small is beautiful

small is beautiful
Ajantha musings

Monday, September 26, 2011

DOORDARSHAN-TVM

തിരുവനന്തപുരം ദൂരദര്‍ശന്‍കേന്ദ്രം തുടങ്ങുന്നത് 1985 ജനുവരി ഒന്നിന്. പോയവര്‍ഷം രജതജൂബിലിയായിരുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ അഭിമാനിക്കാനും നിരാശപ്പെടാനും ഏറെയുണ്ട്. തുടക്കത്തില്‍ ഏതൊരു കേന്ദ്ര ഗവ.സ്ഥാപനത്തെയും പോലെ പരിമിത സൌകര്യങ്ങള്‍ മാത്രം. എന്നാല്‍ ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിച്ച ഒട്ടേറെ പ്രതിഭകള്‍ ഇവിടെ ഉണ്ടായിരുന്നുവെന്നത്‌ വസ്തുത. രാജ്യത്തെ ആദ്യത്തെ കളര്‍സ്റ്റുഡിയോകളിലൊന്നായിരുന്നു തിരുവനന്തപുരം കേന്ദ്രം. സാമാന്യം വലിയ സ്റ്റുഡിയോഫ്ലോറുകള്‍. നടപ്പ് രീതിയനുസരിച്ച് പശ്ചാത്തലദൃശ്യങ്ങള്‍ ഒരുക്കിയിരുന്ന കാലം. ദൂരദര്‍ശന്‍റെ സ്ഥാപക ഡയരക്ടര്‍ ശ്രീ കെ.കുഞ്ഞികൃഷ്ണന്‍ ആയിരുന്നു. എഴുത്തുകാരന്‍ കൂടിയായ അദ്ദേഹം ദൂരദര്‍ശന്‍റെ ആദ്യകാലം രൂപപ്പെടുത്തുന്നതില്‍ ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്‌. മലയാളത്തിലെ പ്രമുഖരായ എഴുത്തുകാരും സാഹിത്യ കലാസാംസ്കാരിക രംഗത്തെ ഒട്ടേറെ
വ്യക്തികളും ഇക്കഴിഞ്ഞ രണ്ടു വ്യാഴവട്ടത്തിനിടയില്‍ ദൂരദര്‍ശന്‍ പരിപാടികളില്‍ അണിചേര്‍ന്നു. തകഴി, ബഷീര്‍, ഓ വി വിജയന്‍, ആനന്ദ്, എം ടി,  ടി. പദ്മനാഭന്‍, മാധവിക്കുട്ടി, നോവലിസ്റ്റ് വിലാസിനി, കെ. സുരേന്ദ്രന്‍, മലയാറ്റൂര്‍, പൊന്‍കുന്നം വര്‍ക്കി, കോവിലന്‍, കാക്കനാടന്‍, കുഞ്ഞബ്ദുള്ള, ആര്‍ടിസ്റ്റ് നമ്പൂതിരി, ദേവന്‍, സുകുമാര്‍ അഴീക്കോട് , എം കൃഷ്ണന്‍ നായര്‍, വി കെ എന്‍,  ഗുരു നിത്യചൈതന്യയതി, ഞെരളത്ത് രാമപൊതുവാള്‍,  മാണിമാധവ ചാക്ക്യാര്‍, കണ്ണന്‍ പെരുവണ്ണാന്‍ ,കലാമണ്ഡലം കൃഷ്ണന്‍ നായര്‍ തുടങ്ങി എത്രയോ പ്രതിഭകളുടെ അഭിമുഖങ്ങളും കലാവതരണങ്ങളും ദൂരദര്‍ശനോടൊപ്പം ചരിത്രത്തിന്‍റെ ഭാഗമായി. പത്തുവര്‍ഷത്തിനു ശേഷം നിലവില്‍ വന്ന ഏഷ്യാനെറ്റ് , സൂര്യ തുടങ്ങിയ സ്വകാര്യ ചാനലുകളുടെ വരവിനുംമുമ്പേ സംപ്രേഷണ ചരിത്രത്തിന്‍റെ ഭാഗമായ ഒരിടംനേടാന്‍ ദൂരദര്‍ശന് കഴിഞ്ഞു.

കൈരളീവിലാസം ലോഡ്ജ് ആയിരുന്നു ആദ്യത്തെ ടെലിഫിലിം. ശ്രീ നെടുമുടിവേണുവും വാര്‍ത്താവതാരകന്‍ ശശികുമാറും മറ്റും ഒത്തുചേര്‍ന്ന സംരംഭം. പ്രേക്ഷകര്‍ സന്തോഷത്തോടെ സ്വീകരിച്ച ഒരു ചിത്രമായിരുന്നു അത്. ടി എന്‍ ഗോപിനാഥന്‍ നായരുടെ 'വൈതരണി' ആദ്യത്തെ സീരിയലും. കേരളയീയരുടെ സ്വീകരണ മുറിയിലേക്ക് ഒരു പുതുപുത്തന്‍ സംസ്കാരം വലതുകാല്‍ വെച്ച് കേറുകയായിരുന്നു.ആകാശവാണി മാത്രം നിലനിന്നൊരു കാലം. ഡല്‍ഹിയില്‍ അരങ്ങേറിയ  ഏഷ്യാഡ് കായികമാമാങ്കമാണ്
ദൂരദര്‍ശന്‍ സംപ്രേഷണത്തിനു വഴിതുറന്നത്. മലയാള സിനിമയെക്കുറിച്ചുള്ള പാതിസങ്കല്പങ്ങളുമായി പുതിയൊരു ദൃശ്യസംസ്കാരം മേനെഞ്ഞെടുക്കാനുള്ള അശ്രാന്ത പരിശ്രമത്തിലായിരുന്നു ദൂരദര്‍ശനിലെ ആദ്യ തലമുറ. തെറ്റിയും തിരുത്തിയും ഒരു ദശാബ്ദം കടന്നുപോയി. സര്‍ക്കാര്‍ സ്ഥാപനത്തിന്‍റെ എല്ലാ പരിമിതികളും ഉള്‍ക്കൊണ്ടു തന്നെയാണ് ഞങ്ങള്‍ ആദ്യകാലം നിറവേറ്റിയത്. ബൈജുചന്ദ്രന്‍, ശ്യാമപ്രസാദ്, ജി .സാജന്‍, എം എ ദിലീപ് , ജോണ്‍ സാമുവല്‍, അന്‍വര്‍, കെ വേണു, ആര്‍ എസ അയ്യര്‍ ,സുശീല വിജയരാഘവന്‍, ശ്രീകുമാര്‍ കക്കാട്, ആനന്ദവര്‍മ, ജയരാജന്‍, ജോതിഷ് കുമാര്‍, പി ആര്‍ ശാരദ ,ലതാമണി, കെ ആര്‍ ബീന, പി കെ വേണുഗോപാല്‍, ശിവാനന്ദന്‍, കെ ജയകുമാര്‍,
എം എന്‍ ഉണ്ണി, കെ എസ് രാജശേഖരന്‍, ജീ ആര്‍.കണ്ണന്‍, സി  ആര്‍  ഹരികുമാര്‍, രാജേന്ദ്രന്‍, ഡി രാജന്‍, രാജാറാം, ഷീബ, രഞ്ജിത്ത് രവി, സേതു... തുടങ്ങി നല്ലൊരു ടീം വര്‍ക്ക്  തിരുവനന്തപുരം കേന്ദ്രത്തിന്‍റെ ആദ്യകാലം രൂപപ്പെടുത്തുവാന്‍ നിയോഗിക്കപ്പെട്ടവരായിരുന്നു. അഴകപ്പന്‍, ചന്ദ്രശേഖര്‍, മോഹനകൃഷ്ണ,സി എന്‍ പിള്ള ,ശിവരാജന്‍, രാമന്‍,
ശങ്കര്‍, പതി, ഹെന്‍ട്രി, ബിജേഷ്, സെന്തില്‍, ജോനാതന്‍, തങ്കരാജ്, നമ്പീശന്‍, തുടങ്ങിയ ഒന്നാന്തരം ക്യാമറ ടീം, ഉമാമഹേശരി, രവി, പ്രസാദ്, ശിവ, അഷറഫ്, മധു തുടങ്ങിയ വീഡിയോ എഡിറ്റര്‍മാര്‍. മികവുറ്റ സാങ്കേതിക വിദഗ്ധര്‍ .( മുഴുവന്‍ പേരുകളും ചേര്‍ത്തിട്ടില്ല) രമേശ്‌, ബാബു ടി, ജോഫി, രമേശ്‌ കുമാര്‍, പ്രേമ, സുമ, ലീല, മാത്യു ഇരാളി ഹരിഹര ദാസ്,രാധാകൃഷ്ണ പിള്ള, തുടങ്ങി നല്ലൊരു സംഘം റെക്കോര്‍ഡിംഗ് നിര്‍വഹിച്ചു. വത്സന്‍, രഞ്ജിത്ത്, ഭദ്രന്‍, എന്നിങ്ങനെ ആദ്യകാല ഗ്രാഫിക്സ് ടീമും എല്ലാം ഒത്തു ചേര്‍ന്ന്‌ ദൂരദര്‍ശന്‍റെ ആദ്യനാളുകള്‍ സചേതനമാക്കി.
കണ്ണനും ഹേമലതയും ആദ്യത്തെ വാര്‍ത്താവായനക്കാര്‍. ഇന്ദുവും കലാദേവിയും ശ്രീകലയും എന്‍ സി നാരായണനും ആദ്യകാല അവതാരകരും. ശ്രീകണ്ടന്‍ നായര്‍ ,സന്തോഷ്‌,
രാജേശ്വരി മോഹന്‍, ബാലകൃഷ്ണന്‍,മഞ്ജുള എന്നിവരായിരുന്നു അന്നത്തെ വാര്‍ത്തകള്‍ മലയാളികള്‍ക്ക് മുമ്പിലെത്തിച്ചത്. കൃഷ്ണന്‍ നായര്‍, ജോസഫ്‌, എം പി രാധാകൃഷ്ണന്‍, കേശവന്‍ നമ്പൂതിരി, എന്നിവര്‍ അക്കാലത്തെ ന്യൂസ്‌ എഡിറ്റര്‍മാര്‍. ടി ചാമിയാര്‍, ബൈജുചന്ദ്രന്‍, അന്‍വര്‍, മോഹനന്‍  എന്നീ ന്യൂസ്‌ പ്രൊഡ്യൂ സര്‍മാര്‍ അന്നത്തെ വാര്‍ത്താമുറിയെ സജീവമാക്കി നിറുത്തി. ജോണ്‍ ഉലഹന്നാന്‍ വാര്‍ത്താ റിപ്പോര്‍ട്ടിങ്ങില്‍ തിളങ്ങിയ കാലം.

പ്രേക്ഷകരുടെ മനംകവര്‍ന്ന ഏറെ ടെലിവിഷന്‍ ചിത്രങ്ങള്‍ ആദ്യംമുതലേ തിരുവനന്തപുരം കേന്ദ്രത്തില്‍നിന്നും സംപ്രേഷണം ചെയ്തിട്ടുണ്ട്. ശ്യാമപ്രസാദിന്‍റെ എല്ലാ ചിത്രങ്ങളും കേരളത്തിലെ പ്രേക്ഷകര്‍ അഭിമാനപൂര്‍വം വിലയിരുത്തി. വേനലില്‍ ഒരൊഴിവ് എന്ന മാധവിക്കുട്ടിയുടെ കഥയാണ്‌ ശ്യാമിന്‍റെ ആദ്യചിത്രം. വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ 'പൂവമ്പഴവും' 'വിശ്വ വിഖ്യാതമായ മൂക്കും' ശ്യാം സംവിധാനം നിര്‍വഹിച്ചത് സിനിമാലോകം ശ്രദ്ധിച്ചു. 'ഉയിര്‍ത്തെഴുന്നേല്‍പ്പ്' ആണ് ശ്യാമിന്‍റെ മികച്ച ടെലി വിഷന്‍ സംരഭമായി വിലയിരുത്തപ്പെട്ടത്. അഴകപ്പനെപ്പോലൊരു മികച്ച ക്യാമറാമാനെ ദൂരദര്‍ശനില്‍ നിന്നുതന്നെ കണ്ടെത്തിയതും പില്‍ക്കാല സിനിമകളുടെ പിറവിക്കു കാരണമായി. ബൈജുചന്ദ്രന്‍ ഒരുക്കിയ ഡോകുമെന്‍ററികള്‍ പരക്കെ ശ്രദ്ധിക്കപ്പെട്ടവയാണ്. ആര്‍ടിസ്റ്റ് നമ്പൂതിരി ( വരയുടെ ലോകം) അടൂരിന്‍റെ സര്‍ഗപ്രപഞ്ചം, നിണച്ചാ-
ലോഴുകിയ നാള്‍വഴികള്‍' എന്നിവ ജനശ്രദ്ധ നേടിയവയാണ്. ജി സാജന്‍റെ 'നാട്ടിന്‍പുറം' എന്ന കാര്‍ഷികപംക്തി കേരളത്തനിമയുടെ നേര്‍ക്കാഴ്ചകളായിരുന്നു. നാളികേരത്തി ന്‍റെ നാട്ടില്‍ തുടങ്ങിയ കാര്‍ഷിക പരമ്പരകള്‍  കേരള നാട്ടിന്‍പുറങ്ങള്‍ സന്തോഷത്തോടെ ഉറ്റുനോക്കി. ജോണ്‍സാമുവല്‍ ചുക്കാന്‍ പിടിച്ച  കായികരംഗവും, പ്രതികരണവും  മലയാളികള്‍ വീക്ഷിച്ചു. എസ് വേണു ഒരുക്കിയ ആരോഗ്യപരിപാടികളും ആര്‍ എസ് അയ്യര്‍ നിര്‍വഹിച്ച സാഹിത്യരംഗവും ഇവിടെ ഓര്‍മ്മിക്കുന്നു.
സോപാന സംഗീതത്തെക്കുറിച്ചും, കേരളീയ ചുമര്‍ച്ചിത്രകലാ പാരമ്പര്യത്തെക്കുറിച്ചും, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, ഗുരു നിത്യചൈതന്യ യതി, വിലാസിനി, വി കെ എന്‍,
എം ടി.,  ടി.പദ്മനാഭന്‍  കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള്‍, കേളപ്പജി, മാധവിക്കുട്ടി, ഡോ.പി കെ വാരിയര്‍, എന്നീ പ്രതിഭകളെ അടയാളപ്പെടുത്തിയ സേതുവിന്‍റെ
പ്രൊഫൈലുകളും വൈലോപ്പിള്ളി, കോട്ടക്കല്‍ ശിവരാമന്‍ എന്നിവരെപ്പറ്റി ശ്രീകുമാര്‍ കക്കാട് നിവഹിച്ച ടെലിവിഷന്‍ ചിത്രങ്ങളും അന്നത്തെ പ്രേക്ഷകര്‍ ഓര്‍ക്കുന്നു.
ശ്രീ സി കെ തോമസ്‌, ദിലീപ് .ശിവാന്ദന്‍, ജയകുമാര്‍, ലതാമണി എന്നിവരുടെ മികച്ച പരിപാടികളും അക്കാലം ഓര്‍മയില്‍ സൂക്ഷിക്കുന്നു.
പി ആര്‍ ശാരദയുടെ 'വിവാദ പര്‍വവും, കെ ആനന്ദവര്‍മയുടെ സംഗീതആല്‍ബങ്ങളും അന്ന് പരക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കര്‍ണാടകസംഗീതലോകത്തെ ഏറ്റവും കികച്ച പ്രതിഭകളുടെ മികവുറ്റ സംഗീതസദിരുകള്‍ ആനന്ദ വര്‍മ കുടപ്പനക്കുന്നിലെത്തിച്ചു. ബാലമുരളിയും, ഷെയ്ഖ് ചിന്നമൌലാനയും, ഉസ്താദ് ബിസ്മില്ലാ ഖാനും, സക്കീര്‍ ഹുസ്സൈനും ,എം എസ് ഗോപാലകൃഷ്ണനും ,ടി എന്‍ കൃഷ്ണനും ഇവിടെയെത്തി മണിക്കൂറുകള്‍ ചിലവഴിച്ചു. ദൂരദര്‍ശന്‍റെ  'ഓഡിയോ- വീഡിയോ' ആല്‍ബങ്ങള്‍ ഇന്നും സമ്പന്നം തന്നെ. ബുധനാഴ്ച്ചകളിലെ 'ചിത്രഗീതവും' വാരാന്ത്യത്തിലെ ചലച്ചിത്രവും കാത്തു കാത്തിരുന്ന ഒരു കാലം ഓര്‍മയില്‍ വരുന്നില്ലേ?
ചരിത്രത്തിന്‍റെ നാള്‍വഴികളില്‍ രേഖപ്പെടുത്തപ്പെട്ട സാമൂഹ്യ സാംസ്കാരിക പ്രതിഭകളുടെ അഭിമുഖങ്ങളുടെ അമൂല്യശേഖരം എന്നും ദൂരദര്‍ശന്‍റെ കൈമുതലാണ്. മുഖ്യ മന്ത്രിമാരായിരുന്ന ശ്രീ ഇ.എം എസ്. നമ്പൂതിരിപ്പാട്‌, കെ കരുണാകരന്‍, ഇ  കെ നായനാര്‍, പി കെ വി, വി എസ്.അച്യുതാനന്ദന്‍  തുടങ്ങിയ ആദ്യകാല തലമുറയുടെ അപൂര്‍വചിത്രങ്ങള്‍ ഇന്നും ദൂരദര്‍ശന്‍ ആര്‍കൈവില്‍ സൂക്ഷിച്ചിരിക്കുന്നു. തകഴി,  ബഷീര്‍ ,പൊന്‍കുന്നം വര്‍ക്കി, ബാലാമണിയമ്മ, ഓ വി വിജയന്‍,മാണി മാധവ ചാക്ക്യാര്‍  എന്നീ അപൂര്‍വ മുഖാമുഖങ്ങള്‍ ഡി.ഡി ക്ക് മാത്രം സ്വന്തം.

ദൃശ്യഭാഷയുടെ വ്യാകരണം രൂപപ്പെടുത്താന്‍ ദൂരദര്‍ശന്‍ നേതൃത്വം വഹിച്ചു എന്നത് വസ്തുതയാണ്. എങ്ങനെയല്ല ടെലിവിഷന്‍ ഭാഷ  രൂപം കൊള്ളേണ്ടത്‌ എന്ന് പില്ക്കാല ചാനലുകള്‍ക്ക് ദിശാസൂചകമാവാന്‍ കഴിഞ്ഞുവെന്നതും  നേട്ടമായി വിലയിരുത്തപ്പെടേണ്ടതാണല്ലോ.
ഇത് ദൂരദര്‍ശന്‍റെ വിശദ ചരിത്രമല്ല. ഒരു തിരിഞ്ഞുനോട്ടം. പരിമിതികള്‍ക്കുള്ളില്‍ നിന്നു പ്രവര്‍ത്തിച്ച ഒരു പറ്റം സര്‍ക്കാര്‍ ജീവനക്കാരുടെയും അപൂര്‍വ്വം സര്‍ഗപ്രതിഭ കളുടെയും കഴിഞ്ഞകാലം. എല്ലാ പോരായ്മകള്‍ക്കിടയിലും ഞങ്ങള്‍ അഭിമാനത്തോടെ പറയുന്നൊരു കാര്യം- ഒരിക്കലും സെന്‍സേഷനുകള്‍ സുഷ്ടിച്ച് സമൂഹത്തെ ഇളക്കിമറിക്കാന്‍ ഈ സ്ഥാപനം ശ്രമിച്ചിട്ടില്ല. സംഗീതവും, നൃത്തവും, കലയും സാഹിത്യവും ,സ്ത്രീയും പുരുഷനും, കുട്ടികളും വയോധികരും ഒരുമിച്ചിരുന്നു കാണാനുള്ള
സാമൂഹ്യപ്രതിബദ്ധത നിറഞ്ഞ പരിപാടികളാണ് എക്കാലവും ഡി ഡി കാഴ്ചവെച്ചത്. ഇന്നും, 'വാര്‍ത്തയെന്നാല്‍ ദൂരദര്‍ശന്‍' തന്നെ എന്ന് തലമുതിര്‍ന്നവര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ അനല്‍പ്പമായ ചാരിതാര്‍ഥ്യം അനുഭവപ്പെടാറുണ്ട്. അങ്ങനെ കേരളചരിത്രത്തില്‍, ലോകത്തെ ഏറ്റവും ശക്തമായ ദൃശ്യമാദ്ധ്യമങ്ങളിലൊന്നിന്‍റെ ആദ്യകാലം രൂപപ്പെടുത്തുവാന്‍ നിയോഗം ലഭിച്ചവരുടെ കൂട്ടത്തിലൊരാളാവാന്‍ കഴിഞ്ഞുവെന്നത് സന്തോഷത്തോടെ രേഖപ്പെടുത്തുകയാണ്. 

-sethumadhavan machad

Wednesday, September 7, 2011

Padmanaabhomara prabhu ( last part)

തിരുവിതാംകൂര്‍ ചരിത്രത്തിന്‍റെ അവസാനപാദത്തിലേക്കു പ്രവേശിക്കാം. നടേ സൂചിപ്പിച്ചതുപോലെ ചരിത്രത്തിന്‍റെ താളുകളില്‍ രക്തക്കറ ചാര്‍ത്തിയ വീരമാര്‍ത്താണ്ടവര്‍മ
അയല്‍നാടുകള്‍ വെട്ടിപ്പിടിക്കാനായി നടത്തിയ ജൈത്രയാത്രയില്‍ നിരപരാധികളായ അസംഖ്യം മനുഷ്യരെ കൊന്നൊടുക്കി എന്നത് വസ്തുത മാത്രമാണ്. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മുടങ്ങാതെ നടത്തിയിരുന്ന മുറജപവും, ഹിരണ്യഗര്‍ഭവും, ലക്ഷദീപവും തുലാപുരുഷദാനവുമൊക്കെ തീരാദുരന്തങ്ങളുടെ പാപക്കറ കഴുകിക്കളയാന്‍ മഹാരാജാവ് ചെയ്ത പ്രായശ്ചിത്തം മാത്രമാണ്. താന്‍ വെട്ടിപ്പിടിച്ച ഭൂപ്രദേശങ്ങള്‍ ഒന്നൊന്നായി കുലദൈവമായ ശ്രീപത്മനാഭന് അടിയറ വെച്ച്,  'ശ്രീപത്മനാഭദാസ വഞ്ചിപാല മാര്‍ത്താണ്ടവര്‍മ കുലശേഖരപ്പെരുമാള്‍' എന്ന തിരുനാമത്തില്‍ അദ്ദേഹം ചരിത്രത്തിന്‍റെ ഭാഗമായി. ഇത് രാജതന്ത്രത്തിന്‍റെ ഇരുതലമൂര്‍ച്ചയുള്ള 'ക്രിയ' മാത്രമായിരുന്നു. ജനതയുടെ അജ്ഞതയെ ചൂഷണംചെയ്ത് തന്‍റെ ആജ്ഞാനുവര്‍ത്തികളാക്കാന്‍ അദ്ദേഹം നടത്തിയ ഗൂഡതന്ത്രം. അങ്ങനെ ആധുനിക തിരുവിതാംകൂറിന്‍റെ ശില്പിയായി ചരിത്രം
അദ്ദേഹത്തെ വാഴ്ത്തി. ( തിരുവിതാംകൂര്‍ സ്റ്റേറ്റ് മാനുവല്‍.)

കഴിഞ്ഞ നൂറ്റാണ്ടുവരെ എഴുപതിലധികം രാജകൊട്ടാരങ്ങള്‍ തിരുവിതാംകൂറില്‍ ഉണ്ടായിരുന്നതായി രേഖകള്‍ പറയുന്നു. തോവാള മുതല്‍ പീരുമേട്‌ വരെ അത് പരന്നു കിടക്കുന്നു. അനന്തപുരിയില്‍ കോട്ടക്കകത്ത് കൊട്ടാരങ്ങളുടെ ഒരു ശ്രുംഖല തന്നെയുണ്ട്‌. അനന്തപുരം കൊട്ടാരവും, കുതിരമാളികയും, രംഗവിലാസവും,സുന്ദരവിലാസവും പ്രൌഡിയോടെ ഇന്നും നില്‍ക്കുന്നു. സ്വാതിതിരുനാളിന്‍റെ കാലം കലയുടെ വസന്തമായിരുന്നുവല്ലോ. മാളികയും മുഖപ്പും  ഇടനാഴികളും അകത്തളങ്ങളും രാജപ്രൌഡിയുടെ
ധാരാളിത്തത്തോടെ നിലനിന്നു.സ്വാതിയുടെ പ്രശസ്തമായ സംഗീതകൃതികളില്‍ പലതും രചിക്കപ്പെട്ടത്‌ ശില്പസൌന്ദര്യമുള്ള അംബാരിമുഖപ്പില്‍ വെച്ചാണത്രേ. തഞ്ചാവൂരിലെ
ശില്പികളാണ് കുതിരമാളിക പൂര്‍ത്തിയാക്കിയത്. സ്ഥലവിസ്തൃതിയില്‍ അഭിരമിക്കുന്ന 'രംഗവിലാസം' സ്വാതിതിരുനാള്‍ പണികഴിപ്പിച്ചതാണ്‌. ( ഇന്നത്തെ ആര്‍ട്ട് ഗ്യാലറി )
കൃഷ്ണവിലാസം, ശ്രീമൂലം തിരുനാളിന്‍റെ സ്വകാര്യവസതിയായിരുന്നു. ദിവാന്മാര്‍ അന്തിയുറങ്ങിയ 'പത്മവിലാസം' ഇന്ന് ടെക്സ്റ്റ്‌ബുക്ക്‌ ഓഫീസാണ്. ദിവാന്‍മാര്‍ താമസിച്ച
'ഭക്തി വിലാസം' ഇന്നത്തെ ആകാശവാണി നിലയം. വര്‍ണവിളക്കുകളും, ശരറാന്തലുകളും നിലക്കണ്ണാടികളും ദാരുശില്പങ്ങളും എണ്ണച്ചായാ ചിത്രങ്ങളും കൊണ്ട് അഴകാര്‍ന്ന
സുന്ദരവിലാസം ഇന്നും കമനീയമായി നില്‍ക്കുന്നു.

സമചതുരാകൃതിയിലുള്ള 'കിഴക്കേ കോട്ടയും' അഗ്രഹാരങ്ങളും പാളയം 'കണ്ണിമാറാ' മാര്‍ക്കറ്റും, വി ജെ റ്റി .ഹാളും, വെട്ടിമുറിച്ച കോട്ടയും മറ്റും ഇന്നും കാലത്തെ മുകര്‍ന്നു നില്‍ക്കുന്നത് കാണാം. അമ്മവീടുകളും, വഞ്ചീശസ്തുതികളും ശ്രീപത്മനാഭന്‍റെ 'ചക്രവും' കഴിഞ്ഞ തലമുറയുടെ ഓര്‍മ്മകള്‍ മാത്രമായി. ക്ഷേത്രപ്രവേശന വിളംബരവും
നിവര്‍ത്തന പ്രക്ഷോഭവും എല്ലാം ചരിത്രം കാതോര്‍ത്ത അപൂര്‍വമുഹൂര്‍ത്തങ്ങള്‍. വിദ്യാഭ്യാസരംഗം സ്വാതിയുടെ കാലംതൊട്ടേ പുഷ്കലമായി. 'സര്‍വകലാശാല' എന്ന സങ്കല്‍പ്പത്തിന് സര്‍ സി പി. വലിയ സംഭാവന ചെയതു. ക്രിസ്ത്യന്‍ മിഷനറിമാരും, മുസ്ലീം മതപണ്ഡിതരും ഈ നഗരത്തിന്‍റെ സര്‍വതോമുഖമായ പുരോഗതിക്ക് വലിയ സംഭാവന ചെയതു എന്നത് ചരിത്രം രേഖപ്പെടുത്തും. ഈ മണ്ണില്‍ പടപൊരുതി ജീവന്‍ ബലിയര്‍പ്പിച്ച വേലുത്തമ്പി ദളവയും, ഇരവിക്കുട്ടിപ്പിള്ളയും, രാജാ കേശവദാസനും,
വക്കം അബ്ദുല്‍ഖാദരും, മാര്‍ഗ്രിഗോരിയസ്, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, പട്ടംതാണുപിള്ള എന്നിവരും കേരളചരിത്രം മറക്കാത്ത പേരുകളാണ്. ഋഷിവര്യന്മാരായ
ചട്ടമ്പിസ്വാമികളും, തൈക്കാട് അയ്യാഗുരുവും, ശ്രീനാരായണ ഗുരുവും , അവശജന
വിഭാഗങ്ങങ്ങളുടെ ഉന്നമനത്തിനായി ജീവിച്ച അയ്യങ്കാളിയും , പണ്ഡിറ്റ് കറുപ്പനും തിരുവിതാംകൂര്‍ ചരിത്രത്തിന്‍റെ വഴിവിളക്കുകളായി നില്‍ക്കുന്നു.

ചരിത്രം ഉറങ്ങിയും ഉണര്‍ന്നും നാള്‍വഴിയില്‍ നിറഞ്ഞുകത്തുന്ന വിളക്കുമരങ്ങളായി നിലനിന്ന ഒരു കാലം.
എ.ശ്രീധര മേനോന്‍, പ്രൊ.മഹേശ്വരന്‍ നായര്‍, പത്മനാഭ മേനോന്‍, പട്ടം ജി രാമചന്ദ്രന്‍ നായര്‍ എന്നീ ഗവേഷണകുതുകികള്‍ പകര്‍ന്ന അറിവും വെളിച്ചവും ഞാന്‍ ഇവിടെ നന്ദിയോടെ സ്മരിക്കുന്നു. തിരുവിതാംകൂറിന്‍റെ ആയിരം വര്‍ഷങ്ങള്‍ നീണ്ട മഹിതപാരമ്പര്യത്തിന്‍റെ അരംശം മാത്രമേ ഈ ഓര്‍മച്ചിത്രങ്ങളില്‍ പങ്കുവെക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.
ഇവിടെ വീണുമരിച്ച അറിയപ്പെടാത്ത മനുഷ്യമുഖങ്ങള്‍ എത്രയോകാണും. കാലം നീക്കിവെച്ച അറിവുകള്‍ മാത്രമേ എന്‍റെ പരിമിതവൃത്തത്തില്‍ പ്രകാശിതമായിട്ടുള്ളൂ.
പറയപ്പെടാതെ പോകുന്നതാണല്ലോ യഥാര്‍ഥചരിത്രം. അറിഞ്ഞതില്‍ പാതി പറയാതെ പോയിരിക്കാം. എന്നാല്‍ പറഞ്ഞതില്‍ ഒരു കതിര്‍ പോലും പതിരായിപ്പോകാതിരിക്കാന്‍
ഞാന്‍ ശ്രമിച്ചിട്ടുണ്ട്. തിരുവിതാംകൂറിന്‍റെ ചിത്രം ഇവിടെ പൂര്‍ത്തിയാവുന്നു. ചരിത്രം ഒരു തുടര്‍പ്രക്രിയ. നമ്മള്‍ കാഴ്ചക്കാരനും 'കാഴ്ച' യുമാകുന്നു. നന്ദി.




- sethumadhavan machad

 


Monday, September 5, 2011

Padmanaabhomara prabhu 6

ഇനി  തിരുവിതാംകൂര്‍ ചരിത്രം തമസ്കരിച്ച 'എട്ടരയോഗത്തെ' പരിചയപ്പെടാം. ശ്രീപത്മനാഭക്ഷേത്രത്തിലെ ദൈനംദിനഭരണമുള്‍പ്പടെ തന്ത്രപ്രധാനമായ നയതീരുമാനങ്ങള്‍ നിര്‍വഹിച്ചിരുന്നത് എട്ടരയോഗമാണ്. രാജാധികാരത്തെപ്പോലും ചോദ്യംചെയ്യാന്‍ ശക്തിയുണ്ടായിരുന്ന്നു യോഗത്തിന്. മഹാരാജാവിന് നിയമമനുസരിച്ച് ക്ഷേത്രഭരണത്തില്‍
ഇടപെടാനുള്ള അധികാരം ഇല്ലായിരുന്നു. മാര്‍ത്താണ്ടവര്‍മയുടെ കാലംവരെ ഈ സംഘര്‍ഷം നിലനിന്നു.സത്യത്തില്‍ പദ്മനാഭസ്വാമി ക്ഷേത്രം സ്ഥാപിച്ചത് തിരുവിതാംകൂര്‍ രാജ കുടുംബമല്ല. അതുകൊണ്ടു തന്നെ മഹാരാജാവിന്‍റെ അതിക്രമങ്ങളില്‍ നിന്ന് ക്ഷേത്രത്തെ സംരക്ഷിക്കാനുള്ള ധാര്‍മികവും നൈതികവുമായ ബാധ്യത എട്ടരയോഗത്തിനായിരുന്നു.
ആദിത്യവര്‍മയുടെ ഭരണകാലത്ത് ക്ഷേത്രഭരണത്തിന് വിഘ്നം നേരിടുകയും വര്‍ഷങ്ങളോളം നിത്യപൂജയില്ലാതെ പൂട്ടിയിടേണ്ടിവരികയും ചെയ്തു. വേണാട്ടു കുടുംബത്തിലേക്ക് കൊച്ചിയില്‍നിന്ന് ആദിത്യവര്‍മയെ
ദത്തെടുത്തത് പൂര്‍വാചാരങ്ങളുടെ നഗ്നമായ ലംഘനമാണെന്നതിന്‍റെ പേരിലാണ് എട്ടരയോഗം പ്രതിഷേധമുയര്‍ത്തിയത്.
കൊല്ലവര്‍ഷം 848 - 853 വരെ മഹാക്ഷേത്രത്തിന്‍റെ ശ്രീകോവില്‍ അടഞ്ഞുകിടന്നു. എട്ടരയോഗത്തിനു മുന്‍പില്‍ വേണാട്ടരചന്‍ അസ്തപ്രജ്ഞനാണെന്ന് തെളിയിക്കുന്നു ഈ സംഭവം. ശ്രീപത്മനാഭന് വരദാനമായി കിട്ടിയ ഭൂമി എട്ടരയോഗം, എട്ട് അധികാരകേന്ദ്രങ്ങളായി വിഭജിച്ചു. (മഹാരാജാവിനു 'അരയോഗം' മാത്രമേ നല്‍കിയുള്ളൂ.) ക്ഷേത്രംവക
നിലങ്ങളും വസ്തുവകകളും യോഗത്തിന്‍റെ പൂര്‍ണ നിയന്ത്രണത്തിലായിരുന്നു. ഈ കാരണം കൊണ്ടുതന്നെ യോഗവും രാജാവും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിക്കുകയും രാജാക്കന്മാര്‍ കുതിരപ്പട്ടാളത്തെയും കാലാള്‍പ്പടയെയും ഉപയോഗിച്ച് എട്ടരയോഗത്തെ അമര്‍ച്ചചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു പോന്നു.
മാര്‍ത്താണ്ടവര്‍മ രാജ്യഭാരം ഏറ്റെടുത്തതോടെ നിര്‍ദോഷികളായ
എട്ടുവീട്ടില്‍ മാടമ്പിമാരെ അടിച്ചമര്‍ത്താനുള്ള ശ്രമം ആരംഭിച്ചു. രാമയ്യന്‍ദളവ തുടങ്ങിയ കുതന്ത്രശാലികളായ
അനുയായികളുടെ ഒത്താശയോടെ അദ്ദേഹം കരുക്കള്‍ നീക്കി. മാത്രമല്ല , ബ്രിട്ടീഷ്  ഈസ്റ്റ്‌- ഇന്ത്യ കമ്പനിയുടെയും ഹൈദരാബാദ് നിസാമിന്‍റെയും സഹായത്തോടെ, സൈന്യത്തെ വരുത്തി എട്ടുവീട്ടില്‍പിള്ളമാരെ നേരിട്ടു. ദേശസ്നേഹികളായിരുന്ന എട്ടുവീട്ടില്‍ പിള്ളമാരെ കൊന്നൊടുക്കി രാജവിസ്തൃതി വര്‍ദ്ധിപ്പിച്ച മഹാരാജാവിന്‍റെ വീരശൂര പരാക്രമം
സത്യത്തില്‍ കേരളചരിത്രത്തിലെ ഇരുണ്ട അധ്യായങ്ങളിലൊന്നാണ്. രാജഭക്തരായ സി വി രാമന്‍ പിള്ളയും, മഹാകവി ഉള്ളൂരുമൊക്കെ സത്യത്തിന്‍റെ മുഖം ഹിരണ്‍മയ പാത്രം
കൊണ്ടു മൂടാന്‍ ശ്രമിച്ചവരാണ്.( ഉമാകേരളവും- മാര്‍ത്താണ്ടവര്‍മയും) മാര്‍ത്താണ്ടവര്‍മ എന്ന വിഖ്യാതകൃതി മഹാരാജാവിന്‍റെ ശിരസ്സിനുചാര്‍ത്തി കൊടുത്ത പ്രഭാവലയം
അത്രയേറെയാണ്. കേരളത്തിലെ രാഷ്ട്രീയവ്യവസ്ഥക്കേറ്റ ആദ്യത്തെ പ്രഹരം. അതോടെ നാടുവാഴിത്തത്തില്‍ അധിഷ്ടിതമായ രാഷ്ട്രീയനീതി തകര്‍ന്നുതരിപ്പണമായി. എട്ടുവീട്ടില്‍ പിള്ളമാരുടെ വസ്തുവകകള്‍ കണ്ടുകെട്ടി, അവരെ പൈശാചികമായി കൊലചെയ്തു. കുടുംബാംഗങ്ങളെ (സ്ത്രീകളും കുട്ടികളുമുള്‍പ്പടെ) തെരുവീഥികളില്‍ വലിച്ചിഴച്ചു, തുറകളില്‍ വിറ്റഴിച്ചു. അവരുടെ വസതികള്‍ ഇടിച്ചുനിരത്തി 'കുളം തോണ്ടി'.

ഇരുനൂറു സംവത്സരങ്ങള്‍ക്കു മുമ്പ് മഹാരാജാവിന്‍റെ പരമാധികാരത്തിനു വിധേയമായി, ജനാധിപത്യ തത്വങ്ങള്‍ മുറികെപ്പിടിച്ച ആത്മാഭിമാനവും പൌരുഷവുമുള്ള ഒരു സംഘം പുരുഷകേസരികളെ വക വരുത്താന്‍ ബ്രിട്ടീഷ് സഹായത്തിന് ഇരന്ന നടപടി കേരളചരിത്രത്തിലെ കളങ്കവും , വഞ്ചിനാട്ടിലെ വേണാട്ടരചന്മാരുടെ സല്‍പ്പേരിന് തീരാത്ത നാണക്കേടുമാണ്.

( ഡോഎന്‍ ആര്‍. ഗോപിനാഥപിള്ള, ശൂരനാട് കുഞ്ഞന്‍ പിള്ള, ഇളംകുളം, പട്ടം. ജി രാമചന്ദ്രന്‍ നായര്‍  തുടങ്ങിയ ഗവേഷകരെല്ലാം ഈ സത്യം മറയില്ലാതെ രേഖപ്പെടുത്തിയിട്ടുണ്ട്.) 



- Sethumadhavan machad

Sunday, September 4, 2011

Padmanaabhomara prabhu

ഭാരതത്തിലെ അതിപുരാതനമായ വൈഷ്ണവ ക്ഷേത്രങ്ങളില്‍ ഒന്നാണ് ശ്രീപത്മനാഭസ്വാമിക്ഷേത്രം. എ.ഡി 900 ത്തില്‍ എഴുതപ്പെട്ട 'നമ്മാള്‍വാരുടെ' വൈഷ്ണവ കീര്‍ത്തനങ്ങളില്‍
ശ്രീപത്മനാഭനെ കീര്‍ത്തിക്കുന്നു. മതിലകം ഗ്രന്ഥവരിയില്‍ തുളു സംന്യാസിയായ ദിവാകരമുനിയാണ് ക്ഷേത്രനിര്‍മാണത്തിന് തുടക്കംകുറിച്ചത് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. വലതുകൈ ചിന്മുദ്രയോടു കൂടി അനന്തതല്പതിനു സമീപം തൂക്കിയിട്ടിരിക്കുന്ന രൂപത്തിലാണ് ശില്പത്തിന്‍റെ പ്രതിഷ്ഠ. തൊട്ടുതാഴെ ഒരു ശിവലിംഗ പ്രതിഷ്ഠയും.
പദ്മ 'നാഭിയില്‍' നിന്നും പുറപ്പെടുന്ന താമരയില്‍ ചതുര്‍മുഖനായ ബ്രഹ്മാവ്. അതിനുപിന്നില്‍ ഋഷിമാരുടെ ശിലാരൂപങ്ങള്‍. ശ്രീപദ്മനാഭന്‍റെ തൊട്ടരികെ ലക്ഷ്മീദേവിയും
ഭൂമീദേവിയും.ഒറ്റക്കല്ലിലുള്ള മുഖമണ്ഡപം. ഏകദേശം മൂന്നു ഹെക്ടറോളംവരുന്ന വിസ്തൃതിയിലാണ് ക്ഷേത്രസമുച്ചയം. മധ്യഭാഗത്തായി വിമാനാകൃതിയിലുള്ള ശ്രീകോവില്‍.
തന്ത്രാഗമ വിധിപ്രകാരമുള്ള ഗര്‍ഭഗൃഹവും മണ്ഡപങ്ങളും. എഴുനിലകളുള്ള കരിങ്കല്‍ ഗോപുരം കാലം കൊത്തിയെടുത്ത കവിതപോലെ നൂറ്റാണ്ടുകളെ തഴുകി തലയെടുപ്പോടെ നിന്നു. ശ്രീപത്മനാഭന്‍റെ തിരുവുടല്‍ നേപ്പാളിലെ ഗന്ടകീ നദിയില്‍നിന്നും ശേഖരിച്ചു കൊണ്ടുവന്ന പന്തീരായിരത്തെട്ടു സാളഗ്രാമങ്ങള്‍ അടുക്കിവെച്ച് മനോഹരമായി കല്പന ചെയ്തു. അഷ്ടബന്ധമിട്ടു 'കടുശര്‍ക്കരയോഗത്താല്‍' മിനുക്കിയെടുത്തു അതില്‍ ജീവനെ ആവാഹനം ചെയ്ത് പ്രതിഷ്ഠ നിര്‍വഹിച്ചു.

തിരുമല കല്ലുമലയില്‍ നിന്ന്‌ ആനവണ്ടിയിലാണ് മതിലകത്തെ നിര്‍മാണാവശ്യങ്ങള്‍ക്കുള്ള
പടുകൂറ്റന്‍ ഒറ്റക്കല്ലുകള്‍ കൊണ്ടുവന്നത്. മാര്‍ത്താണ്ടവര്‍മയുടെ ആജ്ഞപ്രകാരം
ആനവണ്ടിയുടെ സുഗമമായ യാത്രക്ക് വേണ്ടി കിള്ളിയാറിന്‍റെ ഗതിതന്നെ മാറ്റിവിട്ടു എന്ന് ചരിത്രം. ( രാമപുരത്തു വാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ടില്‍ മാര്‍ത്താണ്ട വര്‍മയുടെ ആജ്ഞാശക്തിയെക്കുറിച്ചു പ്രതിപാദിക്കുന്നു) പതിമൂന്നാം നൂറ്റാണ്ടിന്‍റെ അന്ത്യപാദത്തില്‍ ശ്രീ ആദിത്യവര്‍മയാണ് ക്ഷേത്രത്തിന്‍റെ സമഗ്രമായ അഴിച്ചുപണി നടത്തിയത്. ഗോശാല, ദീപികാഗൃഹം, കൃഷ്ണാലയം എന്നിവ അഴിച്ചുപണിതു എന്ന് 'മതിലകം രേഖ.' മധുരമീനാക്ഷിക്ഷേത്ര ഗോപുരമാതൃകയില്‍ ചോള ശൈലിയിലാണ് ഇവിടത്തെയും ഗോപുര നിര്‍മിതി. മാര്‍ത്താണ്ടവര്‍മയുടെയും രാജാകേശവദാസന്‍റെയും കല്പനാവൈഭവമാണ് ക്ഷേത്രഗോപുരത്തിന്‍റെ അന്യൂന സൌന്ദര്യം. തഞ്ചാവൂര്‍ മാതൃകയില്‍ നൂറടിയോളം ഉയരത്തില്‍ ഏഴുനിലയില്‍ ഏഴു കിളിവാതിലുകളോടും ഏഴു സ്വര്‍ണ താഴികക്കുടങ്ങളോടും കൂടി
കൃഷ്ണശിലയിലാണ് ഗോപുരം പണിതീര്‍ത്തത്.
മധുര, തൃശ്ശിനാപ്പള്ളി, തിരുനെല്‍വേലി എന്നിവിടങ്ങളില്‍നിന്ന്‌ കൊണ്ടുവന്ന നാലായിരം കല്ലാശാരിമാരും ആറായിരം കൂലിപ്പണിക്കാരും നൂറോളം ആനകളും മാസങ്ങളോളം
അഹോരാത്രം പരിശ്രമം ചെയ്താണ് നാമിന്നുകാണുന്ന ഗോപുരവും ശ്രീബലിപ്പുരയും പൂര്‍ത്തിയാക്കിയത്. സ്വര്‍ണക്കൊടിമരത്തിനാവശ്യമായ 27 കോല്‍ നീളമുള്ള തേക്കുമരം
ജലമാര്‍ഗം പൊന്മനയാറുവഴി പട്ടണത്തുറയില്‍ക്കൂടി ശംഖുമുഖത്ത് എത്തിച്ചു. അവിടെനിന്ന്‌ ചുമന്ന് ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി വിധിയാംവണ്ണം സ്ഥാപിക്കുകയും ചെയ്തു.
അക്കാലം ക്ഷേത്രസങ്കേതം പണ്ഡിതസദസ്സുകളും സംഗീത സദിരുകളും കൊണ്ട് മുഖരിതമായി. നവരാത്രി മഹോത്സവവും മറ്റും ഇന്നും തുടര്‍ന്നുപോരുന്നു. സ്വാതിതിരുനാളിന്‍റെ 
സംഗീതകൃതികളില്‍ ക്ഷേത്രത്തിലെ ലക്ഷദീപം, ആറാട്ട്‌ എന്നിവയെക്കുറിച്ച് കാവ്യാത്മകമായി അടയാളപ്പെടുത്തി. ശ്രീപദ്മനാഭസ്വാമിക്ഷേത്രം ചരിത്രത്തിന്‍റെ അക്ഷയഖനി തന്നെയാണെന്ന് പുരാരേഖകള്‍ മറിച്ചുനോക്കിയാല്‍ വ്യക്തമാവും. തിരുവട്ടാര്‍ ആദികേശവ ക്ഷേത്രത്തിലേക്ക് പദ്മനാഭപുരം കൊട്ടാരത്തില്‍നിന്ന്‌ പുറപ്പെടുന്ന ഒരു തുരങ്കം ഉള്ളതു പോലെ,  ഇവിടെയും നിലവിലുള്ളതായി പറയപ്പെടുന്നു. ക്ഷേത്രത്തില്‍നിന്ന്‌ ശംഖുമുഖത്തെക്ക് ഒരു തുരങ്കം ഉണ്ടെന്നുതന്നെയാണ് പഴമക്കാര്‍ പറയുന്നത്. ക്ഷേത്രത്തിനടിയിലുള്ള ഭദ്രമായ കല്ലറകളെക്കുറിച്ചും മതിലകംരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. ലോകമഹായുദ്ധകാലത്ത് ക്ഷാമം നേരിട്ടപ്പോള്‍ സര്‍ സി പി.രാമസ്വാമി അയ്യര്‍
കല്ലറകള്‍ തുറന്നതായും സ്വര്‍ണനാണയങ്ങള്‍ ആവശ്യത്തിനെടുത്ത് ദുരിതാശ്വാസത്തിനായി വിനിയോഗിച്ചതായും രേഖകള്‍ പറയുന്നു. 1931 ല്‍ ശ്രീചിത്തിര തിരുനാള്‍ മഹാരാജാവ് ഭണ്ടാരം തുറക്കാന്‍ കല്പന പുറപ്പെടുവിച്ചുവത്രേ.എന്നാല്‍ അവശേഷിക്കുന്ന 'ഒരറ' അന്നും തുറക്കപ്പെട്ടില്ല.
കാലപ്പഴക്കം കൊണ്ട് മാഞ്ഞുപോയ ശ്രീകോവില്‍ ചുമരിലെ ചുവര്‍ചിത്രങ്ങള്‍ ശ്രീ ചിത്തിരതിരുനാളിന്‍റെ  നിര്‍ദേശപ്രകാരം പുനരാലേഖനം ചെയ്തു. മമ്മിയൂര്‍ കൃഷ്ണന്‍കുട്ടിനായരും, കരുമാംപറമ്പില്‍ അച്യുതന്‍ നായരും ചുമരെഴുത്തിനു നേതൃത്വം നല്‍കി. കീഴ്നിലയിലും ഉത്തരം, കഴുക്കോല്‍, ചെമ്പലക എന്നിവിടങ്ങളിലും ചിത്രമെഴുതിച്ചു.
സ്യാനന്ദൂരപുരാണത്തില്‍ നഗരിയിലെ തീര്‍ഥങ്ങളെപ്പറ്റിയുള്ള വിശദവിവരണമുണ്ട്. പദ്മതീര്‍ഥം, അഗസ്ത്യ തീര്‍ഥം, വരാഹ തീര്‍ഥം, ചക്രതീര്‍ഥം, സപ്തര്‍ഷി തീര്‍ഥം എന്നിങ്ങനെ. വരുണതീര്‍ഥം, രുദ്രതീര്‍ഥം, സോമതീര്‍ഥം,  ഈശാനതീര്‍ഥം, ശംഖുതീര്‍ഥം ഇങ്ങനെ പോകുന്നു പഴയകാലത്തെ ജലതീര്‍ഥങ്ങളുടെ പട്ടിക. ശംഖതീര്‍ഥത്തില്‍ നിന്നാണത്രേ 'ശംഖുമുഖം' എന്ന പേര്‍ വന്നത്.
( എന്നിട്ടും ചരിത്രമുറങ്ങുന്നില്ല.. .. )

  -sethumadhavan machad

Saturday, September 3, 2011

Padmanabhomara prabhu..5

'മയൂരസന്ദേശത്തിലെ' ഭാവനയില്‍ അറബിക്കടലിന്‍റെ കണ്ണാടിയില്‍  പ്രതിഫലിച്ച നഗരാംഗനയായി തിരുവനന്തപുരം പരിലസിച്ചു.
ധര്‍മരാജയുടെ കാലത്ത് കേരളത്തിന്‍റെ നാനാഭാഗത്തു നിന്നെത്തിയ വംശാവലി ഈ നഗരപ്രാന്തങ്ങളില്‍ ചേക്കേറി. ടിപ്പുവിന്‍റെ പടയോട്ടക്കാലത്ത് അധികാരം നഷ്ടപ്പെട്ട സര്‍വ നാട്ടുരാജ്യങ്ങള്‍ക്കും തിരുവനന്തപുരം അഭയം നല്‍കി. അനന്തന്‍കാടിനെ മനുഷ്യര്‍ രാപ്പാര്‍ക്കുന്ന നാടാക്കിമാറ്റാന്‍ അദ്ദേഹം അക്ഷീണം പ്രയത്നിച്ചു. നാനാഭാഗങ്ങളില്‍ നിന്നെത്തിയ മാടമ്പിമാരും, വണിക്കുകളും നാടാര്‍ സമുദായക്കാരും ഈഴവരും നായര്‍സമുദായവും നമ്പൂതിരിമാരും ക്രിസ്ത്യന്‍ -മുസ്ലീം വിഭാഗങ്ങളും ഇന്നുകാണുന്ന നഗരത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.സമൂഹത്തിന്‍റെ അടിത്തട്ടുകളില്‍ വിയര്‍പ്പൊഴുക്കിയ മനുഷ്യര്‍ക്ക്‌ വനഭൂമി പതിച്ചുകൊടുത്തും, ഭരണസംവിധാനത്തിലെ ഉദ്യോഗസ്ഥര്‍ക്ക് കരമൊഴിവായി സ്ഥലം നല്‍കുകയും ചെയ്യുന്ന പതിവ് കേണല്‍ മണ്‍റോയുടെ കാലംവരെ തുടര്‍ന്നു. ശ്രീപാദം ഭൂമിയെന്നും ശ്രീപണ്ടാരവക ഭൂമിയെന്നും രേഖപ്പെടുത്തി സ്ഥലം പതിച്ചുകൊടുക്കുന്ന ഏര്‍പ്പാട് വളരെക്കാലം നിലനിന്നു. ജന്മി-കുടിയാന്‍ ബന്ധം വന്നതിനു ശേഷമാണ് കരംതീരുവയും പട്ടയവുമൊക്കെ നിലവില്‍ വരുന്നത്. സ്വാതിതിരുനാളും ആയില്യംതിരുനാളും മുതല്‍ ശ്രീമൂലംതിരുനാള്‍ വരെയുള്ള രാജാക്കന്മാരും തിരുവിതാംകൂറിന്‍റെ മുഖച്ഛായ മാറ്റിയ ശ്രീചിത്തിരതിരുനാളും ദിവാന്‍ സര്‍.സി.പി.രാമസ്വാമി അയ്യരും വഹിച്ച പങ്ക് ചരിത്രം രേഖപ്പെടുത്തും.

തിരുവനന്തപുരത്തിന് ഗരിമ പകര്‍ന്ന ബഹിരാകാശ ഗവേഷണകേന്ദ്രവും കാഴ്ചബംഗ്ലാവും
ശ്രീചിത്രാലയവും സുഖവാസകേന്ദ്രങ്ങളായ പൊന്‍മുടിയും കോവളവും പാപനാശം കടലോരവും ശിവഗിരിക്കുന്നും പില്‍ക്കാലത്ത്‌ സഞ്ചാരികളുടെ സംഗമഭൂമിയായി. ആക്കുളം, വേളി, ശംഖുമുഖം, നെയ്യാര്‍എന്നീ സ്ഥലങ്ങളും സന്ദര്‍ശകരെ സ്വീകരിച്ചു. കൊട്ടാരക്കെട്ടുകളും കോട്ടവാതിലുകളും തലയുയര്‍ത്തി നിന്ന ഈ നഗരം ചരിത്രത്തിലാദ്യമായി ഒരു മഹാക്ഷേത്രത്തിന്‍റെ കവാടം അവര്‍ണരുള്‍പ്പെടുന്ന പൊതുജനത്തിനായി തുറന്നുകൊടുത്തു. ഹരിതാഭമായ നിബിഡവനഭംഗിയില്‍ മുഖമൊളിപ്പിച്ചു നിന്ന ഒരു കാലം അവസാനിക്കുകയായിരുന്നു. നിത്യനഗരമായ റോമാസാമ്രാജ്യം ഏഴു കുന്നുകള്‍ക്കിടയിലാണ് വളര്‍ന്നതെങ്കില്‍, തിരുവനന്തപുരം എഴുപതു കുന്നുകളിലാണ്‌ അതിന്‍റെ വേരുകള്‍ ഉറപ്പിച്ചത്. കുന്നുകളുടെയും താഴ്വരകളുടെയും ശാദ്വല ഭൂമികയാണ് ഈ നഗരം. വൃത്തിയുള്ള നടപ്പാതകളും പാതയോരത്തെ തണല്‍ മരങ്ങളും രാജവീഥികളിലെ വിളക്കുമരങ്ങളും പോയകാലത്തിന്‍റെ മുഖശ്രീയായിരുന്നു. ശ്രീപത്മനാഭ ക്ഷേത്രത്തി ന്‍റെ കമാനമുഖപ്പില്‍ നിന്ന് നോക്കിയാല്‍ കന്യാകുമാരിയിലെ വിവേകാനന്ദപ്പാറ ദൃശ്യമായിരുന്ന ഒരു രാജവീഥി രാജഭരണത്തിന്‍റെ സ്വപ്നമായിരുന്നു. എന്നാല്‍ അത് സാക്ഷാത്കരിക്കപ്പെടുകയുണ്ടായില്ല...( ശ്രീ മലയാറ്റൂര്‍ രാമകൃഷ്ണനും, തമിഴ്-മലയാളം എഴുത്തുകാരനായ ശ്രീ നീലപത്മനാഭനും വിളക്കുമരങ്ങള്‍ കണ്‍ചിമ്മിയ അക്കാലത്തെ ക്കുറിച്ച് എഴുതിയിട്ടുണ്ട്.)

എന്നാല്‍ തിരുവിതാംകൂറിന്‍റെ അതീതകാലത്തെ സാഹിത്യചരിത്രത്തില്‍ അടയാളപ്പെടുത്തിയത് ശ്രീ സി. വി രാമന്‍പിള്ളയാണ്.  സര്‍ഗപ്രതിഭയുടെ വരുംകാലത്തിന് മാതൃകയായത് സി വി യുടെ കൃതികളാണ്. അമരവും സിദ്ധരൂപവും ഗണിതവും കാലദീപവും കാവ്യാലങ്കാരവും അഭ്യസിച്ച സി വി. ചരിത്രത്തിന്‍റെ ശബ്ദമായി. രാജാ കേശവ ദാസന്‍റെ ജീവിതകാലം നാടകീയമായി പുനരെഴുതിയ കൃതിയാണ് 'രാമാരാജ ബഹദൂര്‍'. കാലം സി വി യുടെ മുമ്പില്‍ ഒരു മൂര്‍ത്തിയായി നിന്നു. 'നിധി' അന്വേഷിച്ചു നടക്കുന്ന ഒരു കഥാപാത്രമുണ്ട് സി വി യുടെ നോവലില്‍.(ചന്ത്രക്കാര്‍) ഒരിക്കലും അയാള്‍ക്ക്‌ നിധി കിട്ടുന്നില്ല. എന്നാലോ, അന്വേഷണമൊട്ടവസാനിക്കുന്നുമില്ല. കാലത്തിന്‍റെ അന്തരാളത്തില്‍ കുഴിച്ചുമൂടിയ നിധികളാണ് സി വി യുടെ കൃതികള്‍. 'മാര്‍ത്താണ്ടവര്‍മയും' ധര്‍മരാജയും' നമ്മുടെ സാംസ്കാരിക പൈതൃകത്തിന് ഭദ്രദീപമായി നിന്നു. പിന്നീട് ഇ.വി കൃഷ്ണപിള്ളയും, സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും, രാജാരവിവര്‍മയും,ആട്ടക്കഥാകാരനായ വി കൃഷ്ണന്‍തമ്പിയും, ഭാഷയെ നവീകരിച്ച കേരളവര്‍മയും രാജരാജ വര്‍മയും, പെരുനെല്ലി കൃഷ്ണന്‍ വൈദ്യനും വെളുത്തേരി കേശവന്‍ വൈദ്യനും, മഹാകവി കുമാരനാശാനും, ഉള്ളൂരും, കേസരി ബാലകൃഷ്ണപിള്ളയും പുതിയ കാലത്തെ രൂപപ്പെടുത്തിയ പ്രതിഭകളായിരുന്നു.
ആസേതുഹിമാചലം കേരളപ്പെരുമ വളര്‍ത്തിയ ശ്രീശങ്കരന്‍റെ അദ്വൈതം കേരളക്കരയില്‍ പൂത്തുലഞ്ഞത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്. യോഗിയായ ശ്രീനാരായണ ഗുരുവും വിദ്യാധിരാജ ചട്ടമ്പിസ്വാമികളും ജനകീയമായ ഒരടിത്തറയില്‍ പുതിയ കാലത്തിന്‍റെ ധര്‍മസംഹിത സൃഷ്ടിച്ചു. ചട്ടമ്പിസ്വാമികളുടെ 'വേദാധികാര നിരൂപണവും' 'നിജാനന്ദ വിലാസവും' ശ്രീനാരായണ ഗുരുവിന്‍റെ 'ദര്‍ശനമാലയും' 'ആത്മോപദേശ ശതകവും' പുതിയ കാലത്തിന്‍റെ ഉപനിഷത്തുകളായിരുന്നു. ഗുരുവിന്‍റെ ദര്‍ശനസീമയെ വിശ്വ മാനവികതയിലേക്ക് പരാവര്‍ത്തനം ചെയ്തത് നടരാജ ഗുരുവും, ഗുരു നിത്യചൈതന്യയതിയുമാണ്. ശിവഗിരിക്കുന്നിലെ ഈസ്റ്റ്‌ -വെസ്റ്റ് യൂണിവേര്‍സിറ്റി, മാറിയ ലോകക്രമത്തിന്‍റെ സാമവും സംഗീതവുമായി പരിലസിച്ചു.
( അവസാനിക്കുന്നില്ല..)

Friday, September 2, 2011

Padmanaabhomara prabhu 5

തിരുവനന്തപുരത്തിന്‍റെ ചരിത്രം മഹാശിലായുഗത്തോളം പിന്നോട്ട് പോകുന്നുവെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. ബാലരാമപുരത്തുള്ള 'പാണ്ഡവന്‍ പാറ' മഹാശിലായുഗ കാലത്തെ സാംസ്കാരിക കേന്ദ്രമായിരിക്കാമെന്ന് പ്രൊഫ. ഇളംകുളം നിരീക്ഷിക്കുന്നു. രാജധാനിയുടെ പ്രൌഡിയോടൊപ്പം സാംസ്കാരികമഹിമയുടെ അതുല്യ ശ്രുംഗ- വുമായിരുന്നു തിരുവനന്തപുരം. മഹാപ്രതിഭകള്‍ പോയകാലത്തെ അലങ്കരിച്ചു. രാജസദസ്സുകളെ അവര്‍ ധിഷണയുടെയും സര്‍ഗശക്തിയുടെയും കേദാരമാക്കി. രാമപുരത്തു വാര്യരും, കുഞ്ചന്‍ നമ്പ്യാരും, ഉണ്ണായി വാര്യരും തിരുവിതാംകൂര്‍ സദസ്സിനെ സമ്പന്നമാക്കി. കേരളവര്‍മ വലിയ കോയിത്തമ്പുരാനും എ .ആര്‍ രാജരാജവര്‍മയും തലസ്ഥാന നഗരിയുടെ അഭിമാനമായിരുന്നു. തുന്ച്ചത്തെഴുത്തച്ഛന്റെ പൈതൃകം തലസ്ഥാനം കൈവിട്ടില്ല. പതിനഞ്ചാം ശതകംവരെ മണിപ്രവാള സാഹിത്യവും പാട്ട് സാഹിത്യവും ചമ്പുക്കളും ഭാഷാസാഹിത്യത്തെ ധന്യമാക്കി. ശ്രീശങ്കരന്‍റെ അദ്വൈതവേദാന്തവും കുലശേഖരപ്പെരുമാളിന്‍റെ മുകുന്ദമാലയും തോലകവിയുടെ മഹോദയപുരേശ ചരിത്രവും ശക്തിഭദ്രന്‍റെ ആശ്ചര്യചൂഡാമണിയും ലക്ഷ്മീദാസന്‍റെ 'ശുകസന്ദേശവും' അതുലന്‍റെ 'മൂഷികവംശവും' പ്രഭാകരമിശ്രന്‍റെ 'ശബര ഭാഷ്യവും' വില്വമംഗലത്തിന്‍റെ ശ്രീകൃഷ്ണ കര്‍ണാമൃതവും, ദിവാകരന്‍റെ 'അമോഘ രാഘവവും സംഗ്രാമധീര രവിവര്‍മയുടെ പ്രദ്യുമ്നാഭ്യുദയവും ഈ  കാലഘട്ടത്തിന്‍റെ സംഭാവനകളാണ്. തലക്കുളത്ത് ഭട്ടതിരിയുടെ ജ്യോതിഷ ഗ്രന്ഥങ്ങളും പരാമര്‍ശമര്‍ഹിക്കുന്നു. മലയാളകവിതാസാഹിത്യത്തിലെ പ്രാചീനകൃതിയായ 'രാമചരിതവും'പതിന്നാലാം നൂറ്റാണ്ടിലെ 'ഉണ്ണുനീലീ സന്ദേശവും' ശ്രീ പദ്മനാഭനെ സ്തുതിക്കുന്നു. ആ കാലം സംഗീതവും ചിത്രമെഴുത്തും ആട്ടവും പാടലും കൊണ്ട് സമ്പന്നമായിരുന്നു. കുഞ്ചനും ഉണ്ണായിയും കുളിക്കാനിറങ്ങിയത് പത്മതീര്‍ഥ ത്തില്‍. 'കാതിലോലയും' 'നല്ലതാളിയും' പിറന്നതും ഇവിടെ. അനന്തപുരവര്‍ണനം എന്ന കൃതിയിലും ലീലാതിലകത്തിലും ഈ നഗരിയും, അങ്ങാടിയും നടക്കാവുകളും തീര്‍ഥ ങ്ങളും സ്ഥലകാലങ്ങളും ആര്‍ജവത്തോടെ വര്‍ണിക്കപ്പെട്ടിരിക്കുന്നു. സ്വാതിതിരുനാള്‍ രചിച്ച 'സ്യാനന്ദൂരപുരവര്‍ണനയും' 'ശ്രീ പദ്മനാഭ ശതകവും' കലാഹൃദയങ്ങളില്‍ അമൃത നിഷ്യന്ദിയായി. രാമായണംചമ്പു രചിച്ച ഭോജരാജന് തുല്യമായ പ്രശസ്തിയാണ് സ്വാതിതിരുനാളിന് അക്കാലം നല്‍കിയത്.  1894 ല്‍ രചിക്കപ്പെട്ട കേരളവര്‍മയുടെ 'മയൂര സന്ദേശവും' അനന്തപുരിയെ വാഴ്ത്തുന്നു. തലയെടുപ്പോടെ നിന്ന കൊട്ടക്കകത്തെ മാളികക്കെട്ടുകളും ഉത്തുംഗസൌധങ്ങളും അമ്മവീടുകളും മയൂരസന്ദേശത്തില്‍ പ്രകീര്‍ത്തിക്കപ്പെടുന്നു.

ആയ് രാജാക്കന്മാരുടെ കാലംമുതല്‍ തന്നെ സാഹിത്യവും കലയും ആദരിക്കപ്പെട്ടിരുന്നു. ചോളരാജാക്കാന്‍മാരുടെ പ്രോത്സാഹനത്തിലാണ് 'പതിറ്റുപ്പത്ത് 'തുടങ്ങിയ സംഘകാല കൃതികള്‍ എഴുതപ്പെട്ടത്. ഇളങ്കോവടികളുടെ 'ചിലപ്പതികാരവും' അക്കാലത്തിന്‍റെ സംഭാവനയാണ്. പതിനെട്ടാം നൂറ്റാണ്ടിലാണ് ഇരയിമ്മന്‍തമ്പിയും കുട്ടിക്കുഞ്ഞു തങ്കച്ചിയും പാച്ചുമൂത്തതുമൊക്കെ നിറഞ്ഞുനിന്നത്. മലയാളിയുടെ ശൈശവത്തെ താരാട്ട് പാടിയുറക്കിയ 'ഓമനത്തിങ്കള്‍ കിടാവോ...' ഇന്നും ഗൃഹാതുരതോയോടെ നമ്മള്‍ ഓര്‍ക്കുന്നു.
അതി അതി വിളംബകാലത്തില്‍ പാടിയ ഷട്ക്കാല ഗോവിന്ദമാരാരുടെ മാര്‍ഗിസോപാനങ്ങളും ശെമ്മാങ്കുടിയിലും നെയ്യാറ്റിന്‍കര വാസുദേവനിലുമെത്തിയ സംഗീതധാരയും  തിരുവിതാംകൂറിന്‍റെ സുവര്‍ണദശയെ നിവേദിക്കുന്നു. ധര്‍മരാജയുടെ കാലം തൊട്ടേ ആട്ടക്കഥകളും കഥകളിയും ഇവിടെ മുദ്രകളാടി. വേണാട്ടു താവഴിയില്‍  ഇളയിടത്തു സ്വരൂപത്തിലെ കൊട്ടാരക്കര തമ്പുരാനാണല്ലോ 'രാമനാട്ട'മെന്ന കഥകളിക്കു കണ്ണ് നല്‍കിയത്. നാടന്‍പാട്ടുകളുടെ രംഗാവിഷ്കാരത്തിനും ആ കാലം സാക്ഷ്യം വഹിച്ചു. വേണാടി ന്‍റെ തനിമയാര്‍ന്ന 'തെക്കന്‍ പാട്ടുകള്‍' ചരിത്രത്തിന്‍റെ ആവിഷ്കാരമാണ്. വില്ലടിച്ചാന്‍ പാട്ടുകളും ചന്ദ്രവളയത്തിന്‍റെ അകമ്പടിയോടെ അവതരിപ്പിച്ചിരുന്ന രാമകഥയും ശ്രീ പത്മനാഭനെ തോറ്റിയുണര്‍ത്തി.

( അനന്തപുരിയില്‍ ചരിത്രം പള്ളിയുറങ്ങുന്നില്ല....)



-sethumadhavan machad

Thursday, September 1, 2011

Padmanaabhomara prabhu

കേരളചരിത്ര പഠനത്തില്‍ വേണാടിന്‍റെ മഹിമ കൃത്യമായി രേഖപ്പെടുത്തി തിരുവനന്തപുരം നിലനിന്നു. ആദ്യകാലത്ത് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്‍റെയും കാന്തളൂര്‍ ശാലയുടെയും ആസ്ഥാനമെന്ന നിലക്ക് സാംസ്കാരിക തലസ്ഥാനത്തിന്‍റെ കേന്ദ്രമായിരുന്ന ഈ നഗരം, പില്‍ക്കാലത്ത് വേണാടിന്‍റെ തന്ത്രപ്രധാനമായ ആസ്ഥാനമായി ഉയര്‍ന്നു. തിരുവിതാംകൂറിന്‍റെ തലസ്ഥാനമായ ഈ നഗരി ചേര ചോള പാണ്ട്യ സംസ്കാരങ്ങളുടെ ഒരു സംഗമഭൂമിയായി നിലകൊണ്ടു. മഹോദയപുരമെന്ന കൊടുങ്ങല്ലൂര്‍ കഴിഞ്ഞാല്‍
തിരുവനന്തപുരത്തോളം പഴമ അവകാശപ്പെടാവുന്ന നഗരങ്ങള്‍ ഭാരതത്തിന്‍റെ ഇതരഭാഗങ്ങളില്‍പോലും വിരളമാണ്. കൊടുങ്ങല്ലൂര്‍ , വിഴിഞ്ഞം എന്നീ തുറമുഖനഗരങ്ങള്‍ക്ക് അതിദീര്‍ഘമായ പാരമ്പര്യമാണുള്ളത്. അന്‍പതോളം രാജാക്കന്മാര്‍ മാറി മാറി തിരുവിതാംകൂര്‍ ഭരിച്ചു. വേണാട്ടധിപന്മാരില്‍ എറിയകൂറും പ്രഗദ്ഭമതികളായിരുന്നു.
എട്ടുവീട്ടില്‍പിള്ളമാരെപ്പോലുള്ള ഇടത്തരം നാടുവാഴികളില്‍നിന്ന് തിരുവിതാംകൂറിന്‍റെ ചരിത്രം ഗതിമാറ്റിവിട്ടത് ഇന്ന് നാമറിയുന്ന അനിഴംതിരുനാള്‍ മാര്‍ത്താണ്ട വര്‍മയായിരുന്നു. അയല്‍രാജ്യങ്ങള്‍ വെട്ടിപ്പിടിച്ച്‌ രാജ്യവിസ്തൃതി വര്‍ധിപ്പിക്കുകയും ബ്രിട്ടീഷുകാരുമായുള്ള സമ്പര്‍ക്കത്താല്‍ തിരുവിതാംകൂറിനെ പുരോഗതിയിലേക്ക് നയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞുവെന്നതും വസ്തുതയാണ്.
കിഴക്ക് കരമനയാറും വെള്ളായണിക്കായലും പടിഞ്ഞാറ് അറബിക്കടലും ഈ നഗരിയെ പ്രദക്ഷിണംചെയ്തു. വലിയതുറയിലും, വിഴിഞ്ഞത്തും ശംഖുമുഖത്തുമൊക്കെ കപ്പല്‍ നംകൂരമിട്ടിരുന്നതായി പഴയ ചരിത്രം ഓര്‍മ്മിക്കുന്നു. ഇളംകുളവും സര്‍ദാര്‍ കെ എം പണിക്കരും വിഴിഞ്ഞം തുറമുഖത്തെപ്പറ്റി എഴുതിയിട്ടുണ്ട്. വീരമാര്‍ത്താണ്ടവര്‍മയാണ്
നാമിന്നുകാണുന്ന നഗരത്തെ കെട്ടിപ്പടുത്തത്. അദ്ദേഹത്തിന്‍റെ ശില്പകലാപ്രേമത്തിന്‍റെ ശാശ്വതസ്മാരകമാണ് പദ്മനാഭസ്വാമിക്ഷേത്രത്തിന്‍റെ ശില്പ ഗോപുരവും, ചുറ്റു   മതിലുമൊക്കെ.അദേഹത്തിന്‍റെ പിന്‍ഗാമിയായ ധര്‍മരാജ നഗരിയെ കൂടുതല്‍ മോഡി പിടിപ്പിക്കുകയും കമനീയമായി അലംകരിക്കുകയും ചെയ്തു. ധര്‍മരാജയുടെ പ്രശസ്തനായ പ്രധാനമന്ത്രി രാജാ കേശവദാസ് നിര്‍മിച്ച കമ്പോളം വിദേശ വ്യാപാരികളെപ്പോലും ഇവിടേയ്ക്ക് ആകര്‍ഷിച്ചു എന്ന് ചരിത്രം. ( സി വി രാമന്‍ പിള്ളയുടെ കൃതികള്‍ ഓര്‍ക്കുക)

ധര്‍മരാജയുടെ കാലത്താണത്രെ പത്മനാഭപുരത്തുനിന്നും തിരുവിതാംകൂറിന്‍റെ ആസ്ഥാനം തിരുവനന്തപുരത്തേക്കു മാറ്റിയത്. ദക്ഷിണേന്ത്യയിലെ വൈഷ്ണവര്‍ ഈ നഗരത്തെ അനന്തശയനമെന്നു വിളിച്ചുപോന്നു. തമിഴ്കവി 'നമ്മാള്‍വാര്‍' വാനോളം സ്തുതിച്ച നഗരവും ശ്രീപദ്മനാഭനും. ക്ഷേത്രവും കോട്ടകൊത്തളങ്ങളും കൊട്ടാരക്കെട്ടുകളും രാജവീഥി
കളും ഈ നഗരിയെ ക്ഷേത്രനഗരമെന്ന പേരിനര്‍ഹമാക്കി. സ്വാതിതിരുനാള്‍ മുതല്‍ ശ്രീമൂലംതിരുനാള്‍ വരെയുള്ള കലാപ്രേമികളുടെ കാലത്ത് പണ്ഡിതസദസ്സുകളും സംഗീത സദിരുകളും ക്ഷേത്രനഗരിയെ സമ്പന്നമാക്കി. ശില്പവും, നൃത്തവും നാട്യവും ആട്ടവും ഈ നഗരിയുടെ രാപ്പകലുകളില്‍ ചിലങ്കനാദമുണര്‍ത്തി. ഈ നഗരത്തെ വലംവെച്ചു കൊണ്ട് ആദിദ്രാവിഡ ശൈവ ശാക്തേയ മതങ്ങളുടെ വാഹകര്‍ വളര്‍ന്നു .മുടിപ്പുരകളും മാടന്‍ കോവിലുകളും തോറ്റംപാട്ടുകളും നാള്‍വഴികളില്‍ ചുവടുവെച്ചു.

അങ്ങനെ പുകള്‍പെറ്റ അനിഴംതിരുനാള്‍ മാര്‍ത്താണ്ടവര്‍മ മഹാരാജാവ് വേണാടും പുതുതായി വെട്ടിപ്പിടിച്ച പ്രദേശങ്ങളും ചേര്‍ന്ന ഭൂഭാഗം 1750  ജനുവരി 17 ന് ശ്രീ പദ്മനാഭന് അടിയറവെച്ചു എന്ന് ചരിത്രം. 'തൃപ്പടി ദാനം' എന്ന ഈ മഹത്കര്‍മത്തിലൂടെ അദ്ദേഹവും പിന്മുറക്കാരും 'ശ്രീപദ്മനാഭ ദാസന്മാരായി' മാറി. 1758 ല്‍ നാടുനീങ്ങുമ്പോള്‍ അദ്ദേഹം തന്‍റെ പിന്ഗാമികളോട് ഒന്നേ ആവശ്യപ്പെട്ടുള്ളൂ. 'ഒരു കാരണവശാലും ശ്രീപത്മനാഭനു അടിയറവെച്ച രാജ്യം തിരിച്ചെടുക്കരുത്.' ( ശ്രീ ശങ്കുണ്ണി മേനോന്‍ - തിരുവിതാംകൂര്‍ ചരിത്രം)  ശ്രീപത്മനാഭന്‍ വഞ്ചിക്കുളത്തിന്‍റെ കുലദൈവമാണ്. ആയ് രാജാക്കന്മാരുടെ കുലദൈവമായ തിരുവട്ടാറിലെ ആദികേശവപ്പെരുമാള്‍
ക്ഷേത്രത്തിലെ പൂജാവിധികള്‍ അതേപടി ഇവിടെയും നിലനിര്‍ത്തുകയാണ് ചെയ്തത്. അങ്ങനെ ആര്യ- ദ്രാവിഡ സങ്കല്പങ്ങളുടെ വിളഭൂമിയായി തിരുവനന്തപുരം നൂറ്റാണ്ടു കളോളം നിലനിന്നു. വൈഷ്ണവരായ വിജയനഗര രാജാക്കന്മാരും, മധുര കേന്ദ്രമാക്കി ഭരിച്ചിരുന്ന ശൈവരായ നായിക്കന്‍മാരും ഇവിടത്തെ രണ്ടു പ്രധാനധാരകളുടെ പ്രതീകമായി. വാരാണസി ( കാശി) നഗരം തിരുവനന്തപുരത്തിന്‍റെ പത്തിരട്ടി വിസ്തൃതിയുള്ള മഹാനഗരമാണ്. എന്നാല്‍ അവിടെയുള്ള 1500 ക്ഷേത്രങ്ങളേക്കാള്‍ ലക്ഷണയുക്തമായ പുരാതനക്ഷേത്രങ്ങള്‍ തിരുവനന്തപുരത്തിന് ചുറ്റുപാടും വളര്‍ന്നുനിന്നു. നമ്മാഴ്വാരുടെ 'നാലായിരം പ്രബന്ധത്തിലും' നമ്മുടെ 'ഉണ്ണുനൂലി സന്ദേശത്തിലും'
ഈ നഗരത്തെ ഹൃദയാവര്‍ജ്ജകമായി പുകഴ്ത്തി പാടിയിട്ടുണ്ട്. സംസ്കൃതീകരിച്ച 'സ്യാനന്ദൂരപുരത്തില്‍' നിന്നും പാശ്ചാത്യരുടെ 'ട്രിവാന്‍ഡ്ര'ത്തില്‍നിന്നും വ്യത്യസ്തമായി ഈ നഗരത്തെ 'തിരുവനന്തപുരം' എന്ന് ആദ്യമായി പേരിട്ടുവിളിച്ചതും 'നമ്മാള്‍ വാര്‍' എന്ന തമിഴ്കവിയാണ്‌.

(ചരിത്രമുറങ്ങുന്നില്ല........)