small is beautiful

small is beautiful
Ajantha musings

Saturday, May 12, 2012

മലേഷ്യ ആസ്ഥാനമായുള്ള 'ഏഷ്യ പസഫിക് ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍   ബ്രോഡ് കാസ്റ്റിംഗ് ഡെവലപ്പ് മെന്‍റ്, കാനഡ റേഡിയോ ഇന്‍റര്‍നാഷണല്‍ എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച  സാംസ്കാരിക വൈവിധ്യത്തെപ്പറ്റിയുള്ള അന്തര്‍ദേശീയ സെമിനാറില്‍ പങ്കെടുക്കവേ മട്ടാഞ്ചേരിയിലെ ജൂതത്തെരുവ് ഓര്‍മയില്‍ വന്നു. ഫോര്‍ട്ട്‌കൊച്ചിയിലെ ജൂതപ്പള്ളിയും സിനഗോഗും വെള്ളക്കുമ്മായമടിച്ച ഉയരത്തിലുള്ള ഓടുപാകിയ കെട്ടിടങ്ങളും സെമിത്തേരിയും ദൃശ്യബിംബങ്ങളായി കണ്മുന്നില്‍ വന്നു. ജൂതത്തെരുവില്‍ വെച്ചു ഏതാനും കുടുംബങ്ങളെയും, ഗതകാലം പങ്കിട്ട യഹൂദന്‍മാരെയും കണ്ടെത്തി.
മട്ടാഞ്ചേരിയിലെ ജൂതരുടെ ചരിത്രം തേടിയുള്ള ഈ യാത്രയിലാണ് 'കാര്‍കുഴലി ' എന്ന പുസ്തകം ശ്രദ്ധയിലെത്തിയത്. ഹീബ്രുവിലെ ഒരു മിസ്റ്റിക് പ്രേമകാവ്യത്തിന്‍റെ പരിഭാഷയാണ് കാര്‍കുഴലി.
കാര്‍ കുഴലിക്ക് സമാന്തരമായ ഹീബ്രു പദമാണ് 'യെഫെഫിയ്യ' . അതിസുന്ദരി എന്നര്‍ഥം. ജറുസലേമിലെ ബെന്സ്വി ഇന്‍സ്റ്റിട്ട്യൂട്ട് പ്രസിദ്ധീകരിച്ച ഈ മനോഹര കൃതിയുടെ പ്രധാനശില്പി ഡോ.സ്കറിയാ സക്കറിയ ആണ്. പാഠനിര്‍ണയനവും ഹീബ്രു പരിഭാഷയും വ്യാഖ്യാനവും നിര്‍വഹിക്കുന്നതിന് ഒഫീറ ഗംലിയേല്‍,ബാര്‍ബറാ ജോണ്‍സണ്‍ എന്നിവരുടെ സേവനവും മാതൃകാപരമായി ഉപയോഗിച്ചു കാണുന്നു. ഹീബ്രു സര്‍വകലാശാലയിലെ സംസ്കൃതാധ്യാപികയാണ് ഒഫീറ. അമേരിക്കന്‍ നരവംശ ശാസ്ത്രജ്ഞയായ ബാര്‍ബറയാണ്  ജൂതരുടെ പെണ്‍പാട്ടുകള്‍ ശേഖരിച്ചത്. കൊച്ചിയിലെ ജൂതരെക്കുറി ച്ചാണ് അവരുടെ ഗവേഷണ പ്രബന്ധം.
കേരളീയജൂതര്‍ തങ്ങള്‍ രണ്ടായിരത്തോളം വര്‍ഷം പ്രവാസികളെപ്പോലെ കഴിഞ്ഞ നാടായിട്ടാണ് കേരളത്തെ നോക്കിക്കാണുന്നത്. അവരുടെ പ്രവാസമുദ്രകളെ പ്രാദേശികത്തനിമയായി ജൂതര്‍ തിരിച്ചറിയുന്നു.
കൊച്ചിയിലും പരിസരപ്രദേശത്തുമായി ജൂതരുടെതായി നിലവിലുണ്ടായിരുന്ന മുന്നൂറിലേറെ നാടോടിപ്പാട്ടുകള്‍ ശേഖരിച്ചു ഈ പുസ്തകത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.
മട്ടാഞ്ചേരിയിലെ ജൂതത്തെരുവിലേക്ക് നടക്കുക. അപൂര്‍വമായി പുറത്തിറങ്ങുന്ന വിരലിലെണ്ണാവുന്ന ജൂതമുഖങ്ങള്‍ നാം തിരിച്ചറിയും. നാലോ അഞ്ചോ കുടുംബങ്ങളേ അവിടെ അവശേഷിച്ചിട്ടുള്ളൂ. പൂര്‍വികരില്‍ പലരും വാഗ്ദത്തഭൂമി തേടി ഇസ്രായലിലേക്ക് തിരികെപ്പോയി. മാതാപിതാക്കള്‍ സംസാരിക്കുന്ന മലയാളം അറിയാത്തവരാണ് പുതിയ തലമുറ. എങ്കിലും തങ്ങളുടെ കേരളീയ പൈതൃകം അവര്‍ക്ക് തിരിച്ചറിയാം. തികച്ചും സിനഗോഗ് കേന്ദ്രീക്രുതമായിരുന്നു കേരളത്തിലെ ജൂതജീവിതം. ഇസ്രായേലിലെ ജൂതത്തനിമ എന്ന വംശീയതക്ക് ലോകമെമ്പാടും പ്രവാസാനുഭവത്തിന്‍റെ നിറഭേദങ്ങളുണ്ട്.
കേരളീയ ജൂതരുടെ പിന്മുറക്കാര്‍ തങ്ങളുടെ പ്രവാസപൈതൃകത്തിന്‍റെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്നവരാണ്. പഴമക്കാരായ ജൂതസ്ത്രീകള്‍ ഒത്തുചേരുമ്പോള്‍ പാടുന്ന പാട്ടുകള്‍, അവ രേഖപ്പെടുത്തിയ ബുക്കുകള്‍ എന്നിവ വിലയേറിയ സാംസ്കാരിക വിഭവമായി അവര്‍ കാണുന്നു. നാടോടിവിജ്ഞാനീയത്തിന്‍റെ കാര്യത്തില്‍ ഏറെ സമ്പന്നമാണ് ജൂതര്‍. പ്രവാസികളായി ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ കുടിയേറിയ ജൂതരുടെ വൈകാരിക പ്രതികരണങ്ങളുടെ വൈവിധ്യം പ്രകടമാക്കുന്നതാണ് അവരുടെ നാടോടി സാഹിത്യം. ഹീബ്രു ബൈബിള്‍ തുറന്നുവെക്കുന്ന പുരാണലോകമാണ് ജൂതപ്പാട്ടുകളുടെ ഇതിവൃത്തം. നാട്ടറിവിന്‍റെ രീതിശാസ്ത്രമുപയോഗിച്ചു വളര്‍ന്ന ഒരാഖ്യാനശൈലി ജൂതപ്പാട്ടുകളെ നാടോടിത്തനിമയുടെ അടയാളമാക്കുന്നു.
ഇസ്രായേലിലെ ജൂത സംഗീതശേഖരം മലയാളം പെണ്‍പാട്ടുകള്‍ ആലേഖനം ചെയ്തു സൂക്ഷിച്ചിട്ടുണ്ടത്രേ. പരദേശിജൂതരുടെ ചേപ്പേടുകളില്‍ ധാരാളം ഗാനങ്ങളുണ്ടായിരുന്നു. ജൂതപ്പാട്ടുകളുടെ പൊതു ജനുസ്സില്‍ നിന്ന് അവയെ പ്രത്യേകമായി ഇഴപിരിച്ചെടുത്തു സമാഹരിക്കാന്‍ സ്കറിയ സക്കറിയ ശ്രമിച്ചു കാണുന്നു. കേരളത്തിലെ ജൂതര്‍ ഇസ്രായലിലേക്ക് കുടിയേറ്റം തുടങ്ങുന്ന ഘട്ടത്തില്‍ എട്ടു പള്ളിക്കാരായിട്ടാണ് അറിയപ്പെട്ടിരുന്നത്. കൊച്ചിയിലെ ജൂതത്തെരുവില്‍ വടക്കേ അറ്റത്തെ പരദേശിപ്പള്ളി, തെക്കുംഭാഗം, കടവും ഭാഗം, കൊച്ചിയുടെ ചുറ്റുവട്ടത്ത് ചേന്ദമംഗലം, മാള, തിരുവിതാംകൂറില്‍ പറവൂര്‍ പള്ളി എന്നിവ. നീണ്ടുനിന്ന കോളനിവാഴ്ച പരദേശികളെയും സ്വദേശികളെയും കറുപ്പും വെളുപ്പുമായി ചിത്രീകരിച്ചു.കേരളത്തിലെ ജൂതരെക്കുറിച്ച് വിദേശികള്‍ നല്‍കുന്ന ചിത്രങ്ങളില്‍ ഈ വക്രീകരണമുണ്ട്. അതുകൊണ്ട് തന്നെ കൊളോണിയല്‍ കാലഘട്ടത്തിനു ശേഷം പ്രസിദ്ധീകൃതമാകുന്ന കൃതി എന്ന നിലയില്‍ കാര്‍കുഴലിക്ക് പാരമ്പര്യവഴിയുടെ വ്യതിചലനവും നവീനതയും അവകാശപ്പെടാം. പൈങ്കിളിയുടെ പാട്ട്, റൂത്തിന്‍റെ പാട്ട്, നാലുമുടിപ്പാട്ട്, പോന്നിട്ട മേനി, പൊലിക പൊലിക എന്നീ ഗാനങ്ങള്‍ അതീവ ഹൃദ്യമായിരിക്കുന്നു. നാടോടിത്തനിമയുടെ വൈവിധ്യവും സമൃദ്ധിയും ലോകത്തിലേക്ക് കണ്‍ തുറക്കുന്ന വഴികളും ജൂതപ്പാട്ടുകളെ ശ്രദ്ധേയമാക്കുന്നു. വ്യത്യസ്ത ജൂതസമൂഹങ്ങള്‍ തമ്മിലുള്ള ബന്ധം, പൊതുസമൂഹവും ജൂതരും തമ്മിലുള്ള പാരസ്പര്യം ,ജൂതജീവിതത്തില്‍ സിനഗോഗിനുള്ള സ്ഥാനം, പള്ളികളുടെ നിര്‍മാണം, ജനനം, മരണം, വിവാഹം തുടങ്ങിയ ചടങ്ങുകള്‍ക്ക് ഇതര സമൂഹവുമായുള്ള വ്യതിരിക്തത ഇവയെല്ലാം അറിയാന്‍ ജൂതരുടെ പാട്ടുകള്‍ സഹായകം തന്നെ. അവയില്‍ പ്രകടമാകുന്ന സാമൂഹികതയും അവതരണത്തിലെ ഭാവാത്മകതയും ഈ ഗാനശാഖയെ വശ്യമധുരമാക്കുന്നു.ജൂതക്കൂട്ടായ്മയുടെ നാവിന്‍തുമ്പില്‍ തത്തിക്കളിച്ച   നാടോടി
മലയാളത്തിന്‍റെ സൌന്ദര്യമുള്ള വാക്കുകള്‍ ഈ ഗാനശാഖയെ മനോഹരമാക്കുന്നു. ബാഹ്യസാരവും അന്തസ്സാരവുമുള്ള ഈ പാട്ടുകള്‍ അവയുടെ ചരിത്രമൂല്യം മുന്‍നിര്‍ത്തി വിശകലനം ചെയ്യപ്പെടേണ്ടതാണ്‌. ജൂതപ്പാട്ടുകളില്‍ നിഴലിക്കുന്ന പ്രവാസിബോധവും പ്രയാണബിംബവും ജൂതരുടെ തനിമയാര്‍ന്ന ഭാവാവിഷ്കാരത്തിന്‍റെ അടയാളങ്ങളാണ്.
കാര്‍കുഴലിയിലൂടെ സഞ്ചരിക്കവേ, ഫോര്‍ട്ട്‌ കൊച്ചിയുടെ തണല്‍മരങ്ങള്‍ കുട നീര്‍ത്തിയ വീഥികളും, പായക്കപ്പലുകള്‍ നങ്കൂരമിട്ട കടല്‍ത്തീരങ്ങളും, ഓടുപാകിയ മനോഹര കെട്ടിടങ്ങളും ഓര്‍മയില്‍ തുഴഞ്ഞെത്തി. ഗോശ്രീയും വെല്ലിംഗ്ട്ടന്‍ ഐലന്റും, ലന്തന്‍ ബത്തേരിയും വാസ്കോ ഡ ഗാമ പള്ളിയും ജൂതശ്മശാനവും പോര്‍ച്ചുഗീസ് -ഡച്ച് ഭവനങ്ങളും ,  വരാപ്പുഴ ഐലണ്ടും മട്ടാഞ്ചേരി തെരുവും  വര്‍ണാലംകൃതമായ ജൂതരുടെ സിനഗോഗും ആര്‍ഭാടം നിറഞ്ഞ വിവാഹ സല്കാരങ്ങളും പള്ളികര്‍മനിരതമായ പ്രാര്‍ഥനാജീവിതവും മധുശാലകളിലെ ആഹ്ലാദാരവങ്ങളും പുതുവല്സരാഘോഷങ്ങളും ഈ പാട്ടുകളില്‍ ജീവന്‍ തുടിച്ചു നില്‍ക്കുന്നു. 



- sethumadhavan machad

No comments:

Post a Comment