small is beautiful

small is beautiful
Ajantha musings

Sunday, September 4, 2011

Padmanaabhomara prabhu

ഭാരതത്തിലെ അതിപുരാതനമായ വൈഷ്ണവ ക്ഷേത്രങ്ങളില്‍ ഒന്നാണ് ശ്രീപത്മനാഭസ്വാമിക്ഷേത്രം. എ.ഡി 900 ത്തില്‍ എഴുതപ്പെട്ട 'നമ്മാള്‍വാരുടെ' വൈഷ്ണവ കീര്‍ത്തനങ്ങളില്‍
ശ്രീപത്മനാഭനെ കീര്‍ത്തിക്കുന്നു. മതിലകം ഗ്രന്ഥവരിയില്‍ തുളു സംന്യാസിയായ ദിവാകരമുനിയാണ് ക്ഷേത്രനിര്‍മാണത്തിന് തുടക്കംകുറിച്ചത് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. വലതുകൈ ചിന്മുദ്രയോടു കൂടി അനന്തതല്പതിനു സമീപം തൂക്കിയിട്ടിരിക്കുന്ന രൂപത്തിലാണ് ശില്പത്തിന്‍റെ പ്രതിഷ്ഠ. തൊട്ടുതാഴെ ഒരു ശിവലിംഗ പ്രതിഷ്ഠയും.
പദ്മ 'നാഭിയില്‍' നിന്നും പുറപ്പെടുന്ന താമരയില്‍ ചതുര്‍മുഖനായ ബ്രഹ്മാവ്. അതിനുപിന്നില്‍ ഋഷിമാരുടെ ശിലാരൂപങ്ങള്‍. ശ്രീപദ്മനാഭന്‍റെ തൊട്ടരികെ ലക്ഷ്മീദേവിയും
ഭൂമീദേവിയും.ഒറ്റക്കല്ലിലുള്ള മുഖമണ്ഡപം. ഏകദേശം മൂന്നു ഹെക്ടറോളംവരുന്ന വിസ്തൃതിയിലാണ് ക്ഷേത്രസമുച്ചയം. മധ്യഭാഗത്തായി വിമാനാകൃതിയിലുള്ള ശ്രീകോവില്‍.
തന്ത്രാഗമ വിധിപ്രകാരമുള്ള ഗര്‍ഭഗൃഹവും മണ്ഡപങ്ങളും. എഴുനിലകളുള്ള കരിങ്കല്‍ ഗോപുരം കാലം കൊത്തിയെടുത്ത കവിതപോലെ നൂറ്റാണ്ടുകളെ തഴുകി തലയെടുപ്പോടെ നിന്നു. ശ്രീപത്മനാഭന്‍റെ തിരുവുടല്‍ നേപ്പാളിലെ ഗന്ടകീ നദിയില്‍നിന്നും ശേഖരിച്ചു കൊണ്ടുവന്ന പന്തീരായിരത്തെട്ടു സാളഗ്രാമങ്ങള്‍ അടുക്കിവെച്ച് മനോഹരമായി കല്പന ചെയ്തു. അഷ്ടബന്ധമിട്ടു 'കടുശര്‍ക്കരയോഗത്താല്‍' മിനുക്കിയെടുത്തു അതില്‍ ജീവനെ ആവാഹനം ചെയ്ത് പ്രതിഷ്ഠ നിര്‍വഹിച്ചു.

തിരുമല കല്ലുമലയില്‍ നിന്ന്‌ ആനവണ്ടിയിലാണ് മതിലകത്തെ നിര്‍മാണാവശ്യങ്ങള്‍ക്കുള്ള
പടുകൂറ്റന്‍ ഒറ്റക്കല്ലുകള്‍ കൊണ്ടുവന്നത്. മാര്‍ത്താണ്ടവര്‍മയുടെ ആജ്ഞപ്രകാരം
ആനവണ്ടിയുടെ സുഗമമായ യാത്രക്ക് വേണ്ടി കിള്ളിയാറിന്‍റെ ഗതിതന്നെ മാറ്റിവിട്ടു എന്ന് ചരിത്രം. ( രാമപുരത്തു വാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ടില്‍ മാര്‍ത്താണ്ട വര്‍മയുടെ ആജ്ഞാശക്തിയെക്കുറിച്ചു പ്രതിപാദിക്കുന്നു) പതിമൂന്നാം നൂറ്റാണ്ടിന്‍റെ അന്ത്യപാദത്തില്‍ ശ്രീ ആദിത്യവര്‍മയാണ് ക്ഷേത്രത്തിന്‍റെ സമഗ്രമായ അഴിച്ചുപണി നടത്തിയത്. ഗോശാല, ദീപികാഗൃഹം, കൃഷ്ണാലയം എന്നിവ അഴിച്ചുപണിതു എന്ന് 'മതിലകം രേഖ.' മധുരമീനാക്ഷിക്ഷേത്ര ഗോപുരമാതൃകയില്‍ ചോള ശൈലിയിലാണ് ഇവിടത്തെയും ഗോപുര നിര്‍മിതി. മാര്‍ത്താണ്ടവര്‍മയുടെയും രാജാകേശവദാസന്‍റെയും കല്പനാവൈഭവമാണ് ക്ഷേത്രഗോപുരത്തിന്‍റെ അന്യൂന സൌന്ദര്യം. തഞ്ചാവൂര്‍ മാതൃകയില്‍ നൂറടിയോളം ഉയരത്തില്‍ ഏഴുനിലയില്‍ ഏഴു കിളിവാതിലുകളോടും ഏഴു സ്വര്‍ണ താഴികക്കുടങ്ങളോടും കൂടി
കൃഷ്ണശിലയിലാണ് ഗോപുരം പണിതീര്‍ത്തത്.
മധുര, തൃശ്ശിനാപ്പള്ളി, തിരുനെല്‍വേലി എന്നിവിടങ്ങളില്‍നിന്ന്‌ കൊണ്ടുവന്ന നാലായിരം കല്ലാശാരിമാരും ആറായിരം കൂലിപ്പണിക്കാരും നൂറോളം ആനകളും മാസങ്ങളോളം
അഹോരാത്രം പരിശ്രമം ചെയ്താണ് നാമിന്നുകാണുന്ന ഗോപുരവും ശ്രീബലിപ്പുരയും പൂര്‍ത്തിയാക്കിയത്. സ്വര്‍ണക്കൊടിമരത്തിനാവശ്യമായ 27 കോല്‍ നീളമുള്ള തേക്കുമരം
ജലമാര്‍ഗം പൊന്മനയാറുവഴി പട്ടണത്തുറയില്‍ക്കൂടി ശംഖുമുഖത്ത് എത്തിച്ചു. അവിടെനിന്ന്‌ ചുമന്ന് ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി വിധിയാംവണ്ണം സ്ഥാപിക്കുകയും ചെയ്തു.
അക്കാലം ക്ഷേത്രസങ്കേതം പണ്ഡിതസദസ്സുകളും സംഗീത സദിരുകളും കൊണ്ട് മുഖരിതമായി. നവരാത്രി മഹോത്സവവും മറ്റും ഇന്നും തുടര്‍ന്നുപോരുന്നു. സ്വാതിതിരുനാളിന്‍റെ 
സംഗീതകൃതികളില്‍ ക്ഷേത്രത്തിലെ ലക്ഷദീപം, ആറാട്ട്‌ എന്നിവയെക്കുറിച്ച് കാവ്യാത്മകമായി അടയാളപ്പെടുത്തി. ശ്രീപദ്മനാഭസ്വാമിക്ഷേത്രം ചരിത്രത്തിന്‍റെ അക്ഷയഖനി തന്നെയാണെന്ന് പുരാരേഖകള്‍ മറിച്ചുനോക്കിയാല്‍ വ്യക്തമാവും. തിരുവട്ടാര്‍ ആദികേശവ ക്ഷേത്രത്തിലേക്ക് പദ്മനാഭപുരം കൊട്ടാരത്തില്‍നിന്ന്‌ പുറപ്പെടുന്ന ഒരു തുരങ്കം ഉള്ളതു പോലെ,  ഇവിടെയും നിലവിലുള്ളതായി പറയപ്പെടുന്നു. ക്ഷേത്രത്തില്‍നിന്ന്‌ ശംഖുമുഖത്തെക്ക് ഒരു തുരങ്കം ഉണ്ടെന്നുതന്നെയാണ് പഴമക്കാര്‍ പറയുന്നത്. ക്ഷേത്രത്തിനടിയിലുള്ള ഭദ്രമായ കല്ലറകളെക്കുറിച്ചും മതിലകംരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. ലോകമഹായുദ്ധകാലത്ത് ക്ഷാമം നേരിട്ടപ്പോള്‍ സര്‍ സി പി.രാമസ്വാമി അയ്യര്‍
കല്ലറകള്‍ തുറന്നതായും സ്വര്‍ണനാണയങ്ങള്‍ ആവശ്യത്തിനെടുത്ത് ദുരിതാശ്വാസത്തിനായി വിനിയോഗിച്ചതായും രേഖകള്‍ പറയുന്നു. 1931 ല്‍ ശ്രീചിത്തിര തിരുനാള്‍ മഹാരാജാവ് ഭണ്ടാരം തുറക്കാന്‍ കല്പന പുറപ്പെടുവിച്ചുവത്രേ.എന്നാല്‍ അവശേഷിക്കുന്ന 'ഒരറ' അന്നും തുറക്കപ്പെട്ടില്ല.
കാലപ്പഴക്കം കൊണ്ട് മാഞ്ഞുപോയ ശ്രീകോവില്‍ ചുമരിലെ ചുവര്‍ചിത്രങ്ങള്‍ ശ്രീ ചിത്തിരതിരുനാളിന്‍റെ  നിര്‍ദേശപ്രകാരം പുനരാലേഖനം ചെയ്തു. മമ്മിയൂര്‍ കൃഷ്ണന്‍കുട്ടിനായരും, കരുമാംപറമ്പില്‍ അച്യുതന്‍ നായരും ചുമരെഴുത്തിനു നേതൃത്വം നല്‍കി. കീഴ്നിലയിലും ഉത്തരം, കഴുക്കോല്‍, ചെമ്പലക എന്നിവിടങ്ങളിലും ചിത്രമെഴുതിച്ചു.
സ്യാനന്ദൂരപുരാണത്തില്‍ നഗരിയിലെ തീര്‍ഥങ്ങളെപ്പറ്റിയുള്ള വിശദവിവരണമുണ്ട്. പദ്മതീര്‍ഥം, അഗസ്ത്യ തീര്‍ഥം, വരാഹ തീര്‍ഥം, ചക്രതീര്‍ഥം, സപ്തര്‍ഷി തീര്‍ഥം എന്നിങ്ങനെ. വരുണതീര്‍ഥം, രുദ്രതീര്‍ഥം, സോമതീര്‍ഥം,  ഈശാനതീര്‍ഥം, ശംഖുതീര്‍ഥം ഇങ്ങനെ പോകുന്നു പഴയകാലത്തെ ജലതീര്‍ഥങ്ങളുടെ പട്ടിക. ശംഖതീര്‍ഥത്തില്‍ നിന്നാണത്രേ 'ശംഖുമുഖം' എന്ന പേര്‍ വന്നത്.
( എന്നിട്ടും ചരിത്രമുറങ്ങുന്നില്ല.. .. )

  -sethumadhavan machad

3 comments:

  1. valare informative.... thank you so much for providing this much historic info on Padmanabha Swamy temple..:)

    ReplyDelete
  2. NICE NARRATIONS
    a travel towards nature.....................
    www.sabukeralam.blogspot.in
    to join പ്രകൃതിയിലേക്ക് ഒരു യാത്ര.
    www.facebook.com/sabukeralam1

    ReplyDelete
  3. historical description is excellent..........tnx sethu sir....waiting for new blog writings.........

    ReplyDelete