃഗയാവിനോദങ്ങളിലല്ല. കാലം, പിന്നിട്ടവഴികളില്‍  ബാക്കിവെച്ച സംസ്കാരത്തിന്‍റെ കൈമുദ്രകളിലാണ്.
അജന്തയും എല്ലോറയും കൊണാര്‍ക്കും സാത്വികവും രാജസവുമായ രസമുകുളങ്ങളെ ഉണര്‍ത്താനാണ് നിമിത്തമായത് എന്നുഞാന്‍ തിരിച്ചറിയുന്നു. പുരാതനസൌന്ദര്യത്തിന്‍റെ
പ്രാര്‍ഥന വാക്കുകളില്‍ പുനര്‍ജനികൊള്ളുന്നത്‌ ഒരു നിയോഗമെന്നപോലെ ഹൃദയത്തില്‍ ഞാനേറ്റുവാങ്ങുന്നു. നന്ദി.

Ellora the frozen music in stone - 3-

എല്ലോറയിലെ ഗുഹാക്ഷേത്രങ്ങളുടെ മേല്‍ത്തട്ടുകളും ചുമരും വര്‍ണാലംകൃതവും സ്വാഭാവിക സവിശേഷതകളാല്‍ സമ്പന്നവുമായിരുന്നു. ഹിമവെണ്മയാര്‍ന്ന മാര്‍ബിള്‍ ക്കല്ലുകള്‍ പാകിയ ഗുഹാന്തര്‍ഭാഗങ്ങള്‍ ശില്പികളുടെ ഉളിപ്പാടുകള്‍ തീര്‍ത്ത ജീവസുറ്റ ശില്പങ്ങളാല്‍ ശ്രദ്ധേയങ്ങളുമായിരുന്നു. പലതിനും ഗ്രീക്ക് ശില്പങ്ങളെ ഓര്‍മിപ്പിക്കും വിധം സമാനതയും മിഴിവും ഉണ്ടായിരുന്നു. ഗോഥിക് ശൈലിയുടെ പ്രഭാവം അവയെ ചരിത്രാതീതമായൊരു ഗരിമയിലേക്ക് ജിജ്ഞാസുവായ കാഴ്ചക്കാരനെ ആനയിക്കാന്‍ പര്യാപ്തവുമായിരുന്നു. ശില്‍പങ്ങളുടെ നില, വടിവ്, മുദ്രകളുടെയും കരണങ്ങളുടെയും സമമിതി ,കണ്ണുകളുടെ തിളക്കം, സജീവമായ ചലനാത്മകത, സഹജമായ ലയാത്മകത എന്നിങ്ങനെ സര്‍ഗവൈഭവം തുടിക്കുന്ന മുദ്രകളാല്‍ കാലതീതമായൊരു ചൈതന്യം എല്ലോറക്കുണ്ടായിരുന്നു. മുഗള്‍രാജവംശം ഡക്കാന്‍സമതലം ആക്രമിക്കുന്ന കാലം 'രംഗ് മഹല്‍' എന്ന പേരിലറിയപ്പെട്ട
എല്ലോറ ആക്രമണത്തെ തുടര്‍ന്ന് നഷ്ടപ്രതാപങ്ങളുടെ തിരസ്കരണിയില്‍ അമര്‍ന്നുപോയി. ചരിത്രാന്വേഷിയായ സഞ്ചാരിയുടെ വ്യഥ, പില്‍ക്കാലത്ത്‌ എല്ലോറയെ ലോക പൈതൃകത്തിലേക്ക് UNESCO ഏറ്റെടുക്കുംവരെ നിലനിന്നു.

നിറങ്ങളുടെയും പ്രകാശത്തിന്‍റെയും സംയോജനം സാധ്യമാക്കുന്ന അപൂര്‍വഭംഗിയുള്ള കാഴ്ച ശിലയില്‍ കൊത്തിയെടുത്തത് എത്ര സമ്മോഹനമായാണ്
എല്ലോറയുടെ പ്രാകാരചുറ്റില്‍ ദൃശ്യമാകുന്നതെന്നോ? ധനുര്‍ധാരികളായ പുരുഷന്മാര്‍ ശത്രുവിനുനേരെ തൊടുത്തുവിടുന്ന ശരമാരിയുടെ ആവേഗം ശില്‍പികള്‍ കല്‍ത്തളിമങ്ങളില്‍ ചലനാത്മകമായി വിന്യസിച്ചിട്ടുള്ളത് ചിത്രശില്പ വിദ്യാര്‍ഥികള്‍ക്ക് അദ്ഭുതം പകരും. ഗംഗ യമുനാസരസ്വതി  നദികളെ പ്രവാഹഗതിയോടെ കോണുകളില്‍ ആലേഖനം ചെയ്തിട്ടുള്ളതും ആമ്പലുംതാമരയും വൃക്ഷലതാദികളും വള്ളിക്കുടിലുകളും ഇലച്ചാര്‍ത്തുകളും അഭിഷേകതീര്‍ഥങ്ങളും പ്രണാളികയും മറ്റും അനായാസമായ ഒഴുക്കോടെയാണ് ശില്പികളുടെ കൈവിരലുകള്‍ സാക്ഷാത്ക്കരിചിട്ടുള്ളത്. ഒരോട്ടപ്രദക്ഷിണം കൊണ്ട് നിങ്ങള്‍ക്ക് എല്ലോറയെ പൂര്‍ണമായി അറിയാനാവില്ല. കാണാനും കേള്‍ക്കാനും അറിയാനും നമുക്ക് സ്വയമൊരു ശിക്ഷണം അനിവാര്യമാണ്. ജിജ്ഞാസയുടെ അന്തര്‍ദൃഷ്ടിയും സംവേദനത്തിന്‍റെ അന്ത: ശ്രോത്രവും എന്നുതന്നെ പറയട്ടെ.

സമകോണുകളും ദീര്‍ഘചതുരങ്ങളും ചതുര്‍ഭുജങ്ങളും വര്‍ത്തുളഭംഗികളും ക്ഷേത്രങ്ങള്‍ക്ക് മാത്രമല്ല, പില്‍ക്കാലത്തുണ്ടായ ബുദ്ധജൈന വിഹാരങ്ങള്‍ക്കുപോലും എല്ലോറ യിലെ ശില്‍പികള്‍ നല്‍കി. നളന്ദയിലേയും തക്ഷശിലയിലെയും വിദ്യാകേന്ദ്രങ്ങളെ ഓര്‍മിപ്പിക്കുന്ന മാതൃകയിലുള്ള ഗാലറികളാണ് ബുദ്ധചൈത്യങ്ങളില്‍ നിര്‍മിച്ചിരിക്കുന്നത്.
പടുകൂറ്റന്‍ എടുപ്പുകള്‍ താങ്ങിനിറുത്തുന്നത് കല്ലില്‍പണിത അനേകം സ്തംഭങ്ങളാണ്.ഈ തൂണുകളുടെ നിര്‍മിതി ഈജിപ്തിലെ ശില്പശൈലിയെ, അഥവാ ഗ്രീക്ക് വാസ്തു ശൈലിയെ ഓര്‍മിപ്പിക്കുംവിധമാണ്. ( ഇപ്പറഞ്ഞവ ചിത്രങ്ങളില്‍മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ ) സഭകളും തളങ്ങളും, അപൂര്‍വ വിധാനങ്ങളും പാഠശാലകളും ബഹുനിലകളില്‍
പണിതീര്‍ത്തിട്ടുള്ളത് അന്നത്തെ ബുദ്ധജൈന വിദ്യാകേന്ദ്രങ്ങളുടെ മഹത്വം വിളിച്ചോതുന്നവയാണ്.
ഈ യാത്രകള്‍ നമ്മിലേക്കുതന്നെയുള്ള മടക്കയാത്രകളാണ്. പൌരാണികമഹത്വങ്ങളുടെ സൌന്ദര്യാംശം എന്നും എന്‍റെ ഇഷ്ടവിഷയമായിരുന്നു. ചരിത്രം കുളമ്പടിയൊച്ചയോടെ
ഓടിത്തീര്‍ത്ത കാലം ഞാന്‍ നോക്കിക്കാണുന്നത് രാജാക്കന്‍മാരുടെ മൃഗയാവിനോദങ്ങളിലല്ല. കാലം, പിന്നിട്ടവഴികളില്‍  ബാക്കിവെച്ച സംസ്കാരത്തിന്‍റെ കൈമുദ്രകളിലാണ്.
അജന്തയും എല്ലോറയും കൊണാര്‍ക്കും സാത്വികവും രാജസവുമായ രസമുകുളങ്ങളെ ഉണര്‍ത്താനാണ് നിമിത്തമായത് എന്നുഞാന്‍ തിരിച്ചറിയുന്നു. പുരാതനസൌന്ദര്യത്തിന്‍റെ
പ്രാര്‍ഥന വാക്കുകളില്‍ പുനര്‍ജനികൊള്ളുന്നത്‌ ഒരു നിയോഗമെന്നപോലെ ഹൃദയത്തില്‍ ഞാനേറ്റുവാങ്ങുന്നു. നന്ദി. 

sethumadhavan machad

Tuesday, June 21, 2011

Ellora the frozen music in stone - 2 -

എല്ലോറ മതിതീരാത്ത സ്വപ്നമായി എന്നില്‍ നിറഞ്ഞു. 2004 ലായിരുന്നു അടുത്ത യാത്ര. ഔറംഗാബാദില്‍ നിന്ന് 18 കി മീ കിഴക്ക് മാറി അതിവിസ്തൃതമായ ഭൂപകൃതിയില്‍
പ്രൌഡിയുടെ ആകരമായി എല്ലോറയിലെ ഗുഹാമന്ദിരങ്ങള്‍ നൂറ്റാണ്ടുകളായി നിലനിന്നു. മുപ്പത്തിനാല് ഗുഹാക്ഷേത്രങ്ങളുള്ളതില്‍ പതിനേഴും ഹൈന്ദവമാതൃകയില്‍ പണി തീര്‍ത്തവയാണ്. പന്ത്രണ്ടെണ്ണം ബുദ്ധചൈത്യങ്ങളും അവശേഷിച്ചവ ജൈനവിഹാരങ്ങളുമാണ്.വ്യത്യസ്ത കാലഘട്ടങ്ങളില്‍ രൂപമെടുത്ത ഈ പ്രാകാരങ്ങള്‍ ദര്‍ശന സമന്വയത്തി ന്‍റെ സുന്ദരമാതൃകയാണ്. എതെന്‍സിലെ പാര്‍ഥിനോണ്‍ ശില്പവിന്യാസത്തിന്‍റെ ഒരിരട്ടിയെങ്കിലും വിസ്തൃതിയിലാണ് എല്ലോറയുടെ കിടപ്പ്. പതിനായിരക്കണക്കിന് തച്ചന്മാരും ശില്പികളും സ്ഥപതികളും ഒരു നൂറ്റാണ്ടുകാലം അഹോരാത്രം തപമനുഷ്ടിച്ചാണ് എല്ലോറയിലെ ശിലാകാവ്യങ്ങള്‍ രൂപമെടുത്തത്.
ദ്രാവിഡ മാതൃകയില്‍ പണിതീര്‍ത്ത പതിനാറു ക്ഷേത്രസമുച്ചയമാണ്‌ എല്ലോറയിലെ കൈലാസത്തിന് പരഭാഗശോഭ പകര്‍ന്നത്. ഹിമാലയത്തിലെ കൈലാസശ്രുംഗം ധ്യാനത്തില്‍ പകര്‍ന്നാവണം ഈ ശില്പസൌന്ദര്യം ഉടലെടുത്തത്. അതിന്‍റെ സങ്കീര്‍ണരചനയില്‍ ശിവപാര്‍വതിമാരുടെ തപോധന്യതയും ഉത്തുംഗനിലയും പ്രകടമാണ്. ശിവതാണ്ഡവത്തിന്‍റെ
ഊര്‍ജവും സ്ഥിതിലയവും നടരാജശില്പത്തിന്‍റെ പൂര്‍ണകായവിന്യാസത്തില്‍ ലീനമായിരിക്കുന്നു. ചലനവും ഗതിയും പ്രസരിക്കുന്ന ശില്പശരീരത്തിന്‍റെ വ്യാകരണം അത്യന്തം
താളാത്മകമാണ്.ആദികാവ്യമായ രാമായണത്തിന്‍റെ ഗാഥ ശില്പചിത്ര പരമ്പരയായി കൈലാസക്ഷേത്രത്തിന്‍റെ പ്രാകാരച്ചുറ്റിലെ കരിങ്കല്‍ഭിത്തിയില്‍ ലേഖനം ചെയ്തിരിക്കുന്നു.
രാവണന്‍ കൈലാസപര്‍വതത്തെ ഇളക്കാന്‍ ശ്രമിക്കുന്നതും പാര്‍വതിയും സഖിമാരും ശിവനെ ശരണംപ്രാപിക്കുന്നതും, പരമശിവന്‍ കാലിലെ പെരുവിരലമര്‍ത്തി പര്‍വതം ഉറപ്പിച്ചുനിര്‍ത്തി രാവണനെ ബന്ധനസ്ഥനാക്കുന്നതും ചിത്രീകരിക്കുന്ന 'റിലീഫുകള്‍' അതിമനോഹരമായ സര്‍ഗവിന്യാസമാണ്.

കൈലാസക്ഷേത്രത്തിന്‍റെ ശ്രീകോവിലിന് 29 മീ ഉയരമുള്ള ഗോപുരമാണ് നിര്‍മിച്ചിരിക്കുന്നത്. പ്രധാന ഗോപുരത്തിനു സമീപമായി മറ്റൊരു ചെറിയ ഗോപുരംകൂടി കാണപ്പെടുന്നു.ഇരുവശങ്ങളിലും തോരണങ്ങള്‍ കൊണ്ടലങ്കരിച്ച കല്‍വാതിലുകളും നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്നവയാണ്. ശില്പകലാചാതുരി തികഞ്ഞ കൈലാസത്തിന്‍റെ
പ്രധാനകവാടം കടന്നു അകത്തുപ്രവേശിക്കുമ്പോള്‍ ഡക്കാന്‍സമതലത്തിന്‍റെ ഭൂഭാഗസൌന്ദര്യം പ്രതിഫലിക്കുന്ന ശില്പസൌഷ്ടവം നമ്മെ കാത്തിരിക്കുന്നതു കാണാം. നിര്‍മിതിയുടെ ഘടനാപരമായ വിധാനം അടിസ്ഥാനമാക്കി വിഗ്രഹാങ്കണം, പ്രവേശിക, പൂമുഖം, അങ്കണത്തിനു ചുറ്റുമുള്ള മുറികള്‍, പ്രവേശികയിലെ നന്ദിവിഗ്രഹം അതിനു സമീപംകാണുന്ന കൂറ്റന്‍ ധ്വജസ്തംഭങ്ങള്‍, ഇടതുവശം ആനകളുടെയും സിംഹങ്ങളുടെയും ചലനാത്മകമായ ശില്പങ്ങള്‍ എന്നിവ സമമിതിയില്‍ സൌഷ്ടവം തികഞ്ഞ നിലകളില്‍
വിന്യസിച്ചിരിക്കുന്നത് ശ്രദ്ധാലുവായ സഞ്ചാരിയുടെ മനംകവരും.മുകള്‍നിലയില്‍ ഗര്‍ഭഗൃഹം, അകത്ത് മിനുത്ത ശ്യാമശിലയില്‍ അനന്തതയിലേക്ക് ശിരസ്സുയര്‍ത്തിനിന്ന തേജോരൂപിയായ ശിവലിംഗം. മംഗലാരതിയും പ്രാര്‍ഥനകളും ഒഴിഞ്ഞ ഇടം. ശൈവശീര്‍ഷത്തിലെ അസാധാരണമായ തണുപ്പ്, പ്രതിഷ്ഠയുടെ ഉത്തുംഗസൌന്ദര്യം ഘനമൌനം സാന്ദ്രീകരിച്ച ഇരുണ്ട ശ്രീലകം. ഇമയടച്ച് ഉള്‍ക്കണ്ണിലെ ബിന്ദുവില്‍ ഞാന്‍ കൈലാസനാഥനെ കണ്ടുവണങ്ങി. ശിരസ്സ്‌ പ്രതിഷ്ഠയുടെ ആധാരശിലയില്‍ സ്പര്‍ശിച്ചുകുമ്പിട്ടുനിന്നു.
സാന്ദ്രാനന്ദമായ മൌനത്തില്‍ നിറഞ്ഞങ്ങനെ നിന്നു. ഞാനറിയാതെ ഒരു മിഴിനീര്‍ക്കണം സ്വയം അര്‍ച്ചനചെയ്തു. കടവാതിലുകള്‍ കൂടുവെച്ച എല്ലോറയിലെ കൈലാസനാഥന്‍റെ
ശ്രീകോവില്‍നട ഇറങ്ങുമ്പോള്‍ മനസ്സു നിഷ്പന്ദമായി. അപ്പോള്‍, അസ്തമയസൂര്യന്‍ ഒരുക്കിയ വെള്ളിത്തിങ്കള്‍ ചിദാകാശത്തില്‍ കലയും നാദവുമായി ഉദിച്ചുയര്‍ന്നു.
( sethumadhavan machad)

Monday, June 20, 2011

Ellora the frozen music in stone


അജന്തയും എല്ലോറയും എന്നെ ആകര്‍ഷിച്ചത് താളത്തിലും ലാസ്യത്തിലുമാണ്. കലയുടെ സൌന്ദര്യമെന്ന നിലയിലാണ് വാസ്തുവിദ്യയുടെ ഉദാത്തതയെ ഞാന്‍ സമീപിച്ചതും. ഒരു മുന്നൊരുക്കവുമില്ലാത്ത യാത്ര. അജന്തയിലും എല്ലോറയിലും വെറുമൊരു സഞ്ചാരിയുടെ മുന്‍വിധികളില്ലാത്ത കാഴ്ചയാണ് ഞാന്‍ ഭാവനചെയ്തത്. ഭാരതീയകലയുടെ ലാവണ്യത്തെക്കുറിച്ചുള്ള ബോധമല്ലാതെ മറ്റൊന്നും ഞാന്‍ കൂടെക്കൊണ്ടുപോയില്ല. ഓരോ യാത്രയും നിശബ്ദമായ ഭാവാന്തരത്തിന്‍റെ വായനയാണെന്ന് പിന്നീട് ഞാനറിഞ്ഞു.
എല്ലോറയില്‍ രണ്ടുതവണ സന്ദര്‍ശിക്കാന്‍ ഇടവന്നു. കൃത്യമായ ഒരിടവേള ഈ യാത്രകള്‍ക്ക് ഉണ്ടായിരുന്നു. ആദ്യയാത്ര 1989 ല്‍.  ഔറംഗാബാദില്‍ തങ്ങി, അപരാഹ്ന ശോഭയാര്‍ന്ന ഒരൊഴിവുദിവസം എല്ലോറയെന്ന അദ്ഭുതമെന്‍റെ മുമ്പിലെത്തി. അതൊരു സ്വപ്നം പോലെയായിരുന്നു. മുന്‍വിധികളൊന്നുമില്ലായിരുന്നതു കൊണ്ടാവണം എല്ലോറയിലെ കൈലാസം അദ്ഭുതത്തിന്‍റെ ഒരു ചിമിഴു തുറന്നു. തിങ്കള്‍ക്കല ശിരസ്സില്‍ചൂടിയ നടരാജനെ വന്ദിക്കാനൊരു ശ്രീകോവില്‍ എല്ലോറയിലെ കൈലാസം കരുതി വെച്ചില്ല. കാലാന്തരത്തില്‍ തകര്‍ന്നുവീണതോ മുഗള്‍കാലഘട്ടത്തില്‍ തച്ചുടച്ചതോ ആയ പ്രാകാരശീര്‍ഷങ്ങളും മുഖമണ്ഡപങ്ങളും ശില്പകലാചാതുരിയുടെ അനവദ്യകാന്തിക്കു
തെല്ലു മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. എന്നിട്ടും മൂവന്തിയുടെ സുവര്‍ണസൌന്ദര്യം എല്ലോറയിലെ കൈലാസത്തിനു മീതെ ചാമരം വീശിനിന്നു.
പുരാതന ഭാരതീയവാസ്തുകലയുടെയും ഗുഹാശില്പശൈലിയുടേയും എടുപ്പുകളായി നിന്ന എല്ലോറയിലെ പ്രാകാരങ്ങള്‍ സൈന്ധവ സംസ്കാരത്തിന്‍റെ സുവര്‍ണദശയില്‍ നിര്‍മിക്കപ്പെട്ടതാണ്.ഫലഭൂയിഷ്ടമായ ഡെക്കാന്‍സമതലത്തിന്‍റെ ദക്ഷിണപദം കയ്യാളിയിരുന്ന രാഷ്ട്രകൂടവംശത്തിലെ രാജഭരണത്തിന്‍റെ സൌഭഗകലയാണ്‌ എല്ലോറ. കിഴുക്കാം തൂക്കായികിടന്ന അഗ്നിശൈല പ്രദേശമാണ് കൈലാസത്തിന് രൂപം നല്‍കിയത്. ദ്രാവിഡ പല്ലവ ചാലൂക്യ ശൈലികള്‍ ഇഴചേര്‍ന്ന ശില്പകലാചാതുരി എല്ലോറയുടെ രചനയില്‍
പ്രകടമാണ്. ഹിന്ദു ബുദ്ധ ജൈന ദര്‍ശനങ്ങളുടെ പ്രതിഫലനം പാറക്കെട്ടുകളില്‍ വിരിഞ്ഞ ഗുഹാവാസ്തുവിദ്യയില്‍ നമുക്ക് വായിച്ചെടുക്കാം.
ഭീമാകാരമായ ഒരു പാറയുടെ പുറംപാളി മൂന്നായി പൊഴിച്ച് ശില്പവിന്യാസം നിറവേറ്റിയതാണ് നാമിന്നു കാണുന്ന എല്ലോറയിലെ കൈലാസം. Majic Mountain എന്നറിയപ്പെടുന്ന എല്ലോറ കൈലാസനാഥക്ഷേത്രം എ.ഡി ഏഴാം നൂറ്റാണ്ടില്‍ ഔറംഗാബാദ് ഭരിച്ചിരുന്ന രാഷ്ട്രകൂട രാജവംശത്തിലെ കൃഷ്ണന്‍ ഒന്നാമന്‍ പണിതീര്‍ത്തതാണത്രേ.
പ്രധാന ഗോപുരത്തിന്‍റെ പ്രദക്ഷിണവഴിയില്‍ പതിനെട്ടുമീറ്റര്‍ ഉയരത്തില്‍ സ്ഥാപിച്ചിട്ടുള്ള രണ്ടു കല്‍ത്തൂണുകള്‍ കാണാം. കൈലാസത്തിന്‍റെ പ്രധാനകവാടം തുറക്കുമ്പോള്‍ ദൃശ്യമാകുന്ന ഈ സ്ഥാണുക്കളും ഇരുവശങ്ങളിലായി കരിങ്കല്ലില്‍ വിടര്‍ന്നുനിന്ന തലയെടുപ്പുള്ള ഗജവീരന്‍മാരും അകത്തളത്തിലെ ശില്പമഹിമക്കു മകുടംചാര്‍ത്തി. പില്‍ക്കാലത്ത്‌ ശത്രുരാജാക്കന്മാരുടെ ഹിംസയില്‍ തകര്‍ന്ന ശിലകളുടെ കൂട്ടത്തില്‍ നഷ്ടപ്പെട്ട തുമ്പിക്കൈകളുമായി ശിലയിലുറഞ്ഞുനിന്ന ആനകള്‍ സഞ്ചാരികളുടെയും ചരിത്രാന്വേഷികളുടെയും വേദനയായി.
എല്ലോറയുടെ മുഖമണ്ഡപത്തിലും പ്രാകാരശീര്‍ഷത്തിലും ത്രിസന്ധ്യ വിളക്കുവെച്ചു. അര്‍ദ്ധവൃത്തത്തില്‍ അപ്രദിക്ഷിണമായി നടന്നു നീങ്ങുമ്പോള്‍ എല്ലോറയുടെ ശിലകളില്‍
ഉളിപ്പാട് തീര്‍ത്ത ശില്പികളെ മനസ്സാ ധ്യാനിച്ചു.ആനന്ദകുമരസ്വാമി പറഞ്ഞല്ലോ, " എല്ലാ വാസ്തുവിദ്യയും അതിനെ എന്താക്കിത്തീര്‍ക്കുന്നുവോ അതാണ്‌. വെളുപ്പുനിറമോ
ചാരനിറമോ കലര്‍ന്ന കല്ലാണതെന്നു നിങ്ങള്‍ കരുതിയോ? അതോ കമാനങ്ങളിലെയും പ്രാസാദങ്ങളിലെയും ചിഹ്നങ്ങള്‍? ഈ കൃഷ്ണശിലകളിലുണര്‍ന്ന സംഗീതം ഇതാ നമുക്കൊപ്പം വളരെ അടുത്ത്, എന്നാല്‍ എത്രയോ അകലെ...."
(അവസാനിക്കുന്നില്ല)
സേതുമാധവന്‍ മച്ചാട്


Saturday, June 18, 2011

Chirapunji ormakal 2

സമുദ്രനിരപ്പില്‍ നിന്ന് 1484 മീറ്റര്‍ ഉയരത്തിലാണ് ചിറാപുഞ്ചി. പ്രാദേശികനാമം 'സൊഹ്റ'. പുഞ്ചിയിലേക്ക് പോകുന്നവഴിയില്‍ മനോഹരമായ ഖാസി ഗ്രാമങ്ങളാണ്. പുഞ്ചി എന്നാല്‍ ഗ്രാമം, തലസ്ഥാനം എന്നൊക്കെയാണ് അര്‍ഥം. ബ്രിട്ടിഷുകാര്‍ പിന്നീട് ഷില്ലോങ്ങിലേക്ക് ആസ്ഥാനം മാറ്റുകയായിരുന്നു. ഖാസി, ജൈന്തിയ, ഗാരോ എന്നീ ആദിവാസികളാണ് ചിറാപുഞ്ചിയിലും സമീപഗ്രാമങ്ങളിലും താമസക്കാര്‍. ബംഗ്ലാദേശ് അകലെയല്ല.ചിറാപുഞ്ചിയില്‍നിന്ന് അരമണിക്കൂര്‍ യാത്രചെയ്‌താല്‍ ബംഗ്ലാ അതിര്‍ത്തിയിലെത്താം. അതിവിസ്തൃതമായി പരന്നുകിടക്കുന്ന ബംഗ്ലാദേശിന്‍റെ സമതലം നല്ലൊരു കാഴ്ചയാണ്. ഖാസി, ലുഷായ് പെണ്‍കുട്ടികള്‍ സുന്ദരികളാണ്. കര്‍മനിരതരും ഉല്ലാസവതികളുമായ അവരുടെ പെരുമാറ്റം നിഷ്കളങ്കവും ഹൃദ്യവുമായി അനുഭവപ്പെടും. ലളിതമായ ജീവിതചര്യയും അനാര്‍ഭാടമായ ലോകവീക്ഷണവും പുഞ്ചിയിലെ സ്ത്രീ പുരുഷന്‍മാര്‍ക്ക് ഗ്രാമീണമായൊരു തനിമ നല്‍കുന്നു. ഖാസിഗ്രാമങ്ങളിലൂടെ കടന്നുപോകുമ്പോള്‍ പുരാതനമായ ശിലാസ്തംഭങ്ങള്‍ നാട്ടിനിറുത്തിയിരിക്കുന്നത്‌ ശ്രദ്ധയില്‍ പ്പെടും. ഈ മെന്‍ഹിറുകള്‍ ഖാസികളുടെ ആചാരവിശ്വാസങ്ങളുമായി ബന്ധപ്പെട്ടവയാകാം. ഹരിതാഭമായ ഈ ഗ്രാമാന്തരങ്ങള്‍ നിബിഡമായ ചെറുവനങ്ങളാല്‍ സസ്യശ്യാമള മായി കാണപ്പെട്ടു. ഗ്രാമവാസികള്‍ പവിത്രമായി കാത്തുസൂക്ഷിച്ച ഈ സാന്ദ്രഹരിതത്തില്‍ നിന്ന് ഒരിലപോലും ഇറുത്തെടുക്കാന്‍ സന്ദര്‍ശകര്‍ക്ക് അനുവാദമില്ല. ഈ വനാന്തര ഗ്രാമങ്ങളില്‍ നിന്നുറവയെടുക്കുന്ന ജലസ്രോതസ്സുകള്‍ അവരുടെ അകലുഷിതമായ പാരിസ്ഥിതികബോധത്തെ കാട്ടിത്തരുന്നു. ബംഗ്ലാ അതിര്‍ത്തിയിലുള്ള  'മൌലിന്ന്യോംഗ്' ഏഷ്യ യിലെത്തന്നെ ഏറ്റവുംമികച്ച പരിസ്ഥിതിസൌഹൃദ ഗ്രാമമാണ്. ചിറാപുഞ്ചി, മൌസിന്‍ഡ്രോം, മൌലിന്ന്യോംഗ് യാത്രകളില്‍ ഇരുവശങ്ങളിലുമായി ചെങ്കുത്തായ കയറ്റിറ ക്കങ്ങളും വളവുകളും കടന്നുപോകുമ്പോള്‍ താഴ്വരകളും പച്ചപ്പുല്‍മേടുകളും തെളിയും.ചിറാപ്പുഞ്ചിഭാഗത്തെ ചെങ്കല്‍പ്പരപ്പില്‍ ഇരുമ്പയിരിന്‍റെ നിക്ഷേപമുണ്ട്. കൊല്ലന്മാരുടെ പണിയാലകളും ഉലയൂതിവരുന്ന തീപ്പൊരികളും അടകല്ലിലെ താളക്രമവും സഞ്ചാരിയുടെ കാഴ്ച്ചയെ മനുഷ്യജീവികള്‍ രാപ്പാര്‍ക്കുന്ന ഇന്ത്യയുടെ ഗ്രാമ ഹൃദയത്തിലേക്ക് കൊണ്ടുപോകുന്നു. ഷില്ലോങ്ങിലെ ഹരിതശ്യാമമായ മേച്ചില്‍പ്പുറങ്ങളും ഗോള്‍ഫ്കോഴ്സുകളും തടാകങ്ങളും നമ്മുടെ മനംകവരും.ഷില്ലോംഗ് പീക്കില്‍ നിന്നുള്ള ഉയരക്കാഴ്ചയും സഞ്ചാരിയുടെ അകം നിറയ്ക്കും.എന്നാല്‍ ഷില്ലോംഗില്‍ നിന്ന് കയറ്റംകേറിപ്പോകുന്ന ഗ്രാമപ്പച്ചയും പുഞ്ചിയിലെ മഴവില്‍സൌന്ദര്യമാര്‍ന്ന മഴയും പവിത്രവും നിഷ്കളങ്കവുമായ ഗ്രാമജീവിതവുമാണ് എന്‍റെ മഴയോര്‍മയില്‍ സാന്ദ്രമാകുന്നത്.

-sethumadhavan machad

Friday, June 17, 2011

chirapunji ormakal...

കാലവര്‍ഷം പെയ്തിറങ്ങുന്ന ഞാറ്റുവേലകള്‍.  മഴ തന്നെ മഴ.  ചന്നംപിന്നം പെയ്യുന്ന മഴയുടെ മണം. കഴിഞ്ഞവര്‍ഷം മഴ കാണാന്‍ ഞങ്ങള്‍ ചിറാപുഞ്ചിയില്‍  പോയി. 
മേഘാലയ മഴമേഘങ്ങളുടെ ആലയമാണല്ലോ. തലസ്ഥാനമായ ഷില്ലോങ്ങില്‍ നിന്ന് പത്തറുപത് കി. മീ അകലെയാണ് ചിറാപുഞ്ചിയും മൌസിന്‍ഡ്രോമും. പാഠപുസ്തകങ്ങളില്‍ 
നാം വായിച്ചത് ലോകത്തിലേറ്റവും മഴപെയ്യുന്ന സ്ഥലം ചിറാപുഞ്ചി എന്നാണ്. ഇപ്പോള്‍ ആ സ്ഥാനം മൌസിന്‍ഡ്രോമിനാണത്രേ.ഇന്ത്യയിലെ സ്കോട്ട്ലാന്ഡ് എന്നാണ്ഷില്ലോ നഗ് അറിയപ്പെടുന്നത്. വിസ്തൃതമായ തടാകങ്ങളും പച്ചപ്പുല്‍മേടുകളും ഹരിതാഭമായ ഗ്രാമങ്ങളും നയനാഭിരാമമായ കുന്നിന്‍ചരിവുകളും വര്‍ഷപാതങ്ങളും മേഘാലയ എന്ന വടക്കുകിഴക്കന്‍ പ്രവിശ്യയെ സഞ്ചാരികളുടെ പറുദീസയാക്കുന്നു. 

ചിറാപുഞ്ചിയിലെ മഴ മുന്നറിയിപ്പുകളില്ലാതെ നമ്മുടെമുമ്പില്‍ വന്നുവീഴും. കയറ്റങ്ങളും വളവുകളും പിന്നിട്ടു മലമുകളിലെ  ഗ്രാമീണരെ കണ്ടും കുശലംപറഞ്ഞും ഇടക്കൊന്നിറങ്ങി ചുക്കുകാപ്പിയും നുകര്‍ന്ന് വീണ്ടും യാത്ര തുടരുമ്പോഴാണ് ആകാശം താണിറങ്ങി തുള്ളിക്കൊരുകുടമെന്നപോലെ കോരിച്ചൊരിയുന്നത്‌. മേഘമഞ്ഞ് നമുക്കു മുമ്പില്‍ നീഹാരികയായി വന്നുനില്‍ക്കും.ഒരടി മുന്നോട്ടുപോകാനാവാതെ വണ്ടിനിറുത്തി മഴയുടെ നൃത്തം ആസ്വദിക്കാം. കാറ്റ് പറത്തിക്കൊണ്ട് പോകുന്ന മേഘമാലകള്‍ക്ക് പിന്നില്‍നിന്ന് സൂര്യരശ്മി ഒളിച്ചുനോക്കുമ്പോള്‍ ഏഴഴകുള്ളോരു മഴവില്ല് പൂത്തുനില്‍ക്കും.വളരെ അപൂര്‍വമായി വിരുന്നുവരുന്ന ഒരു ദൃശ്യം. വിസ്മയക്കാഴ്ചകളില്‍ ഭ്രമിച്ചു നില്‍ക്കുന്ന സഞ്ചാരികളെ കടന്ന് ഗ്രാമീണരുടെ ട്രക്കുകള്‍ ഒന്നൊന്നായി പോകുന്ന കാഴ്ച വളരെ ഹൃദ്യമായിത്തോന്നി. തിങ്ങിനിറഞ്ഞ വാഹനത്തിന്‍റെ മുകളില്‍ക്കയറി സവാരി 
പോകുന്ന തദ്ദേശീയരായ ഗ്രാമീണതൊഴിലാളികളുടെ മഴയില്‍കുതിര്‍ന്ന പുഞ്ചിരി മറക്കാന്‍പറ്റില്ല. 

സമുദ്രനിരപ്പില്‍ നിന്ന് 1300 അടി ഉയരത്തിലാണ് ചിറാപുഞ്ചി. പൈന്‍മരക്കാടുകളുടെ ഹരിതസമൃദ്ധിയാര്‍ന്ന താഴ്വരകളിലൂടെയാണ് സഞ്ചാരികളുടെ യാത്ര. പൂത്തുലഞ്ഞ മരച്ചാര്‍ത്തുകളും ഇടയ്ക്കിടെ ദൃശ്യമാകുന്ന വെള്ളച്ചാട്ടങ്ങളും കാനനഭംഗിയോടൊപ്പം നമ്മെ പിന്തുടരും.മരങ്ങളില്‍ കൂടുവെച്ച അപൂര്‍വയിനം ഓര്‍ക്കിഡുകള്‍ ഓര്‍മയുടെ നിറങ്ങളില്‍ വസന്തതിലകംചാര്‍ത്തും. സൂര്യസ്നാനം കഴിഞ്ഞെത്തിയ വെണ്‍മേഘക്കൂട്ടങ്ങള്‍ പൊടുന്നനെയാണ് ഭാവംപകരുന്നത്. തുമ്പിക്കുടങ്ങളില്‍ മദംപൊട്ടിച്ചൊരിയുന്ന മഴ നിമ്നോന്നതങ്ങളിലൂടെ ആര്‍ത്തുല്ലസിച്ചൊഴുകി വെള്ളച്ചാട്ടങ്ങളായി നില്‍ക്കുന്നത് സഞ്ചാരികളെ മോഹിപ്പിക്കുകതന്നെ ചെയ്യും. ഡൈന്‍ത് ലെന്‍ , നോഹ്കാലികായ്, നോഹ്തിയാംഗ്, കിന്റെം തുടങ്ങിയ വെള്ളച്ചാട്ടങ്ങള്‍ മതിവരെ കാണാന്‍ പ്രത്യേക വ്യൂ പൊയന്റുകള്‍ ഉണ്ട്. പക്ഷെ സഞ്ചാരികളുടെ കാഴ്ച്ചയെ മറച്ചുകൊണ്ട്‌ മുന്നറി യിപ്പുകളില്ലാതെ ഒഴുകിവരുന്ന മേഘജാലമാണ് ചിറാപുഞ്ചിയുടെ സൌന്ദര്യം. ലോകത്ത് ഏറ്റവുംകൂടുതല്‍ മഴ രേഖപ്പെടുത്തിയ സ്ഥലങ്ങള്‍ അമേരിക്കയിലെ വെയ് ലായില്‍. മേഘാലയിലെ മൌസിന്‍റോം, ചിറാപുഞ്ചി എന്നിവയാണ്. കിഴക്കന്‍ ഖാസിമലനിരകളില്‍ കിടക്കുന്ന ഈ സ്ഥലങ്ങള്‍ മണ്‍സൂണ്‍കാറ്റുകളുടെ മേഖലയാണ്. ഖാസി, ജെയിന്‍തിയ, 
ഗാരോ എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന ആദിവാസികളാണ് ഈ മേഖലയിലുള്ളത്. കൃഷിയാണ് പ്രധാന ഉപജീവനം. 
രോഹിണി ഞാറ്റുവേല  നിന്നുപെയ്യുമ്പോള്‍ ഇഞ്ചിമണമുള്ള ചുടുകാപ്പിയോടൊപ്പം ഓര്‍മ്മകള്‍ക്ക് ചിറാപുഞ്ചിയിലേക്ക് ഒരു യാത്ര.... 


sethumadhavan machad

Sunday, June 12, 2011

360 degree Panoramic Photogrpahy as a virtual tour....

മലയാളനാട്ടിലെ സജീവസാന്നിധ്യമാണ് ലീന്‍ തോബിയാസ്. രണ്ടു പതിറ്റാണ്ട് മലയാള മനോരമക്കൊപ്പം. ഫോട്ടോജേര്‍ണലിസ്റ്റ് എന്നനിലയില്‍ ശ്രദ്ധേയന്‍.
 തികച്ചുംപുതുമയാര്‍ന്ന വെല്ലവിളികളേറെയുള്ള ഒന്നാണ് ലീന്‍ ഇപ്പോള്‍ കൈകാര്യംചെയ്യുന്ന 360 ഡിഗ്രീ ഫോട്ടോഗ്രഫി. സൂക്ഷ്മനിരീക്ഷണവും പ്രതിഭയും, ഒരല്‍പം സാഹസികതയും ആവശ്യപ്പെടുന്നു ഫോട്ടോഗ്രഫിരംഗത്തെ ഈ നവീനസങ്കേതം. 'പനോരമിക്' എന്നുപറയാവുന്ന, കാഴ്ചയുടെ വിസ്തൃതിയില്‍ അഭിരമിക്കുന്ന, വിരല്‍ത്തുമ്പിലെ ചലനങ്ങള്‍ക്കൊപ്പം 360 ഡിഗ്രിയില്‍ ദൃശ്യത്തിന്‍റെ സമഗ്രസൌന്ദര്യം തുറന്നുതരുന്ന ഈ സാങ്കേതികവിദ്യ നമുക്ക് പുതുമയാണെങ്കിലും ബ്രിട്ടനിലെ ഫോട്ടോ ജേര്‍ണലിസ്റ്റകള്‍ക്ക് നേരത്തെ സുപരിചിതം. നിശ്ചലദൃശ്യങ്ങളെ അതിന്‍റെ തനിമയിലും ലാവണ്യത്തിലും സമ്മാനിക്കുന്ന പഴയ സങ്കേതത്തില്‍ നിന്നുള്ള ദിശാവ്യതിയാനമാണ്
360 ഡിഗ്രീ പനോരമിക് ഫോട്ടോഗ്രഫി. നിരവധി നിശ്ചലദൃശ്യങ്ങളുടെ തുടര്‍ച്ചയും ഒഴുക്കുമാണ് ഇതിന്‍റെ പ്രത്യേകത. ദൃശ്യാനുഭവത്തിന്‍റെ അനുസ്യൂതി കാഴ്ചയുടെ സമഗ്രത
നല്‍കുന്നതോടൊപ്പം കണ്ണിന്‍റെ പൂര്‍ണവൃത്തം 'കാഴ്ച്ചയുടെ' നൈരന്തര്യത്തെ പൂര്‍ണരൂപത്തില്‍ നമ്മുടെ സംവേദനത്തിലെത്തിക്കുന്നു . മൗസ് ചലിക്കുന്നതോടൊപ്പം ഒരു ദിശയില്‍നിന്നു ക്രമേണ ഒരര്‍ധവൃത്തം പൂര്‍ത്തിയാക്കി, തുടര്‍കോണുകളിലേക്ക് നയനാഭിരാമമായ ഒരു യാത്ര നിര്‍വഹിക്കാന്‍ നമ്മെ ഈ 'വിര്‍ച്വല്‍ ടൂര്‍ ' സഹായിക്കുന്നു.

ലീന്‍തോബിയാസ്  ഇതിനകം എത്രയോ യാത്രകളിലേക്ക് നമ്മെ കൂട്ടികൊണ്ടു പോയെന്നോ. കുത്തബ് മീനാര്‍, ഹൈദരാബാദിലെ ഗോല്‍ക്കൊണ്ട, റഷ്യ, ചൈന, യൂറോപ്പ്  മുതല്‍ നമ്മുടെ തൃശൂര്‍പൂരംവരെ 360 ഡിഗ്രീ യാത്രാനുഭവത്തിലൂടെ അദ്ദേഹം നമ്മുടെ കാഴ്ച്ചയെ കൊണ്ടുപോയി.
High Dynamic Range ക്യാമറയാണ് ലീന്‍ ഇതിനായി ഉപയോഗിക്കുന്നത്. മുക്കാലിയില്‍ (Tripod )നിന്ന് ക്യാമറക്ക് തിരിയാനാവുന്ന ദിശകളിലേക്ക് ഒഴുക്കോടെ അലസം സഞ്ചരിക്കാന്‍ ദൃശ്യത്തിനു കഴിയുന്നു. നിഴലും വെളിച്ചവും ചേര്‍ന്നൊരുക്കുന്ന കാഴ്ചയുടെ മാന്ത്രികഭംഗികളെ കൂടുതല്‍ മിഴിവോടെ നമുക്ക് പകരാന്‍ ഈ സങ്കേതത്തിനു കഴിയും.ഷൂട്ട്‌ പൂര്‍ത്തിയാവുന്നതോടെ കമ്പ്യുട്ടറിലെ ഫ്ലാഷ് സോഫ്റ്റ്‌വെയറിലേക്ക് പകര്‍ത്തുകയാണ് ചെയ്യുന്നത്.
ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസിനെപ്പറ്റി ലീന്‍ തോബിയാസ് നിര്‍മിച്ച ഫോട്ടോബയോഗ്രഫി ഈ രംഗത്തെ ആദ്യപരീക്ഷണമായിരുന്നു.ലിംകബുക്ക്‌ ഓഫ് വേള്‍ഡ് റിക്കോഡില്‍
ലീന്‍ തോബിയാസിന്‍റെ 'യേശുദാസ്' എന്ന Photo Biography  ഇടംതേടി.

ലീന്‍ തോബിയാസിന്‍റെ virtual panoramic -360 ഡിഗ്രി ഫോട്ടോഗ്രഫി ലോകശ്രദ്ധയിലേക്ക് വരുന്നതോടൊപ്പം കാഴ്ച്ചയുടെ ലോകത്തെ മറ്റൊരു ദിശാവ്യതിയാനത്തിന് സൌന്ദര്യത്തിന്‍റെ നവീനമുഖം കൈവരുകയാണ്.

- sethumadhavan machad











Thursday, June 9, 2011

MF Hussain

1915 സപ്തംബര്‍ 17 നു മഹാരാഷ്ട്രയിലെ പാന്തര്‍പൂരില്‍ മാക്‌ബൂല്‍ഫിഡ ഹുസൈന്‍ ജനിച്ചു.
ബറോഡയിലെ മദ്രസയില്‍ പഠിക്കുമ്പോള്‍ അദ്ദേഹം കവിതകള്‍ എഴുതുമായിരുന്നു.
1937 ല്‍ മുംബൈയിലെത്തിയ ഹുസൈന്‍ ചലച്ചിത്രപരസ്യങ്ങള്‍ വരച്ചുകൊണ്ടാണ് കലാലോകത്തേക്ക് പ്രവേശിച്ചത്‌. spider and the lamp ,sameen and man
തുടങ്ങി നിരവധി ചിത്രങ്ങള്‍ ജനശ്രദ്ധ നേടി. പ്രശസ്തമായ പെയിന്റിംഗ് ലേലമായ ക്രിസ്റ്റി ഒക്ഷനില്‍ 20 ലക്ഷം ഡോളര്‍ വരെ ഹുസൈന്‍റെ ചിത്രങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഫോര്‍ബ്സ് മാഗസിന്‍ ഇന്ത്യയിലെ പിക്കാസോ എന്നാണു അദ്ദേഹത്തെ വിശേഷിപ്പിച്ചത്‌.
സമഗ്ര സംഭാവനകള്‍ക്ക് പദ്മശ്രീയും പദ്മ ഭൂഷനും പദ്മ വിഭൂഷനും അദ്ദേഹത്തെ തേടിയെത്തി.

സമകാലിക ലോകത്തിന്‍റെ നേര്‍ക്കാഴ്ചകള്‍ ലാവണ്യത്തോടെ ഹുസൈന്‍ തന്‍റെ വര്‍ണങ്ങളില്‍ ചാലിച്ചു.


സ്ത്രൈണ സൌന്ദര്യത്തിന്‍റെ സമ്മോഹനം കാന്‍വാസിലെഴുതിയ പ്രതിഭ .
ലോകമെങ്ങുമുള്ള കലാനിരൂപകരുടെ ആദരം ഏറ്റുവാങ്ങിയ ഇന്ത്യയുടെ സ്വന്തം ഹുസൈന്‍ .
കരിക്കട്ടയിലും ക്രയോണ്‍സിലും എം എഫ് ഹുസൈന്‍ ചാലിച്ച തെരുവുചിത്രങ്ങള്‍ ജനകീയമായ അംഗീകാരം നേടി.
പൌരാണിക സ്ത്രീ കഥാപാത്രങ്ങള്‍ മതാതീതമായ വശ്യതയോടെ അദ്ദേഹം വരച്ചെടുത്തു. മാധുരിയുടെ നൃത്തസൌന്ദര്യത്തെ
താളാത്മകതയോടെ ഹുസ്ഷ്യന്‍ തന്‍റെ ചിത്രങ്ങളില്‍ പുന: സൃഷ്ടിക്കുകയായിരുന്നു .

എംഎഫ് എന്ന് കലാലോകത്ത് അറിയപ്പെട്ട ഹുസൈന്‍ വിവാദങ്ങളുടെ കളിത്തോഴന്‍ കൂടിയായിരുന്നു. 1940 കളില്‍ ആധുനികചിത്രകലയുടെ ഭാരതീയമുഖം ഹുസൈന്‍ തന്‍റെ

സമാനതകളില്ലാത്ത ബ്രഷ് സ്ട്രോക്കുകളിലൂടെ കലാലോകത്ത് അവതരിപ്പിച്ചു. ബംഗാള്‍സ്കൂള്‍ ചിത്രകലയില്‍ വെന്നിക്കൊടി പറത്തിയ നാളുകള്‍. എഴുപതുകളില്‍ ഹുസൈന്‍ നടത്തിയ ശുദ്ധകലാവാദത്തിനെതിരെയുള്ള കലാപം പിറന്നമണ്ണില്‍ നിന്ന് സ്വയംഭ്രഷ്ടനാവാന്‍ വഴിയൊരുക്കി. അദ്ദേഹം ഒരു ഹൈന്ദവ വിരുദ്ധനായി മുദ്രകുത്തപ്പെട്ടു. 2006 ല്‍ ഹുസൈന്‍ ഖത്തറിലേക്ക് താമസംമാറ്റി. മാതൃരാജ്യം സമ്മാനിച്ച വിധിനിഷേധം അദ്ദേഹത്തിന്‍റെ സര്‍ഗാത്മകതയെ ഒട്ടും ബാധിച്ചില്ലെന്നു പറയാം. ഇന്ത്യന്‍ ചിത്രകലയെ അന്തര്‍ദേശീയ തലത്തിലേക്ക് ഉയര്‍ത്താന്‍ ഹുസൈന്‍ നേതൃത്വംകൊടുത്ത ഇന്ത്യന്‍ 'അവാന്ത് ഗാര്‍ഡിന്' കഴിഞ്ഞു. 1967 ല്‍ എം എഫ് ഹുസൈന്‍ നിര്‍മിച്ച ചലച്ചിത്രം - Through

the Eyes of a Painter പരക്കെ ശ്രദ്ധിക്കപ്പെട്ടു. ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവല്‍ അദ്ദേഹത്തിന് Golden Bear പുരസ്കാരം നല്‍കി. തുടര്‍ന്ന് 1973 ല്‍ അദ്ദേഹം രാജ്യസഭയിലേക്ക് നാമ നിര്‍ദ്ദേശം ചെയ്യപ്പെടുകയായിരുന്നു .

ജീവിച്ചിരുന്നപ്പോള്‍ ഏറ്റവുംകൂടുതല്‍ വിലമതിക്കപ്പെട്ട രചനകളാണ് അദ്ദേഹം നിര്‍വഹിച്ചത്. മാധുരി ദീക്ക്ഷിത് പ്രധാനറോളില്‍ അഭിനയിച്ച 'ഗജഗാമിനി' യുടെ ശില്പി എം എഫ് ഹുസൈന്‍ ആയിരുന്നു. കാളിദാസകാവ്യങ്ങളിലെ ഭാരതീയ സ്ത്രീ സൌന്ദര്യസങ്കല്പങ്ങള്‍ക്കൊപ്പം മൊണാലിസയുടെ വശ്യമാധുര്യവും തന്‍റെ വര്‍ണങ്ങളില്‍ ലയം കൊള്ളുന്നത്‌ കലാസ്വാദകര്‍ക്ക് അദ്ദേഹം നിവേദ്യമായി നല്‍കി. തനിക്കു ലഭിച്ച 'രാജാരവിവര്‍മ പുരസ്കാരം' അഭിമാനത്തോടെയാണ് ഹുസൈന്‍ മനസാ സ്വീകരിച്ചത്.

കലയിലെ ശുദ്ധസൌന്ദര്യവാദികളുടെ മതാത്മകതകെതിരെ ഒറ്റയ്ക്ക് നടക്കുമ്പോഴും , അത്താഴവിരുന്നിന് മുംബൈ താജ്ഹോട്ടലില്‍ പാദുകങ്ങളില്ലാതെ ചെന്ന അദ്ദേഹത്തെ അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതിരുന്നപ്പോഴും ഒരേ സമനില പുലര്‍ത്താന്‍ ഹുസൈനിലെ കലാകാരന് കഴിഞ്ഞു. കലയുടെ അനന്തസ്വാതന്ത്ര്യത്തിനു വേണ്ടി ഹുസൈന്‍ നിലകൊണ്ടു. സര്‍ഗപരതയുടെ അപരിമേയമായ തലങ്ങളില്‍ , സ്വപ്നവര്‍ണങ്ങളുമായി കിന്നാരംചൊല്ലി അവസാനശ്വാസം വരെ തെരുവിന്‍റെ ഉറ്റ ചങ്ങാതിയായി ഹുസൈന്‍ ജീവിച്ചു. അതൊരു സ്വപ്നവും ആവിഷ്കാരവുമായിരുന്നു. ദൈവത്തിന്‍റെ വിരലുകളുമായി സല്ലാപത്തിലേര്‍പ്പെട്ട ഒരു മനുഷ്യന്‍റെ അപൂര്‍വജന്മം. എം എഫ് ഹുസൈന്‍. നഗ്നപാദനായി നമുക്കിടയില്‍ ,തെരുവില്‍ മനുഷരുടെ തോളില്‍ കയ്യിട്ടുകൊണ്ട് നടന്നുപോയ നിറങ്ങളുടെ തോഴന്‍ യാത്രയാവുന്നു.
sethumadhavan machad