small is beautiful

small is beautiful
Ajantha musings

Wednesday, October 12, 2011

Novelist Vilasini ( മനുഷ്യപ്രകൃതിയുടെ നാനാര്‍ഥം )

മലയാള നോവല്‍സാഹിത്യത്തില്‍ എന്നെ വിസ്മയിപ്പിച്ച പ്രതിഭകള്‍ ഓ.വി.വിജയനും ആനന്ദും വിലാസിനിയുമാണ്. എം ടിയും ഉറൂബും തൊട്ടുപിറകെ. തികച്ചും ആത്മനിഷ്ഠമായൊരു സമീപനമാണിത്. അതില്‍ത്തന്നെ ഞാന്‍ മനസ്സിരുത്തി പഠിക്കാന്‍ ശ്രമിച്ചത് വിജയനെയും വിലാസിനിയെയുമാണ്. ശ്രീ എം കെ മേനോന്‍ എന്ന വിലാസിനിയോടുള്ള ആത്മബന്ധവും അതിനു കാരണമാവാം. ഒരു കൃതി നാം വായിക്കുന്നതും, ആ കൃതി നമ്മെ വായിക്കുന്നതും രസകരമായ ഒരു താരതമ്യമാണ്‌. ഇവിടെ വിലാസിനിയുടെ നോവലുകളിലൂടെ ഞാന്‍ ഒരാത്മയാനം നിര്‍വഹിക്കുകയാണ്‌.

ആഖ്യാനകലയില്‍ മനസ്സുകളുടെ ബോധധാരയിലൂടെ പുതിയൊരു ധ്വന്യാലോകം ഉണര്‍ത്തിയ വിലാസിനിയുടെ പ്രതിഭയെ അടുത്തറിയാന്‍ ശ്രമിക്കുകയാണ്. എത്ര പറഞ്ഞാലും
തീരാത്ത കഥകളുമായി മനുഷ്യാവസ്ഥയെ നേരിട്ട ഒരെഴുത്തുകാരന്‍. മനുഷ്യപ്രകൃതിയുടെ നാനാര്‍ഥവും ക്രിയാവിചിത്രമായ ബന്ധങ്ങളുടെ ആന്തരികതയും ഭാവനയില്‍ എഴുതിയെഴുതിആഖ്യാനകലയുടെ സൌന്ദര്യം തിരഞ്ഞുപോയ എഴുത്ത്. അദ്ദേഹം കഥാവശേഷനായിട്ട് ഒന്നര വ്യാഴവട്ടം തികയുന്നു. കൃതികള്‍ ജീവിക്കുന്നതും വിലയം കൊള്ളുന്നതും പിന്നീട്പുനര്‍ജനിക്കുന്നതും വായയുടെ ലോകത്താണ്, വായനക്കാരന്‍റെ മനസ്സിലാണ്.

എഴുത്തിന്‍റെ പണിപ്പുരയിലെ 'സാധന' എന്തെന്നറിയാന്‍ കൃതികളുടെ അന്തര്‍ലോകത്തേക്കൊരു യാത്ര അനിവാര്യമാണ്. കഥയുടെ സൌന്ദര്യശാസ്ത്രം തൊട്ടറിയാന്‍ ശൈലിയുടെ
അകവും പുറവും അനുഭവിച്ചറിയണം. 'ശൈലീ വിജ്ഞാനീയം' അതാണ്‌ ചെയ്യുന്നത്. രചനയില്‍ സ്വന്തമായൊരു ലോകം സൃഷ്ടിച്ച എഴുത്തുകാരന്‍റെ കൃതികളും, അതില്‍
പ്രതിഫലിക്കുന്ന ദേശ-കാലങ്ങളും എഴുത്തിന്‍റെ ക്ഷേത്രഗണിതവും ജ്യാമിതിയും അടുത്തറിയുകയാണ് 'ശൈലീശാസ്ത്രം. എഴുത്തിന്‍റെ ഉന്‍മാദസാമ്രാജ്യത്തിലെ കല്പനകളും (imageries ) കാലത്തെ പൂരിപ്പിക്കുന്ന രൂപകങ്ങളും ദേശത്തെ അടയാളപ്പെടുത്തുന്ന ബിംബാവലിയും പുനര്‍വായനയില്‍ ഉയിര്‍കൊളളും. നോവല്‍ കൈയ്യിലെടുത്ത് നൊടിനേരം
കൊണ്ട് വായിച്ചുതള്ളുന്ന അലസപ്രക്രിയയല്ല രണ്ടാംവായന.പ്രത്യേകിച്ച്, താന്‍ നിര്‍മിച്ച പ്രാകാരങ്ങളില്‍ വീണുമരിക്കുകയും പുനര്‍ജനിക്കുകയും ചെയ്യുന്ന ഒരെഴുത്തുകാര ന്‍റെകൊടുങ്കാറ്റു നിറഞ്ഞ രചനാജീവിതത്തിന്‍റെ നാനാര്‍ഥങ്ങളില്‍ മുങ്ങിനിവരുമ്പോള്‍ മുത്തും പവിഴവുമല്ല, കക്കയും വെള്ളാരങ്കല്ലും നമ്മുടെ മുമ്പിലെത്തുന്നു.
സൃഷ്ടി, ഭാഷാപരമായൊരു 'ഏകക' മാണെന്ന സമീപനമാണ് 'ശൈലീ വിജ്ഞാനീയത്തിനു'ള്ളത്. ഭാഷയുടെ, ഭാഷണത്തിന്‍റെ പ്രത്യക്ഷവും പരോക്ഷവുമായ തലങ്ങളെ അത് തൊട്ടറിയുന്നു. ബിംബങ്ങള്‍,അലങ്കാരങ്ങള്‍,മിത്തുകള്‍,പ്രതീകങ്ങള്‍ തുടങ്ങിയ സമസ്ത മേഖലകളെയും ശൈലീവിചാരം അടുത്തറിയാന്‍ ശ്രമിക്കുന്നു.സാഹിത്യവിമര്‍ശനത്തിന്‍റെ
സ്വതന്ത്രവും സുപ്രധാനവുമായ തിരഞ്ഞെടുപ്പാണത് . ഒരു നോവലില്‍നിന്ന് ഏതാനും അദ്ധ്യായങ്ങളോ പാരഗ്രാഫുകളോ തിരഞ്ഞെടുത്ത്, അതിലെ നാമങ്ങളും വിശേഷണങ്ങളും
തൊട്ടുകാണിച്ച്, പദങ്ങളുടെ വിന്യാസക്രമം വിവരിച്ച്,വാക്യഘടനയുടെ സൂക്ഷ്മാംശങ്ങള്‍പോലും അപഗ്രഥിച്ച് ശൈലിയെ സംബന്ധിക്കുന്ന ശാസ്ത്രീയ നിഗമനത്തിലെത്തുന്ന , നോവല്‍രചനയിലെ ജൈവാംശവുമായി ഇഴയടുപ്പമുള്ള ഒരു സൌന്ദര്യവിചാരമായിട്ടാണ് ശൈലീനിരൂപണം നിര്‍വഹിക്കപ്പെടുക.

വിലാസിനിയുടെ ഏഴു നോവലുകളും വശ്യമായ വര്‍ണനകളുടെ മലര്‍വാടികളാണ്.വര്‍ണനകളില്‍ അഭിരമിക്കുന്ന ഈ എഴുത്തുകാരനിലെ കവിയെയാണ്‌ നമ്മള്‍ കാണുന്നത്.
വര്‍ണത്തിന്‍റെ മായികസംഗീതം പോലെ അവ വാര്‍ന്നുവീഴുന്നു. ഭാവന ഇതള്‍ വിടര്‍ത്തുന്ന 'ഊഞ്ഞാല്‍' എന്ന നോവലില്‍ നിന്നൊരു വര്‍ണന നോക്കുക. " ഞാന്‍ തോട്ടരികെ പറ്റി നടന്നു. പോക്കുവയില്‍ കെട്ടുതുടങ്ങിയിരുന്നു. കതിരു നിരന്ന പാടം പുല്ലുപായ വിരിച്ചതുപോലെയിരുന്നു. തോട്ടരികിലെ പൊന്തകളില്‍ പക്ഷികള്‍ ചിലക്കുന്നുണ്ട്. നീരോലിത്തന്ടുകളില്‍ അടക്കാക്കിളികള്‍ ഊഞ്ഞാലാടി രസിക്കുന്നു. തോട്ടുവെള്ളത്തില്‍ ഞാന്നുകിടന്ന കൈതവേരുകള്‍ക്കിടയിലൂടെ പായുന്ന കുളക്കോഴികളുടെ ചിറകടിയും കൂവലും കേള്‍ക്കാം. കുറച്ചകലെ കുളക്കടവില്‍ ആരോ മുണ്ട് നനച്ചിടുന്നുണ്ട്..."
നോക്കൂ, പോക്കുവെയില്‍ സന്ധ്യയും, പുല്ലുപായ 'ശയനവും' പക്ഷികള്‍ 'മോഹവും' അടക്കാകിളികള്‍ 'കുട്ടികളും' തോട്ടുവെള്ളം 'അബോധമനസ്സും' കൈതവേരുകള്‍ സങ്കീര്‍ണ 'വികാരങ്ങളും ഓര്‍മകളും' ഉണര്‍ത്തുന്നു. ഒരു കൊച്ചുവര്‍ണനയില്‍ ഇതിവൃത്തത്തിന്‍റെ (content ) സംഘര്‍ഷസന്ദര്യം വിലാസിനി വായനക്കാരനിലേക്ക് സംക്രമിപ്പിക്കുന്നു. പാത്രഭാവം ഒപ്പിയെടുക്കുന്ന ഈ വര്‍ണനകള്‍ ആഖാനകലയുടെ 'തന്ത്ര'മാണ്(Technique ).
കവിയുടെയും ചിത്രകാരന്‍റെയും കരവിരുതോടെ വാര്‍ന്നുവീഴുന്ന ഈ വര്‍ണനകള്‍ക്ക് മന:ശാസത്രത്തിന്‍റെ അപൂര്‍വമാനങ്ങളുണ്ട്. കേവലം വര്‍ണനക്കു വേണ്ടിയുള്ള വര്‍ണനകളല്ല കൃതിയുടെ നിര്‍വഹണത്തിലെ ഇന്ധനമാണത്‌. അവയ്ക്ക് ജൈവമായ നൈരന്തര്യമുണ്ട്. ആനുപൂര്‍വിയുമുണ്ട്. വിലാസിനിയുടെ കൃതികളിലെ പ്രവാസത്തി ന്‍റെയും പ്രയാണത്തിന്‍റെയും രഹസ്യഅറകള്‍ തുറക്കാനുള്ള താക്കോല്‍ ഈ വര്‍ണനകളില്‍ നാം കണ്ടെത്തും.

മനുഷ്യബന്ധങ്ങളുടെ കഥ എന്നാണു വിലാസിനി നോവലിനെ നിര്‍വചിച്ചത്‌. മനുഷ്യ 'ബന്ധങ്ങളുടെ' കഥ തന്നെയാണ് അദ്ദേഹം പറഞ്ഞതും. നിറമുള്ള നിഴലുകള്‍, ഊഞ്ഞാല്‍,
ഇണങ്ങാത്ത കണ്ണികള്‍, ചുണ്ടെലി, തുടക്കം, അവകാശികള്‍, യാത്രാമുഖം എന്നീ ഏഴു നോവലുകള്‍. കവിതയും നിരൂപണവും പരിഭാഷയും ചേര്‍ന്ന് സമ്പന്നമായൊരു സാഹിത്യജീവിതമായിരുന്നു അത്. എങ്കിലും 'നോവല്‍' എന്ന സാഹിത്യരൂപത്തിന്‍റെ തട്ടകത്തിലാണ് ശ്രീ എം കെ മേനോന്‍ നിലയുറപ്പിച്ചത്. വാരികയിലോ മാസികയിലോ തുടര്‍ച്ചയായി എഴുതുവാന്‍ അദ്ദേഹം മെനക്കെട്ടില്ല. നോവലിലെ 'കാല'ത്തെക്കുറിച്ച് നിശിതമായൊരു ബോധം പുലര്‍ത്തിയതിനാല്‍ വായനക്കാരന്‍റെ / വായനയുടെ 'പാരായണകാല'ത്തെ പരീക്ഷിക്കാന്‍ അദ്ദേഹം ഒരുമ്പെട്ടില്ല. ഈ കൃതികളുടെ രചനാകാലം, സാധനാകാലം, ക്രിയാകാലം, കഥാകാലം എന്നിവയ്ക്കൊപ്പം, പാരയാണകാലവും വിലാസിനി മനസില്‍ കണ്ടു
കൃതികളില്‍ ഒഴുകുകയും തളംകെട്ടിക്കിടക്കുകയും ചെയ്ത സമയകാലം, ഭൌതികവും സാമൂഹ്യവുമായ സമയകാലം, മനസ്സിന്‍റെ മാത്രമായ
'അനുഭൂത കാലം'( experienced ടൈം) എന്നിങ്ങനെ നോവല്‍രചനയുടെ ആഖ്യാനകല അനുക്രമമായി വികസിപ്പിച്ചെടുക്കാന്‍ വിലാസിനി ശ്രമിച്ചുവെന്നുവേണം കരുതാന്‍.
കാരണം, വിലാസിനിയുടെ കൃതികളില്‍ 'കഥ' പാത്രങ്ങളുടെ മനസ്സിലാണ് ജനിക്കുന്നത്. അതിനായി ഓര്‍മകളില്‍ കഥ പറയുന്ന രീതി അദ്ദേഹം മെനെഞ്ഞെടുത്തു. വാക്കുകളും
സംഭവങ്ങളും ഒന്നൊന്നായി ഇതള്‍ വിടര്‍ത്തുകയും ക്രമേണ വാങ്ങ്മയശില്‍പം രൂപംകൊള്ളുകയുമാണ് ചെയ്യുന്നത്. കഥാപാത്രങ്ങളുടെ ഓര്‍മയില്‍ വാക്കുകള്‍ രേഖകളും ഗതികളുമാണ്. അവയെ സ്ഥലനിഷ്ഠമായി അനുഭവിക്കുക മാത്രമാണ് നാം / വായനക്കാരന്‍ ചെയ്യുന്നത്. ജീവിച്ച വര്‍ഷങ്ങളാണ് മനുഷ്യന്‍ . കടന്നു പോയ കാലത്തിന്‍റെ മീതെ
പാലം പണിയാനും അനുഭവിച്ച കാലത്തിന്‍റെ (past tense ) ഒരംശത്തെ അതിന്‍റെ സൌന്ദര്യത്തില്‍ വീണ്ടും ജീവിക്കുനതിനും മനുഷ്യനുമാത്രമേ കഴിയൂ. കണ്ട കാഴ്ച്ചയെ ഓര്‍മയുടെ വാക്കുകളില്‍ സംഭരിച്ചുവെക്കാനുള്ള കടമ ആ കാലത്തിനുണ്ട്. രേഖാകാലത്തിന്‍റെ പ്രവാഹത്തെപറ്റി ഗൃഹാതുരമാവുന്ന കഥാപാത്രങ്ങളെയാണ് വിലാസിനിയുടെ കൃതികളില്‍ നാം കണ്ടുമുട്ടുക. നദീതുല്യ നോവലുകളുടെ താളുകളില്‍ താന്‍ ഒളിപ്പിച്ചുവെച്ച വാക്കുകളുടെ കുത്തിയൊഴുക്കില്‍ അന്തര്‍ലീനമായ കാലത്തിലൂടെ മനസ്സിലേക്കും മനസ്സില്‍നിന്ന് മനുഷ്യാവസ്ഥയിലേക്കും സഞ്ചരിക്കുകയാണ് ഈ നോവലുകളില്‍ വിലാസിനി ചെയ്യുന്നത്.

വലുപ്പവും നീളവുമുള്ള കൃതികള്‍ എഴുതി എന്നതിനേക്കാള്‍, എഴുതിയ കൃതികളുടെ നീളവുംവലുപ്പവും നമ്മുടെ വായനയെ വികസ്വരമാക്കി എന്നതാണ് ശ്രദ്ധേയം. സത്യത്തില്‍, വിലാസിനിയുടെ നോവലുകള്‍ അതിശയോക്തി നിറഞ്ഞ വര്‍ണനകളുടെ ധൂര്‍ത്തസാമ്രാജ്യങ്ങളാണ്. ഫിക്ഷനിലെ വര്‍ണനയും അതിശയോക്തിയും ഭാവനയുടെ
പ്രകടനപരതയാണോ? കല്പനാവൈഭവത്തിന്‍റെ ധാരാളിത്തമാണോ? കഥയുടെയും നോവലിന്‍റെയും ചിരന്തനരൂപങ്ങളില്‍ വര്‍ണനകള്‍ സാന്ദ്രമായി ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ജീവികള്‍ക്കും ജീവിതത്തിനുമുള്ള ത്രിമാനസ്വഭാവം ( three dimentional ) വര്‍ണനകളിലൂടെ കൃതിയുടെ ആത്മാവിലേക്ക് കുടിയേറുകയാണ്‌ ചെയ്യുന്നത്.പ്രകൃതിയുടെയും വ്യക്തികളുടെയും ബാഹ്യവും ആന്തരികവുമായ വര്‍ണനകളില്‍നിന്ന് ഒഴിഞ്ഞുമാറി നില്‍ക്കാന്‍ കഥയ്ക്കും നോവലിനും കഴിയുമോ? പ്രകൃതി സ്വയമേ വരകളും രേഖകളും
ക്ഷേത്ര ഗണിതവുമല്ലേ? പ്രതിഭാശാലിയായ എഴുത്തുകാരന്‍റെ വര്‍ണനയില്‍നിന്ന് ത്രിമാനങ്ങളുള്ള മനുഷ്യപ്രകൃതി രൂപമെടുക്കുന്നത് ഇങ്ങനെയാണ്. രേഖകളിലേക്കും പ്രകൃതിയി ലേക്കുമുള്ള ഭാഷാന്തരീകരണത്തിലൂടെ (transliteration ) നോവലുകളിലെ ആകൃതി വര്‍ണനകള്‍ ഉര്‍വരമാവുന്നു. വൃഥാസ്ഥൂലമെന്ന് ഒറ്റനോട്ടത്തില്‍ തോന്നിക്കുന്ന വര്‍ണനകള്‍ സൂക്ഷ്മനിരീക്ഷണത്തില്‍ യഥാര്‍ഥലോകത്തിന്‍റെ അന്തര്‍മണ്ഡലങ്ങള്‍ തുറന്നുതരികയാണ് ചെയ്യുന്നത്. ആഖ്യാനതന്ത്രവും (technique ) ശൈലിയും (style ) ഏകോപിപ്പിച്ച് കലയില്‍ ദീപ്തിചൊരിയുകയാണ് ഈ നോവലിസ്റ്റ് എക്കാലവും ചെയ്തത്. ഇത്രയും വിശദീകരിച്ചത് വിലാസിനി എന്ന എഴുത്തുകാരന്‍റെ ധൂര്‍ത്ത സാമ്രാജ്യത്തിലേക്കുള്ള പ്രവേശിക എന്ന നിലക്കാണ്.
ഇനി നമുക്ക് 'ഇണങ്ങാത്ത കണ്ണികളിലെ' ഒരു ഖണ്ഡിക വായിക്കാം..." പുഴയിലെ ഇളംപച്ച നിറത്തിലുള്ള ജലം നിശ്ചലമായിരുന്നു. പുഴക്കക്കരെ, പുകക്കുഴലുകളുടെയും തകരം പതിച്ച മേല്ക്കൂരകളുടെയും പുറകിലുള്ള മാമരത്തോപ്പിന്‍റെ നെറുകയില്‍ നിഴല്‍ വീഴ്ത്തിക്കൊണ്ട്‌ ഒരു മുഷിഞ്ഞ വെള്ളമേഘം ആകാശത്തില്‍ ഉറക്കംതൂങ്ങി നിന്നു.
അരിച്ചരിച്ചു നീങ്ങിയ നിഴല്‍ പുഴ മുറിച്ചുകടക്കാന്‍ തുടങ്ങിയപ്പോള്‍ വെള്ളത്തിന്‍റെ നിറം പകര്‍ന്നു. ഇളംപച്ച കടുംനീലയായി.ക്രമേണ നദിയാകെ നീലിമ പൂണ്ടു. കണ്ടാല്‍
പുല്ലില്‍ ഉണക്കാന്‍വിരിച്ച നീലസാരിയാണെന്നു തോന്നും."( പുഴ 'ഉമയും' മേഘം 'ശിവനും' നിഴല്‍ വിഷാദവും നീലിമ 'സതിയും' )

" - ഉമേ ഇവിടെയിരുന്നു ജനാലയിലൂടെ പുറത്തേക്കു നോക്കുമ്പോള്‍ കാണുന്നത് നക്ഷത്രംനിറഞ്ഞ നീലാകാശമാണ്. നീലത്താളുകളില്‍ വെള്ളലിപികളില്‍ അച്ചടിച്ച പുസ്തകമാണ് പ്രപഞ്ചം എന്‍റെ മുമ്പില്‍ തുറന്നുവെച്ചിരിക്കുന്നത്.കണ്ണുചിമ്മുകയും മിഴിക്കുകയും ചെയ്യുന്ന ഈ നക്ഷത്രങ്ങള്‍ എന്നോട് പറയുകയാണ്‌.ചുറ്റും നോക്കൂ, വിശ്വം എത്ര സുന്ദരമാണ്.ജീവിതം എത്ര ഗംഭീരമാണ്."

ഹൃദ്യമായൊരു സംവേദനക്ഷണത്തിലൂടെ ജീവിതത്തിന്‍റെ പ്രകാശംനിറഞ്ഞ തീരത്തേക്ക് നമ്മെ മാടിവിളിക്കുകയാണ് വിലാസിനിയുടെ കേന്ദ്രകഥാപാത്രങ്ങള്‍.


വിലാസിനിയുടെ നോവലുകള്‍ 'കാലം' എന്ന പ്രഹേളികയെ സമര്‍ഥമായി നേരിടുന്നവയാണ്. ഏറ്റവും ദൈര്‍ഘ്യമേറിയ കൃതികളിലൊന്നായ 'അവകാശികളുടെ' കഥാകാലം നാല് മാസത്തില്‍ നിന്ന് തിരഞ്ഞെടുത്ത പതിനഞ്ചു ദിവസമാണ്. മറ്റു കൃതികളുടെ അവസ്ഥയും അതുതന്നെ. 'തുടക്കം' എന്ന നോവല്‍ ഒരു രാത്രിയുടെ കഥയാണ്‌. പൊതുവേ പറഞ്ഞാല്‍ ഒരു പോസ്റ്റ്കാര്‍ഡില്‍ ഒതുക്കാം ഇവയിലെ ഇതിവൃത്തം. എന്നിട്ടും എന്തുകൊണ്ട് അദ്ദേഹം ഇത്രയും വലിയ നോവലുകള്‍ സ്വപ്നസൌധം പോലെ പടുത്തുയര്‍ത്തി?
നോവല്‍ എന്ന സ്വന്തം തട്ടകത്തെപ്പറ്റി വ്യക്തവും കൃത്യവുമായ ധാരണ വിലാസിനിക്കുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ temperament നോവലിന്‍റെ കലയെ സാധനചെയ്തു. ഓര്‍മകളില്‍ സ്വയം വിന്യസിച്ച് കഥാപാത്രങ്ങളുടെ മാറിമാറി വരുന്ന വീക്ഷണകോണുകളിലൂടെ ഓരോ പാത്രത്തിന്‍റെയും വ്യക്തിത്വവികാസത്തില്‍ പരഭാഗശോഭ പകര്‍ന്നു തരികയാണ് അദ്ദേഹം ചെയ്യുന്നത്. നോവലിസ്റ്റിന്‍റെ സാന്നിധ്യം നാം അറിയുന്നതേയില്ല. താളുകള്‍ മറിയുമ്പോള്‍ വായനക്കാരന്‍ ഒരു പ്രത്യേക സമയകാലം അളന്നു തീര്‍ക്കുകയാണ്. പാരായണകാലം കഥാകാലത്തില്‍ മുങ്ങിപ്പോവുന്നു. ആദ്യനോവല്‍ 'നിറമുള്ള നിഴലുകള്‍' ഏഴുമാസം കൊണ്ട് ആദ്യരൂപം പൂര്‍ത്തിയാക്കി. ബൃഹത്തായ കൃതിയെന്ന നിലയില്‍ 'അവകാശികള്‍' പൂര്‍ത്തിയാക്കാന്‍ പത്തവര്‍ഷമെടുത്തു. 1970 ജനുവരിയില്‍ എഴുതിത്തുടങ്ങി 1975 ഒക്ടോബറില്‍ ആദ്യരൂപം പൂര്‍ണമായി. അവകാശികളുടെ രചനാവേളയിലെ സമ്മര്‍ദ്ദം കുറയ്ക്കാനായി 'എഴുതിയ കൃതിയാണ് 'തുടക്കം'. ഇടവേളകളില്‍ വിലാസിനി നടത്തിയ പരിഭാഷകളാണ് 'സഹശയനവും'
'കുരുടന്‍മൂങ്ങയും'.വിലാസിനിയുടെ രചനാജീവിതത്തില്‍ ഈ പരിഭാഷകള്‍ക്ക് ഗണ്യമായ സ്ഥാനമാണുള്ളത്. അതിനെക്കുറിച്ച് വഴിയെ വ്യക്തമാക്കാം. താന്‍ രചിച്ച എല്ലാ കൃതികളിലെയും ക്രിയകാലം വളരെ ഹ്രസ്വമാണ്. കാലം,സ്ഥലം,സംഭവം എന്നിവയുടെ ഐക്യം പാലിക്കാനോ, നോവലിലെ കാലം വായിക്കാനെടുക്കുന്ന 'സമയം' അളന്നുമുറിക്കാനോ വേണ്ടിയല്ല, മറിച്ച് മര്‍മപ്രധാനമായ ചില മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ച് ആദിമധ്യാന്തങ്ങളെ സമനിലയില്‍ നിലനിറുത്താന്‍ അബോധമായെങ്കിലും അദ്ദേഹത്തിലെ പ്രതിഭ ശ്രമിച്ചിട്ടുണ്ട്. കഥാപാത്രങ്ങളുടെ ബോധധാരയില്‍ അനുവാചകന്‍ ജീവിക്കുകയാണ്. നാലായിരംപുറമുള്ള 'അവകാശികള്‍' പത്തോ പതിനഞ്ചോ ദിവസം കൊണ്ട് നാം വായിച്ചെന്നിരിക്കും.അപ്പോഴും താളുകള്‍മറിയുന്നത് നാമറിയുന്നില്ല. ഒടുവില്‍ ആയിരത്തൊന്നുരാവുകളിലെ മാന്ത്രികപ്പൂച്ചയുടെ ചിരിപോലെ ഒര നുഭവത്തിന്‍റെ വിശ്രാന്തി ബാക്കിയാവുന്നു. ഇത് വിലാസിനി എന്ന എഴുത്തുകാരന്‍ സൃഷ്ടിച്ച മായലോകമായിരുന്നു.
ഭാരതീയമായ ചിന്തയും ദര്‍ശനവുമാണ് വിലാസിനിയിലെ പ്രതിഭ അളന്നെടുത്തത്. ലോകസാഹിത്യവുമായി അഗാധമായ പാരസ്പര്യമാണ്‌ അദ്ദേഹത്തിനുണ്ടായിരുന്നത്. താന്‍ പരിഭാഷപ്പെടുത്തിയ കൃതികള്‍ ജപ്പാനീസ്, പേര്‍ഷ്യന്‍ ,സ്പാനിഷ് ഭാഷകളിലെ അനര്‍ഘരത്നങ്ങളാണ്. പ്രണയവും കാമനയും രതിയും മൃതിയും അന്വേഷിച്ചുപോയ നോവലുകള്‍. വിലാസിനി പടുത്തുയര്‍ത്തിയ കൃതികളുമായി ദാര്‍ശനികമായ സാമ്യവും ഐകരൂപ്യവും ഉള്ളകൃതികള്‍.

ഭാരതീയചിന്തയില്‍ മനുഷ്യപ്രകൃതിക്ക് അഞ്ചു കോശങ്ങളുടെ ആവൃതിയെക്കുറിച്ച് പറയുന്നുണ്ട്. അവ അന്നമയം, മനോമയം,വിജ്ഞാനമയം, പ്രാണമയം,ആനന്ദമയം എന്നിവയാണ്. 'നിറമുള്ള നിഴലുകള്‍' അന്നമയകോശത്തിന്‍റെ അഥവാ ലൌകികകാമനയുടെ കലാവിഷ്കാരമാണ്. വിഷയലമ്പടനായ ഒരു മനുഷ്യന്‍റെ ദുരന്തജീവിതം വിവരിക്കുന്ന കൃതി. 'ഊഞ്ഞാല്‍' മനോമയജീവിതത്തിന്‍റെ അപൂര്‍വസൌന്ദര്യം തികഞ്ഞ നോവലാണ്‌. വിജയനും വിനുവും പ്രണയലാസ്യങ്ങളുടെ തടവുകാരാണ്. മനസ്സിന്‍റെ
ശാദ്വലഭൂമികയില്‍ നിന്ന് രക്ഷ നേടാന്‍ അവര്‍ക്കാവില്ല. 'ഇണങ്ങാത്ത കണ്ണികള്‍' വിജ്ഞാനമയകോശത്തിന്‍റെ കാട്ടുതീയിലൂടെ യാത്രചെയ്യുന്ന നിസ്സഹായാവസ്ഥയുടെ വേദികയാണ്. കാമനകളുടെ വനാന്തര്‍ഭാഗത്തു ‌ നിന്നും ഓടിരക്ഷപ്പെടാന്‍ കഴിയാത്ത ധൈഷണിക ജീവിതങ്ങള്‍. 'ചുണ്ടെലി' 'തുടക്കം'എന്നീ കൃതികള്‍ 'പ്രാണമയ കോശം'
മനുഷ്യജീവിതത്തില്‍ ഉണര്‍ന്നുപോയ കഥാപാത്രങ്ങളുടെ അനിര്‍വചനീയമായ വിധികല്‍പ്പിതങ്ങളുടെ പരാവര്‍ത്തനങ്ങളാണ്. 'ആനന്ദമയകോശം' എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയില്ലെങ്കിലും വിലാസിനിയുടെ രചനാജീവിതത്തിലെ ഹംസഗാനമാണ് 'അവകാശികള്‍'. മനുഷ്യപ്രകൃതിയിലെ യോഗാത്മകമായ ഒരു ശാന്തിപര്‍വമാണ് അവകാശികളിലെ
വനയാത്ര. കാടിന്‍റെ ഹൃദയത്തില്‍ വെച്ചാണ് കൃഷ്ണനുണ്ണിയും രാജേശ്വരിയും പരസ്പരം അറിയുന്നത്. എല്ലാ അറിവും മുറിവാണ്, വേദനയും. അതിന്‍റെ അസിധാരയില്‍ നിന്ന് വിലാസിനിയുടെ കഥാപാത്രങ്ങള്‍ക്ക് മുക്തിയില്ല. മനുഷ്യജന്മത്തിന്‍റെ അനിവാര്യതയാണത്‌.

ആഖ്യാനകലയില്‍ അന്തര്‍ലീനമായ പ്രതീകങ്ങള്‍ ഈ നോവലുകള്‍ക്ക് ദാര്‍ശനികമാനം നല്‍കി. ഭാഷക്കുള്ളില്‍ ഭാഷ സ്രുഷ്ടിച്ചുകൊണ്ട് ഈ പുരാവൃത്ത പ്രതീകങ്ങള്‍ വിലാസിനിയുടെ നോവലുകളില്‍ പ്രകാശം ചൊരിഞ്ഞു. 'നിറമുള്ള നിഴലുകളുടെ' പുരാവൃത്തം ലങ്കയാണ്. അവിടെ പണിചെയ്യുന്ന കങ്കാണിമാരെല്ലാം രാക്ഷസന്മാരും.
അര്‍ദ്ധനാരീശ്വര പ്രതീകമാണ് 'ഊഞ്ഞാല്‍'.അപൂര്‍വകല്പനയുടെ മൂലപ്രതീകം. ഉയിര്‍ത്തെഴുന്നെല്‍പ്പാണ്, ഇണങ്ങാത്ത കണ്ണികള്‍. ഒഥല്ലോയുടെ പ്രതീകം പോലെ 'ചുണ്ടെലി'.
ഭാരതകഥയിലെ ദേവയാനീ പരിണയത്തിന്‍റെ സ്വപ്നപ്രതീകമാണ് 'തുടക്കം'. കുരുക്ഷേത്രമാണ് 'അവകാശികള്‍'. മഹാപ്രസ്ഥാനത്തിന്‍റെ രൂപകാതിശയോക്തിയാണ് വിലാസിനി അവസാനമെഴുതിയ 'യാത്രാമുഖം'. പ്രതീകാര്‍ഥസമ്പന്നമാണ് വിലാസിനിയുടെ കൃതികള്‍. സ്ഥൂലങ്ങളില്‍ സൂക്ഷ്മവും, സൂക്ഷ്മങ്ങളില്‍ സ്ഥൂലവും നിര്‍മിക്കുകയെന്നത് ഈ നോവലിസ്റ്റിന്‍റെ സവിശേഷസിദ്ധിയാണ്. ഭാരതീയദര്‍ശനത്തിന്‍റെ പ്രകരണ പ്രതീകങ്ങളുടെ ധാരാവാഹിയായ ആന്തരികലോകമാണ് ഈ എഴുത്തുകാരന്‍റെ പ്രതിഭ നിര്‍മിച്ചെടുത്തത്.

വ്യവഹരിച്ചും വിലാസിനിയിലെ ശില്പി പ്രജാപതിയായി. തനിക്കുചുറ്റും നിറയെ കഥാപാത്രങ്ങളെ സൃഷ്ടിക്കുക, ആ കഥാപാത്രങ്ങള്‍ക്കെല്ലാം ജീവനും മനസ്സും നല്‍കുക, അവരെ സ്വയം വളരാന്‍വിടുക ആ വളര്‍ച്ചയില്‍ മുഴുകിക്കഴിയുക ഇതിലായിരുന്നു ഈ എഴുത്തുകാരന്‍ ജീവിതകാലം നിറവേറ്റിയത്. രചനാവേളയില്‍ താന്‍ ജീവനേകിയ കഥാപാത്രങ്ങള്‍ തന്നേയുംവഹിച്ചുകൊണ്ട് ബഹുദൂരം മുമ്പോട്ടുപോകുന്ന അനുഭവത്തെ പറ്റി
വിലാസിനി ഒരഭിമുഖത്തില്‍ പറയുന്നുണ്ട്.മനസ്സിന്‍റെ വ്യാപാരങ്ങള്‍ക്ക് കൃത്യമായ എലുക കല്‍പ്പിക്കാന്‍ ആര്‍ക്കുകഴിയും? മനസ്സെന്ന പ്രതിഭാസത്തിന്‍റെ അന്തര്‍ലോകത്തിലേക്ക്
ആ കഥാപാത്രങ്ങള്‍ നടന്നുപോയി. അവരുടെ ബോധധാരയില്‍ സ്ഥൂലവും സൂക്ഷ്മവുമായ മുഴക്കങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ഈ നോവലിസ്റ്റ് മാറിനിന്നു. വാക്കുകള്‍ വാക്കുകള്‍...
പദങ്ങളുടെ തുടര്‍ച്ചയായ വിന്യാസം ഓരോ കഥാപാത്രത്തിനും വ്യത്യസ്തമായ അര്‍ഥപ്രകാശനത്തിന്‍റെ വ്യവഹാരമണ്ഡലം തീര്‍ക്കുകയായിരുന്നു. വാക്കിന്‍റെ കലയില്‍ കാലത്തെ
വിന്യസിച്ച് അര്‍ഥപ്രകാശനത്തിന്‍റെ (semantic halo ) പുതിയൊരു സംവേദനപ്രപഞ്ചം നിര്‍മിക്കുകയാണ് എഴുത്തുകാരന്‍ ചെയ്യുന്നത്.

വിലാസിനിയുടെ സര്‍ഗജീവിതം പൂര്‍ണമാവുന്നത്‌ 'അവകാശികളില്‍' എത്തുമ്പോഴാണ്. ഭാരതീയസാഹിത്യത്തിലെ ഇതിഹാസമായ മഹാഭാരതമാണ് 'അവകാശികളുടെ' ആദി പ്രരൂപം. ഇതിഹാസമെന്നാല്‍ ' ഇവിടെ ഇപ്രകാരം സംഭവിച്ചു...' എന്നല്ലേ? അതുതന്നെ അവകാശികളുടെയും കഥ. ശരശയനത്തില്‍ ആസന്നമൃത്യുവായി കിടക്കുന്ന കേന്ദ്ര കഥാപാത്രം.അളവറ്റ സമ്പത്തിന്‍റെ ഉടമയായ ഈ മനുഷ്യനുചുറ്റും അവകാശികളുടെ സാര്‍ത്ഥവാഹകസംഘം നങ്കൂരമിട്ടു.എന്നാല്‍ മരണം വരെ ഈ സ്ഥാവരജംഗമങ്ങളുടെ പാശം
ഇയാള്‍ കൈവിടില്ല. മോചനം കാംക്ഷിച്ചാലും രക്ഷയില്ല. "എവിടെപ്പോയാലും സ്വന്തം നിഴലില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ മനുഷ്യനു കഴിയുമോ? ഓരോ മനുഷ്യനും ഓരോ നിഴലും കൊണ്ടാണ് കഴിയുന്നത്‌. അതെപ്പോഴും വഴിയില്‍ വീണുകിടന്ന് ഇരുട്ട് സൃഷ്ടിക്കുന്നു." അവകാശികളിലെ വരികള്‍ തുടര്‍ന്ന് വായിക്കുക- " ധര്‍മത്തില്‍ നിന്ന് അര്‍ഥവും കാമവും
ലഭിക്കുമെന്ന് ഞാന്‍ കൈകളുയര്‍ത്തി ഉറക്കെ വിളിച്ചുപറയുന്നു.എന്നിട്ടും ആളുകളെന്താണ് ധര്‍മത്തിന്‍റെ വിളി കാതോര്‍ക്കാത്തത്? ഞാന്‍ പറയുന്നത് ആരും കേള്‍ക്കുന്നില്ലല്ലോ?
ശരിയാണ്, ഇപ്പോഴെല്ലാം വ്യക്തമാവുന്നു. ജനിക്കുമ്പോള്‍ ഒന്നുമല്ല, ജീവിച്ചുകൊണ്ട് എന്തോ ആയിത്തീരുന്നു. മരിച്ചുകഴിയുമ്പോഴേ ഇന്നതായിരുന്നുവെന്ന് നിര്‍ണയിക്കാന്‍ കഴിയൂ. അതുവരെ ഓരോ കര്‍മങ്ങളിലൂടെ സ്വയം നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. ഓരോരുത്തര്‍ക്കും ഓരോ ലോകമുണ്ട്. അതില്‍ക്കിടന്നു വട്ടംകറങ്ങുകയാണ്. കറങ്ങിക്കറങ്ങി ഒരു ദിവസം അതിന്‍റെ വേഗത കുറയുന്നു. അപ്പോള്‍, അപ്പോള്‍ മാത്രം അതേവരെ തോന്നിയിരുന്നത് വെവ്വേറെ കാണാന്‍ കഴിയുന്നു. പമ്പരത്തെ വലയം ചെയ്തിരുന്ന ഒറ്റവര്‍ണ സങ്കരത്തില്‍ ഒറ്റക്കൊറ്റക്ക് പുള്ളികളും പൂക്കളും പ്രത്യക്ഷപ്പെടുന്നു. അതു കാണുമ്പോള്‍ ഭ്രമം അകലുന്നു. നിശ്ചലതയുടെ തൊട്ടുമുമ്പുള്ള നിമിഷങ്ങളില്‍
സത്യത്തിന്‍റെ മിന്നലാട്ടം കാണുന്നു. പല്ലിളിച്ച് പിന്നാലെ പാഞ്ഞെത്തുന്ന പിശാചുക്കളെല്ലാം സ്വന്തം നിഴലുകളാണെന്ന സത്യം ബോധ്യപ്പെടുന്നു. അടുത്ത നിമിഷം കൂത്തുമാടത്തിലെ
വിളക്കു കെടുന്നു. നിഴലുകള്‍ വിലക്കിലേക്കു തന്നെ തിരിച്ചുപോകുന്നു..."
" മനുഷ്യന്‍ ഒരു പ്രത്യേകതരം ബാധിര്യം ബാധിച്ചവനാണ്. ധര്‍മത്തിന്‍റെ വിളികേള്‍ക്കില്ല. കാമത്തിന്‍റെ, ലോഭത്തിന്‍റെ, അധര്‍മത്തിന്‍റെ വിളി പെട്ടെന്നു കേള്‍ക്കും.വിളിതന്നെ വേണ്ട, പദവിന്യാസം മതി."
അവകാശികളുടെ ദുരന്തചരിത്രം ഒരു താക്കീതാണ്. " കുരുക്ഷേത്രം ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു. ഓരോ ഭാരതയുദ്ധവും മനുഷ്യമനസ്സിലെ നീചവാസനകളുടെ ബഹിസ്ഫുരണമാണ്‌.ഈ വാസന ബന്ധുക്കളെയും ശത്രുക്കളെയും പോരടിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു. അഥവാ ബന്ധുവാര്?ശത്രുവാര്? എല്ലാ ബന്ധങ്ങളും എട്ടുകാലിവല
കളാണ്.സ്വാര്‍ഥത നടുക്ക് പതിയിരിക്കുന്നു."
വിലാസിനിയുടെ നോവല്‍ പ്രപഞ്ചത്തിലെ തുംഗ ശ്രുംഗമായിരുന്നു 'അവകാശികള്‍'. നീണ്ടൊരു മൌനത്തിനുശേഷം അദ്ദേഹം ഏറ്റവുമൊടുവില്‍ എഴുതിയ നോവല്‍ മരണത്തെക്കുറിച്ചായിരുന്നു - യാത്രാമുഖം - ഈ കൃതിയിലുടനീളം വെള്ള പുതച്ച് വിളക്കിന്‍റെ തലക്കല്‍ ഒരു മനുഷ്യന്‍ നീണ്ടുനിവര്‍ന്നു കിടക്കുന്നു. തറവാടിന്‍റെ ഉമ്മറ ക്കോലായയില്‍ ഇറക്കിക്കിടത്തിയിരിക്കുകയാണ്. ചുറ്റും ബന്ധുജനങ്ങളും നാട്ടുകാരും കൂടിനില്‍ക്കുന്നു. മുറ്റത്തു വന്നും പോയുമിരുന്നവര്‍ പലതും സംസാരിക്കുന്നു. ആ സംസാരം കൊണ്ട് മാത്രമൊരു നോവല്‍. ആള്‍ക്കൂട്ടത്തിന്‍റെ നേര്‍ത്തു നേര്‍ത്ത ആരവം കൊണ്ടൊരു ശില്‍പം. തുടങ്ങുന്നതിങ്ങനെ- "ജീവിച്ചിരിക്കുന്നവര്‍ മരിച്ചവരില്‍ നിന്ന് പിന്തിരിയട്ടെ. ശേഷക്രിയ മംഗളമായി നടക്കട്ടെ. തദനന്തരം മരിച്ചവരെപ്പറ്റി ചിന്തിക്കാതെ നാം മുന്നോട്ടുപോവുക. ആടിപ്പാടി ചിരിച്ചുല്ലസിക്കാനായി നീണ്ട ജീവിതം ചെലവഴിക്കുക..." യാത്രാമുഖം ഒടുങ്ങന്നതിങ്ങനെ- " മനസ്സ് മരിച്ചുകഴിഞ്ഞിട്ടും ശരീരം ജീവിച്ചുകൊണ്ടിരിക്കുകയെന്നത് വല്ലാത്ത ദുര്യോഗമാണ്‌.അതാണ്‌ സാക്ഷാല്‍ നരകം"

ജീവിതത്തില്‍ ഏകാന്തതയെ സ്നേഹിച്ച വിലാസിനി, സാഹിത്യത്തിലും ഏകാന്തതയെ സ്വയംവരിച്ചു. വിലാസിനിയുടെ കഥാപാത്രങ്ങളും ഏകാന്തതയെ അഭയമായി സ്വീകരിച്ചു. ഇണങ്ങാത്ത കണ്ണികളിലെയും അവകാശികളിലെയും വനയാതയുടെ ഏകാന്തസൌന്ദര്യം നമ്മുടെ വായനയെ ധ്യാനാത്മകമായ ഒരു തലത്തിലേക്ക് നയിക്കും. കാടകത്തിന്‍റെ ഗഹനത ലോഹനാദമുയര്‍ത്തുന്ന ഈ കൃതികളുടെ ജൈവാംശം നമുക്ക് ഇനിയൊരിക്കല്‍ വായിക്കാം.


‎'മനുഷ്യപ്രകൃതിയുടെ നാനാര്‍ഥം 'വിലാസിനിയെക്കുറിച്ച് ഞാനെഴുതുന്ന പുസ്തകമാണ്. പ്രസക്തമായ ഏതാനും ഭാഗങ്ങള്‍ ഇവിടെ പ്രസിദ്ധീകരിച്ചതില്‍ അവസാന അദ്ധ്യായം കൂടി കാണുക. 'കാല'ത്തെ കടന്നു പോകുമ്പോഴും 'ദേശ'ത്തെ പകര്‍ന്നു പോകുമ്പോഴും മനുഷ്യജീവിതത്തെ വേരോടെ ഇളക്കിമറിച്ച കൊടുംകാറ്റുകളിലൂടെ അദ്ദേഹം സഞ്ചരിച്ചു. വൈക്കം മുഹമ്മദ്‌ബഷീറും ഓ.വി വിജയനും കാലത്തെ മുകര്‍ന്ന രീതിയില്‍നിന്ന് വ്യത്യസ്തമാണത്. ഖസാക്കെന്ന സ്ഥലരാശിയില്‍ തറഞ്ഞുപോയ 'സമയകാലം' അളന്നളന്നു പോകുന്ന വായനക്കാരന്‍ കാലത്തിന്‍റെ ഏകാന്ത തടവ്‌ അനുഭവിക്കുന്നു. തന്ടുവാളങ്ങളിലൂടെ താളംകൊട്ടി പോവുന്ന തീവണ്ടിയും, കരിമ്പനകളുടെ തുറസ്സില്‍ കാറ്റ് പിടിക്കുമ്പോള്‍ ഉയരുന്ന ശബ്ദവും, ഉച്ചവെയിലിന്‍റെ മൃഗതൃഷ്ണകള്‍ മേഞ്ഞുനടന്ന ചെതലിമലയും മന്ദാരത്തിന്‍റെ കൂട് വിട്ടു കൂടുമാറുന്ന ജന്മങ്ങളും വിജയന്‍റെ പ്രതിഭയില്‍ അപാരമായ സാന്ത്വനത്തോടെയാണ് നാം വായിച്ചറിഞ്ഞത്.
കാലത്തെ ആറ്റിക്കുറുക്കി സ്ഥലരാശിയുടെ കൈത്തലത്തില്‍ കുന്നിമണി പോലെ എടുത്തുവെക്കുകയാണ് വിജയന്‍. അരയാല്‍വിത്തില്‍ ഉറങ്ങിക്കിടന്ന മഹാവൃക്ഷം പോലെ 'ഊര്‍ധ്വമൂല'മായി അതവിടെ സാന്ദ്രമായി നിന്നു. ഖസാക്കെന്ന ലഘുനോവല്‍ അനന്തകാലത്തിന്‍റെ പ്രതീതിയായി നമ്മോടൊപ്പം സഞ്ചരിച്ചു.
എന്നാല്‍ കാലത്തെ വിലാസിനി നേരിട്ടത് ഓര്‍മകളുടെ വിഹായസ്സിലാണ്.വാക്കുകളും ഓര്‍മകളും ഇടകലര്‍ന്ന താളുകളിലൂടെ കുത്തുംകോമയും ഖണ്ഡികയും അധ്യായവുമില്ലാതെ നിമിഷങ്ങളെ നീര്‍ക്കുമിള പോലെ ഊതിയൂതി വായനാനുഭവത്തെ കലയുടെ രസതന്ത്രമാക്കുന്ന രീതിയാണ് അദ്ദേഹം പിന്തുടര്‍ന്നത്‌. മനുഷ്യപ്രക്രുതിയെ വിലാസിനി തൊട്ടറിഞ്ഞത് മനസ്സിലൂടെയാണ്. നാം മനസ്സ് കൊണ്ടാണ് കാണുന്നത്, മനസ്സ് കൊണ്ടാണ് കേള്‍ക്കുന്നതും.ആഗ്രഹം, നിശ്ചയം, സംശയം, ശ്രദ്ധ,അശ്രദ്ധ ,സ്ഥൈര്യം,
ലജ്ജ, ബുദ്ധി, ഭയം..ഒക്കെയും മനസ്സാണ്. എട്ടില്‍ ഏഴംശം മനസ്സിന്‍റെ ആഴത്തില്‍ മുങ്ങിക്കിടക്കുന്ന പ്രതിഭാസമാണ് മനുഷ്യജീവിതം. വിലാസിനിയുടെ കഥാപാത്രങ്ങള്‍ സ്വയം തിരിച്ചറിയുന്നത്‌ മനസ്സിന്‍റെ കണ്ണാടിയിലാണ്.അവര്‍ പരസ്പരം പരഭാഗശോഭ നല്‍കി വായനക്കാരന്‍റെ മുമ്പില്‍ മറകളില്ലാതെ വന്നുനിന്നു. ജീവിതത്തിന്‍റെ സൂര്യശോഭയില്‍ അവര്‍ സ്വയം കണ്ടെത്തുകയും സ്വയംനിര്‍ണയം നടത്തുകയും ചെയ്തു.വിലാസിനിയുടെ കഥാപാത്രങ്ങളില്‍ 'ഉമ' ഉറച്ച തീരുമാനമെടുക്കുമ്പോള്‍, പണിക്കര്‍ തന്‍റെ കൈത്തെറ്റുകളില്‍ നിന്ന്‌ മോചിതനാകുന്നു. ശശിയും ബിന്ദുവും വിനുവും രാജേശ്വരിയും നിലനില്‍പ്പിന്‍റെ 'choice 'സ്വയം സ്വീകരിച്ചവരാണ്. ഇവരില്‍ പലര്‍ക്കും തങ്ങള്‍ ഏകാകികളാണെന്ന ബോധ്യമുണ്ട്. 'എനിക്ക് സ്നേഹിക്കാനറിയില്ല, ഞാന്‍ തിരസ്കരിക്കപ്പെട്ടിരിക്കുന്നു' എന്നാണവരുടെ വേദന. ഇവരിലാര്‍ക്കും തന്നെ സാഫല്യംവരിച്ച പ്രണയമില്ല, പുരുഷപാത്രങ്ങളൊക്കെ വാചാലമായി സ്നേഹിക്കുന്നവരാണെങ്കിലും.എല്ലാകൃതികളിലും പരസ്പരം ഏറ്റുമുട്ടുന്നത് രണ്ടോ മൂന്നോ കഥാപാത്രങ്ങളാണ്.
ഈ ഏറ്റുമുട്ടല്‍ സ്നേഹത്തിന്‍റെയാണ്.അഥവാ ഒരിക്കലും സഫലമാകാത്ത പ്രണയത്തിന്‍റെ. ഒരന്തരമുള്ളത് 'അവകാശികളില്‍' മാത്രമാണ്. ജീവിതമെന്ന കടംകഥയുടെ പൊരുള്‍ തേടിയ കൃഷ്ണനുണ്ണിയും വിരഹത്തിന്‍റെ വനപര്‍വ്വംകടന്ന രാജിയും പരസ്പരം ഒന്നാവുമെന്ന പ്രത്യാശ നോവലവസാനിക്കുമ്പോള്‍ സ്വാന്തനമാവുന്നു. കപ്പല്‍ച്ചേതം വന്ന നാവികര്‍ തുറമുഖമണയുമ്പോലെ....
മനുഷ്യപ്രകൃതിയുടെ ദുരൂഹമായ ആഴങ്ങളാണ് വിലാസിനി തേടിയത്.കവാബത്തയുടെ 'സഹശയനം'(ജപ്പാനീസ്) സാദിഖ് ഹിദായത്തിന്‍റെ 'കുരുടന്‍ മൂങ്ങ'(പേര്‍ഷ്യന്‍)
ഹുവാന്‍ റുള്‍ഫോയുടെ 'പെഡ്രോപരാമ'(സ്പാനിഷ്‌)എന്നീ കൃതികളുടെ പരിഭാഷ നിര്‍വഹിക്കാന്‍ വിലാസിനിയെ പ്രേരിപ്പിച്ചത് എന്താവാം? ജീവന്‍റെ കാമനയും
രതിയം മൃതിയും വൈഷയികോത്സവമാകുന്ന ഈ അനന്യ രചനകള്‍ തന്നെ കണ്ടെത്താന്‍ വിലാസിനിക്ക്‌ പ്രേരകമായി വര്‍ത്തിച്ചിരിക്കാം.മരിച്ചിട്ടും മരിക്കാത്ത മനുഷ്യരുടെ
വിചിത്രമായ കഥകളാണ് ഈ പരിഭാഷകളില്‍ നാം കാണുക. അയഥാര്‍ഥമായൊരു ലോകത്തില്‍ സ്നേഹിച്ചു തീരാത്തവരുടെ വശ്യസൌന്ദര്യം വിലാസിനിയുടെ കൃതികളില്‍
തുടിച്ചുനിന്നു.സമൂഹ ജീവിതത്തിന്‍റെ വൃഥാസ്ഥൂലമായ ചിത്രീകരണം അദേഹത്തിന്‍റെ എഴുത്തില്‍ ഒരിക്കലും കടന്നുവന്നില്ല. ധാര്‍മികവും സാന്മാര്‍ഗികവുമായ പാഠങ്ങള്‍ നല്‍കി ഈ ലോകം നന്നാക്കിക്കളയാം എന്നൊരിക്കലും അദ്ദേഹം വ്യാമോഹിച്ചില്ല. എന്തിന്, തന്‍റെ കഥാപാത്രങ്ങളുടെ ജീവിതത്തിലേക്ക് ഈ നോവലിസ്റ്റ് ഒരിക്കല്‍ പോലും അനാവശ്യമായി കടന്നുവന്നില്ല. തന്‍റെ 'കാഴ്ച'ക്കും (vision ) 'ദര്‍ശന'ത്തിനും (Intuition ) സ്പര്‍ശക്ഷമമായ രൂപം നല്‍കുന്നതിലൂടെ അനുഭവങ്ങളെ നേരിട്ടുള്‍ക്കൊള്ളാന്‍ വായനക്കാരനെ ക്ഷണിക്കുകമാത്രമാണ് അദ്ദേഹം ചെയ്തത്.
ജീവിതത്തിനും മരണത്തിനും ഇടക്കുള്ള കൊടുങ്കാറ്റിനെ ഏറ്റുവാങ്ങുക എന്നത് മനുഷ്യനെ സ്നേഹിക്കുന്ന എല്ലാ വലിയ എഴുത്തുകാരുടെയും വിധിയും നിയോഗവുമാണല്ലോ.

( മനുഷ്യപ്രകൃതിയുടെ നാനാര്‍ഥം - ഇവിടെ പൂര്‍ണമാകുന്നു.)
- sethumadhavan machad

2 comments:

  1. Good article.
    Can you please add the followers gadget ? Thank you.

    ReplyDelete
  2. Remove the word verification also pls :)

    ReplyDelete