small is beautiful

small is beautiful
Ajantha musings

Tuesday, June 21, 2011

Ellora the frozen music in stone - 2 -

എല്ലോറ മതിതീരാത്ത സ്വപ്നമായി എന്നില്‍ നിറഞ്ഞു. 2004 ലായിരുന്നു അടുത്ത യാത്ര. ഔറംഗാബാദില്‍ നിന്ന് 18 കി മീ കിഴക്ക് മാറി അതിവിസ്തൃതമായ ഭൂപകൃതിയില്‍
പ്രൌഡിയുടെ ആകരമായി എല്ലോറയിലെ ഗുഹാമന്ദിരങ്ങള്‍ നൂറ്റാണ്ടുകളായി നിലനിന്നു. മുപ്പത്തിനാല് ഗുഹാക്ഷേത്രങ്ങളുള്ളതില്‍ പതിനേഴും ഹൈന്ദവമാതൃകയില്‍ പണി തീര്‍ത്തവയാണ്. പന്ത്രണ്ടെണ്ണം ബുദ്ധചൈത്യങ്ങളും അവശേഷിച്ചവ ജൈനവിഹാരങ്ങളുമാണ്.വ്യത്യസ്ത കാലഘട്ടങ്ങളില്‍ രൂപമെടുത്ത ഈ പ്രാകാരങ്ങള്‍ ദര്‍ശന സമന്വയത്തി ന്‍റെ സുന്ദരമാതൃകയാണ്. എതെന്‍സിലെ പാര്‍ഥിനോണ്‍ ശില്പവിന്യാസത്തിന്‍റെ ഒരിരട്ടിയെങ്കിലും വിസ്തൃതിയിലാണ് എല്ലോറയുടെ കിടപ്പ്. പതിനായിരക്കണക്കിന് തച്ചന്മാരും ശില്പികളും സ്ഥപതികളും ഒരു നൂറ്റാണ്ടുകാലം അഹോരാത്രം തപമനുഷ്ടിച്ചാണ് എല്ലോറയിലെ ശിലാകാവ്യങ്ങള്‍ രൂപമെടുത്തത്.
ദ്രാവിഡ മാതൃകയില്‍ പണിതീര്‍ത്ത പതിനാറു ക്ഷേത്രസമുച്ചയമാണ്‌ എല്ലോറയിലെ കൈലാസത്തിന് പരഭാഗശോഭ പകര്‍ന്നത്. ഹിമാലയത്തിലെ കൈലാസശ്രുംഗം ധ്യാനത്തില്‍ പകര്‍ന്നാവണം ഈ ശില്പസൌന്ദര്യം ഉടലെടുത്തത്. അതിന്‍റെ സങ്കീര്‍ണരചനയില്‍ ശിവപാര്‍വതിമാരുടെ തപോധന്യതയും ഉത്തുംഗനിലയും പ്രകടമാണ്. ശിവതാണ്ഡവത്തിന്‍റെ
ഊര്‍ജവും സ്ഥിതിലയവും നടരാജശില്പത്തിന്‍റെ പൂര്‍ണകായവിന്യാസത്തില്‍ ലീനമായിരിക്കുന്നു. ചലനവും ഗതിയും പ്രസരിക്കുന്ന ശില്പശരീരത്തിന്‍റെ വ്യാകരണം അത്യന്തം
താളാത്മകമാണ്.ആദികാവ്യമായ രാമായണത്തിന്‍റെ ഗാഥ ശില്പചിത്ര പരമ്പരയായി കൈലാസക്ഷേത്രത്തിന്‍റെ പ്രാകാരച്ചുറ്റിലെ കരിങ്കല്‍ഭിത്തിയില്‍ ലേഖനം ചെയ്തിരിക്കുന്നു.
രാവണന്‍ കൈലാസപര്‍വതത്തെ ഇളക്കാന്‍ ശ്രമിക്കുന്നതും പാര്‍വതിയും സഖിമാരും ശിവനെ ശരണംപ്രാപിക്കുന്നതും, പരമശിവന്‍ കാലിലെ പെരുവിരലമര്‍ത്തി പര്‍വതം ഉറപ്പിച്ചുനിര്‍ത്തി രാവണനെ ബന്ധനസ്ഥനാക്കുന്നതും ചിത്രീകരിക്കുന്ന 'റിലീഫുകള്‍' അതിമനോഹരമായ സര്‍ഗവിന്യാസമാണ്.

കൈലാസക്ഷേത്രത്തിന്‍റെ ശ്രീകോവിലിന് 29 മീ ഉയരമുള്ള ഗോപുരമാണ് നിര്‍മിച്ചിരിക്കുന്നത്. പ്രധാന ഗോപുരത്തിനു സമീപമായി മറ്റൊരു ചെറിയ ഗോപുരംകൂടി കാണപ്പെടുന്നു.ഇരുവശങ്ങളിലും തോരണങ്ങള്‍ കൊണ്ടലങ്കരിച്ച കല്‍വാതിലുകളും നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്നവയാണ്. ശില്പകലാചാതുരി തികഞ്ഞ കൈലാസത്തിന്‍റെ
പ്രധാനകവാടം കടന്നു അകത്തുപ്രവേശിക്കുമ്പോള്‍ ഡക്കാന്‍സമതലത്തിന്‍റെ ഭൂഭാഗസൌന്ദര്യം പ്രതിഫലിക്കുന്ന ശില്പസൌഷ്ടവം നമ്മെ കാത്തിരിക്കുന്നതു കാണാം. നിര്‍മിതിയുടെ ഘടനാപരമായ വിധാനം അടിസ്ഥാനമാക്കി വിഗ്രഹാങ്കണം, പ്രവേശിക, പൂമുഖം, അങ്കണത്തിനു ചുറ്റുമുള്ള മുറികള്‍, പ്രവേശികയിലെ നന്ദിവിഗ്രഹം അതിനു സമീപംകാണുന്ന കൂറ്റന്‍ ധ്വജസ്തംഭങ്ങള്‍, ഇടതുവശം ആനകളുടെയും സിംഹങ്ങളുടെയും ചലനാത്മകമായ ശില്പങ്ങള്‍ എന്നിവ സമമിതിയില്‍ സൌഷ്ടവം തികഞ്ഞ നിലകളില്‍
വിന്യസിച്ചിരിക്കുന്നത് ശ്രദ്ധാലുവായ സഞ്ചാരിയുടെ മനംകവരും.മുകള്‍നിലയില്‍ ഗര്‍ഭഗൃഹം, അകത്ത് മിനുത്ത ശ്യാമശിലയില്‍ അനന്തതയിലേക്ക് ശിരസ്സുയര്‍ത്തിനിന്ന തേജോരൂപിയായ ശിവലിംഗം. മംഗലാരതിയും പ്രാര്‍ഥനകളും ഒഴിഞ്ഞ ഇടം. ശൈവശീര്‍ഷത്തിലെ അസാധാരണമായ തണുപ്പ്, പ്രതിഷ്ഠയുടെ ഉത്തുംഗസൌന്ദര്യം ഘനമൌനം സാന്ദ്രീകരിച്ച ഇരുണ്ട ശ്രീലകം. ഇമയടച്ച് ഉള്‍ക്കണ്ണിലെ ബിന്ദുവില്‍ ഞാന്‍ കൈലാസനാഥനെ കണ്ടുവണങ്ങി. ശിരസ്സ്‌ പ്രതിഷ്ഠയുടെ ആധാരശിലയില്‍ സ്പര്‍ശിച്ചുകുമ്പിട്ടുനിന്നു.
സാന്ദ്രാനന്ദമായ മൌനത്തില്‍ നിറഞ്ഞങ്ങനെ നിന്നു. ഞാനറിയാതെ ഒരു മിഴിനീര്‍ക്കണം സ്വയം അര്‍ച്ചനചെയ്തു. കടവാതിലുകള്‍ കൂടുവെച്ച എല്ലോറയിലെ കൈലാസനാഥന്‍റെ
ശ്രീകോവില്‍നട ഇറങ്ങുമ്പോള്‍ മനസ്സു നിഷ്പന്ദമായി. അപ്പോള്‍, അസ്തമയസൂര്യന്‍ ഒരുക്കിയ വെള്ളിത്തിങ്കള്‍ ചിദാകാശത്തില്‍ കലയും നാദവുമായി ഉദിച്ചുയര്‍ന്നു.
( sethumadhavan machad)

No comments:

Post a Comment