small is beautiful

small is beautiful
Ajantha musings

Wednesday, September 7, 2011

Padmanaabhomara prabhu ( last part)

തിരുവിതാംകൂര്‍ ചരിത്രത്തിന്‍റെ അവസാനപാദത്തിലേക്കു പ്രവേശിക്കാം. നടേ സൂചിപ്പിച്ചതുപോലെ ചരിത്രത്തിന്‍റെ താളുകളില്‍ രക്തക്കറ ചാര്‍ത്തിയ വീരമാര്‍ത്താണ്ടവര്‍മ
അയല്‍നാടുകള്‍ വെട്ടിപ്പിടിക്കാനായി നടത്തിയ ജൈത്രയാത്രയില്‍ നിരപരാധികളായ അസംഖ്യം മനുഷ്യരെ കൊന്നൊടുക്കി എന്നത് വസ്തുത മാത്രമാണ്. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മുടങ്ങാതെ നടത്തിയിരുന്ന മുറജപവും, ഹിരണ്യഗര്‍ഭവും, ലക്ഷദീപവും തുലാപുരുഷദാനവുമൊക്കെ തീരാദുരന്തങ്ങളുടെ പാപക്കറ കഴുകിക്കളയാന്‍ മഹാരാജാവ് ചെയ്ത പ്രായശ്ചിത്തം മാത്രമാണ്. താന്‍ വെട്ടിപ്പിടിച്ച ഭൂപ്രദേശങ്ങള്‍ ഒന്നൊന്നായി കുലദൈവമായ ശ്രീപത്മനാഭന് അടിയറ വെച്ച്,  'ശ്രീപത്മനാഭദാസ വഞ്ചിപാല മാര്‍ത്താണ്ടവര്‍മ കുലശേഖരപ്പെരുമാള്‍' എന്ന തിരുനാമത്തില്‍ അദ്ദേഹം ചരിത്രത്തിന്‍റെ ഭാഗമായി. ഇത് രാജതന്ത്രത്തിന്‍റെ ഇരുതലമൂര്‍ച്ചയുള്ള 'ക്രിയ' മാത്രമായിരുന്നു. ജനതയുടെ അജ്ഞതയെ ചൂഷണംചെയ്ത് തന്‍റെ ആജ്ഞാനുവര്‍ത്തികളാക്കാന്‍ അദ്ദേഹം നടത്തിയ ഗൂഡതന്ത്രം. അങ്ങനെ ആധുനിക തിരുവിതാംകൂറിന്‍റെ ശില്പിയായി ചരിത്രം
അദ്ദേഹത്തെ വാഴ്ത്തി. ( തിരുവിതാംകൂര്‍ സ്റ്റേറ്റ് മാനുവല്‍.)

കഴിഞ്ഞ നൂറ്റാണ്ടുവരെ എഴുപതിലധികം രാജകൊട്ടാരങ്ങള്‍ തിരുവിതാംകൂറില്‍ ഉണ്ടായിരുന്നതായി രേഖകള്‍ പറയുന്നു. തോവാള മുതല്‍ പീരുമേട്‌ വരെ അത് പരന്നു കിടക്കുന്നു. അനന്തപുരിയില്‍ കോട്ടക്കകത്ത് കൊട്ടാരങ്ങളുടെ ഒരു ശ്രുംഖല തന്നെയുണ്ട്‌. അനന്തപുരം കൊട്ടാരവും, കുതിരമാളികയും, രംഗവിലാസവും,സുന്ദരവിലാസവും പ്രൌഡിയോടെ ഇന്നും നില്‍ക്കുന്നു. സ്വാതിതിരുനാളിന്‍റെ കാലം കലയുടെ വസന്തമായിരുന്നുവല്ലോ. മാളികയും മുഖപ്പും  ഇടനാഴികളും അകത്തളങ്ങളും രാജപ്രൌഡിയുടെ
ധാരാളിത്തത്തോടെ നിലനിന്നു.സ്വാതിയുടെ പ്രശസ്തമായ സംഗീതകൃതികളില്‍ പലതും രചിക്കപ്പെട്ടത്‌ ശില്പസൌന്ദര്യമുള്ള അംബാരിമുഖപ്പില്‍ വെച്ചാണത്രേ. തഞ്ചാവൂരിലെ
ശില്പികളാണ് കുതിരമാളിക പൂര്‍ത്തിയാക്കിയത്. സ്ഥലവിസ്തൃതിയില്‍ അഭിരമിക്കുന്ന 'രംഗവിലാസം' സ്വാതിതിരുനാള്‍ പണികഴിപ്പിച്ചതാണ്‌. ( ഇന്നത്തെ ആര്‍ട്ട് ഗ്യാലറി )
കൃഷ്ണവിലാസം, ശ്രീമൂലം തിരുനാളിന്‍റെ സ്വകാര്യവസതിയായിരുന്നു. ദിവാന്മാര്‍ അന്തിയുറങ്ങിയ 'പത്മവിലാസം' ഇന്ന് ടെക്സ്റ്റ്‌ബുക്ക്‌ ഓഫീസാണ്. ദിവാന്‍മാര്‍ താമസിച്ച
'ഭക്തി വിലാസം' ഇന്നത്തെ ആകാശവാണി നിലയം. വര്‍ണവിളക്കുകളും, ശരറാന്തലുകളും നിലക്കണ്ണാടികളും ദാരുശില്പങ്ങളും എണ്ണച്ചായാ ചിത്രങ്ങളും കൊണ്ട് അഴകാര്‍ന്ന
സുന്ദരവിലാസം ഇന്നും കമനീയമായി നില്‍ക്കുന്നു.

സമചതുരാകൃതിയിലുള്ള 'കിഴക്കേ കോട്ടയും' അഗ്രഹാരങ്ങളും പാളയം 'കണ്ണിമാറാ' മാര്‍ക്കറ്റും, വി ജെ റ്റി .ഹാളും, വെട്ടിമുറിച്ച കോട്ടയും മറ്റും ഇന്നും കാലത്തെ മുകര്‍ന്നു നില്‍ക്കുന്നത് കാണാം. അമ്മവീടുകളും, വഞ്ചീശസ്തുതികളും ശ്രീപത്മനാഭന്‍റെ 'ചക്രവും' കഴിഞ്ഞ തലമുറയുടെ ഓര്‍മ്മകള്‍ മാത്രമായി. ക്ഷേത്രപ്രവേശന വിളംബരവും
നിവര്‍ത്തന പ്രക്ഷോഭവും എല്ലാം ചരിത്രം കാതോര്‍ത്ത അപൂര്‍വമുഹൂര്‍ത്തങ്ങള്‍. വിദ്യാഭ്യാസരംഗം സ്വാതിയുടെ കാലംതൊട്ടേ പുഷ്കലമായി. 'സര്‍വകലാശാല' എന്ന സങ്കല്‍പ്പത്തിന് സര്‍ സി പി. വലിയ സംഭാവന ചെയതു. ക്രിസ്ത്യന്‍ മിഷനറിമാരും, മുസ്ലീം മതപണ്ഡിതരും ഈ നഗരത്തിന്‍റെ സര്‍വതോമുഖമായ പുരോഗതിക്ക് വലിയ സംഭാവന ചെയതു എന്നത് ചരിത്രം രേഖപ്പെടുത്തും. ഈ മണ്ണില്‍ പടപൊരുതി ജീവന്‍ ബലിയര്‍പ്പിച്ച വേലുത്തമ്പി ദളവയും, ഇരവിക്കുട്ടിപ്പിള്ളയും, രാജാ കേശവദാസനും,
വക്കം അബ്ദുല്‍ഖാദരും, മാര്‍ഗ്രിഗോരിയസ്, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, പട്ടംതാണുപിള്ള എന്നിവരും കേരളചരിത്രം മറക്കാത്ത പേരുകളാണ്. ഋഷിവര്യന്മാരായ
ചട്ടമ്പിസ്വാമികളും, തൈക്കാട് അയ്യാഗുരുവും, ശ്രീനാരായണ ഗുരുവും , അവശജന
വിഭാഗങ്ങങ്ങളുടെ ഉന്നമനത്തിനായി ജീവിച്ച അയ്യങ്കാളിയും , പണ്ഡിറ്റ് കറുപ്പനും തിരുവിതാംകൂര്‍ ചരിത്രത്തിന്‍റെ വഴിവിളക്കുകളായി നില്‍ക്കുന്നു.

ചരിത്രം ഉറങ്ങിയും ഉണര്‍ന്നും നാള്‍വഴിയില്‍ നിറഞ്ഞുകത്തുന്ന വിളക്കുമരങ്ങളായി നിലനിന്ന ഒരു കാലം.
എ.ശ്രീധര മേനോന്‍, പ്രൊ.മഹേശ്വരന്‍ നായര്‍, പത്മനാഭ മേനോന്‍, പട്ടം ജി രാമചന്ദ്രന്‍ നായര്‍ എന്നീ ഗവേഷണകുതുകികള്‍ പകര്‍ന്ന അറിവും വെളിച്ചവും ഞാന്‍ ഇവിടെ നന്ദിയോടെ സ്മരിക്കുന്നു. തിരുവിതാംകൂറിന്‍റെ ആയിരം വര്‍ഷങ്ങള്‍ നീണ്ട മഹിതപാരമ്പര്യത്തിന്‍റെ അരംശം മാത്രമേ ഈ ഓര്‍മച്ചിത്രങ്ങളില്‍ പങ്കുവെക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.
ഇവിടെ വീണുമരിച്ച അറിയപ്പെടാത്ത മനുഷ്യമുഖങ്ങള്‍ എത്രയോകാണും. കാലം നീക്കിവെച്ച അറിവുകള്‍ മാത്രമേ എന്‍റെ പരിമിതവൃത്തത്തില്‍ പ്രകാശിതമായിട്ടുള്ളൂ.
പറയപ്പെടാതെ പോകുന്നതാണല്ലോ യഥാര്‍ഥചരിത്രം. അറിഞ്ഞതില്‍ പാതി പറയാതെ പോയിരിക്കാം. എന്നാല്‍ പറഞ്ഞതില്‍ ഒരു കതിര്‍ പോലും പതിരായിപ്പോകാതിരിക്കാന്‍
ഞാന്‍ ശ്രമിച്ചിട്ടുണ്ട്. തിരുവിതാംകൂറിന്‍റെ ചിത്രം ഇവിടെ പൂര്‍ത്തിയാവുന്നു. ചരിത്രം ഒരു തുടര്‍പ്രക്രിയ. നമ്മള്‍ കാഴ്ചക്കാരനും 'കാഴ്ച' യുമാകുന്നു. നന്ദി.




- sethumadhavan machad

 


No comments:

Post a Comment