small is beautiful

small is beautiful
Ajantha musings

Monday, September 5, 2011

Padmanaabhomara prabhu 6

ഇനി  തിരുവിതാംകൂര്‍ ചരിത്രം തമസ്കരിച്ച 'എട്ടരയോഗത്തെ' പരിചയപ്പെടാം. ശ്രീപത്മനാഭക്ഷേത്രത്തിലെ ദൈനംദിനഭരണമുള്‍പ്പടെ തന്ത്രപ്രധാനമായ നയതീരുമാനങ്ങള്‍ നിര്‍വഹിച്ചിരുന്നത് എട്ടരയോഗമാണ്. രാജാധികാരത്തെപ്പോലും ചോദ്യംചെയ്യാന്‍ ശക്തിയുണ്ടായിരുന്ന്നു യോഗത്തിന്. മഹാരാജാവിന് നിയമമനുസരിച്ച് ക്ഷേത്രഭരണത്തില്‍
ഇടപെടാനുള്ള അധികാരം ഇല്ലായിരുന്നു. മാര്‍ത്താണ്ടവര്‍മയുടെ കാലംവരെ ഈ സംഘര്‍ഷം നിലനിന്നു.സത്യത്തില്‍ പദ്മനാഭസ്വാമി ക്ഷേത്രം സ്ഥാപിച്ചത് തിരുവിതാംകൂര്‍ രാജ കുടുംബമല്ല. അതുകൊണ്ടു തന്നെ മഹാരാജാവിന്‍റെ അതിക്രമങ്ങളില്‍ നിന്ന് ക്ഷേത്രത്തെ സംരക്ഷിക്കാനുള്ള ധാര്‍മികവും നൈതികവുമായ ബാധ്യത എട്ടരയോഗത്തിനായിരുന്നു.
ആദിത്യവര്‍മയുടെ ഭരണകാലത്ത് ക്ഷേത്രഭരണത്തിന് വിഘ്നം നേരിടുകയും വര്‍ഷങ്ങളോളം നിത്യപൂജയില്ലാതെ പൂട്ടിയിടേണ്ടിവരികയും ചെയ്തു. വേണാട്ടു കുടുംബത്തിലേക്ക് കൊച്ചിയില്‍നിന്ന് ആദിത്യവര്‍മയെ
ദത്തെടുത്തത് പൂര്‍വാചാരങ്ങളുടെ നഗ്നമായ ലംഘനമാണെന്നതിന്‍റെ പേരിലാണ് എട്ടരയോഗം പ്രതിഷേധമുയര്‍ത്തിയത്.
കൊല്ലവര്‍ഷം 848 - 853 വരെ മഹാക്ഷേത്രത്തിന്‍റെ ശ്രീകോവില്‍ അടഞ്ഞുകിടന്നു. എട്ടരയോഗത്തിനു മുന്‍പില്‍ വേണാട്ടരചന്‍ അസ്തപ്രജ്ഞനാണെന്ന് തെളിയിക്കുന്നു ഈ സംഭവം. ശ്രീപത്മനാഭന് വരദാനമായി കിട്ടിയ ഭൂമി എട്ടരയോഗം, എട്ട് അധികാരകേന്ദ്രങ്ങളായി വിഭജിച്ചു. (മഹാരാജാവിനു 'അരയോഗം' മാത്രമേ നല്‍കിയുള്ളൂ.) ക്ഷേത്രംവക
നിലങ്ങളും വസ്തുവകകളും യോഗത്തിന്‍റെ പൂര്‍ണ നിയന്ത്രണത്തിലായിരുന്നു. ഈ കാരണം കൊണ്ടുതന്നെ യോഗവും രാജാവും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിക്കുകയും രാജാക്കന്മാര്‍ കുതിരപ്പട്ടാളത്തെയും കാലാള്‍പ്പടയെയും ഉപയോഗിച്ച് എട്ടരയോഗത്തെ അമര്‍ച്ചചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു പോന്നു.
മാര്‍ത്താണ്ടവര്‍മ രാജ്യഭാരം ഏറ്റെടുത്തതോടെ നിര്‍ദോഷികളായ
എട്ടുവീട്ടില്‍ മാടമ്പിമാരെ അടിച്ചമര്‍ത്താനുള്ള ശ്രമം ആരംഭിച്ചു. രാമയ്യന്‍ദളവ തുടങ്ങിയ കുതന്ത്രശാലികളായ
അനുയായികളുടെ ഒത്താശയോടെ അദ്ദേഹം കരുക്കള്‍ നീക്കി. മാത്രമല്ല , ബ്രിട്ടീഷ്  ഈസ്റ്റ്‌- ഇന്ത്യ കമ്പനിയുടെയും ഹൈദരാബാദ് നിസാമിന്‍റെയും സഹായത്തോടെ, സൈന്യത്തെ വരുത്തി എട്ടുവീട്ടില്‍പിള്ളമാരെ നേരിട്ടു. ദേശസ്നേഹികളായിരുന്ന എട്ടുവീട്ടില്‍ പിള്ളമാരെ കൊന്നൊടുക്കി രാജവിസ്തൃതി വര്‍ദ്ധിപ്പിച്ച മഹാരാജാവിന്‍റെ വീരശൂര പരാക്രമം
സത്യത്തില്‍ കേരളചരിത്രത്തിലെ ഇരുണ്ട അധ്യായങ്ങളിലൊന്നാണ്. രാജഭക്തരായ സി വി രാമന്‍ പിള്ളയും, മഹാകവി ഉള്ളൂരുമൊക്കെ സത്യത്തിന്‍റെ മുഖം ഹിരണ്‍മയ പാത്രം
കൊണ്ടു മൂടാന്‍ ശ്രമിച്ചവരാണ്.( ഉമാകേരളവും- മാര്‍ത്താണ്ടവര്‍മയും) മാര്‍ത്താണ്ടവര്‍മ എന്ന വിഖ്യാതകൃതി മഹാരാജാവിന്‍റെ ശിരസ്സിനുചാര്‍ത്തി കൊടുത്ത പ്രഭാവലയം
അത്രയേറെയാണ്. കേരളത്തിലെ രാഷ്ട്രീയവ്യവസ്ഥക്കേറ്റ ആദ്യത്തെ പ്രഹരം. അതോടെ നാടുവാഴിത്തത്തില്‍ അധിഷ്ടിതമായ രാഷ്ട്രീയനീതി തകര്‍ന്നുതരിപ്പണമായി. എട്ടുവീട്ടില്‍ പിള്ളമാരുടെ വസ്തുവകകള്‍ കണ്ടുകെട്ടി, അവരെ പൈശാചികമായി കൊലചെയ്തു. കുടുംബാംഗങ്ങളെ (സ്ത്രീകളും കുട്ടികളുമുള്‍പ്പടെ) തെരുവീഥികളില്‍ വലിച്ചിഴച്ചു, തുറകളില്‍ വിറ്റഴിച്ചു. അവരുടെ വസതികള്‍ ഇടിച്ചുനിരത്തി 'കുളം തോണ്ടി'.

ഇരുനൂറു സംവത്സരങ്ങള്‍ക്കു മുമ്പ് മഹാരാജാവിന്‍റെ പരമാധികാരത്തിനു വിധേയമായി, ജനാധിപത്യ തത്വങ്ങള്‍ മുറികെപ്പിടിച്ച ആത്മാഭിമാനവും പൌരുഷവുമുള്ള ഒരു സംഘം പുരുഷകേസരികളെ വക വരുത്താന്‍ ബ്രിട്ടീഷ് സഹായത്തിന് ഇരന്ന നടപടി കേരളചരിത്രത്തിലെ കളങ്കവും , വഞ്ചിനാട്ടിലെ വേണാട്ടരചന്മാരുടെ സല്‍പ്പേരിന് തീരാത്ത നാണക്കേടുമാണ്.

( ഡോഎന്‍ ആര്‍. ഗോപിനാഥപിള്ള, ശൂരനാട് കുഞ്ഞന്‍ പിള്ള, ഇളംകുളം, പട്ടം. ജി രാമചന്ദ്രന്‍ നായര്‍  തുടങ്ങിയ ഗവേഷകരെല്ലാം ഈ സത്യം മറയില്ലാതെ രേഖപ്പെടുത്തിയിട്ടുണ്ട്.) 



- Sethumadhavan machad

No comments:

Post a Comment