small is beautiful

small is beautiful
Ajantha musings

Saturday, March 19, 2011

Drishyam - Screenplay ( Ramettan)

ദൃശ്യം പി ഡി എഫ്‌ പ്രിന്‍റ് ഇ മെയില്‍
എഴുതിയത് സേതുമാധവന്‍ മച്ചാട്   
തിങ്കള്‍, 14 മാര്‍ച്ച് 2011 08:43


ഒരു കഥ തിരക്കഥയായി വികസിക്കുന്നതെങ്ങനെ? മലയാളസിനിമയില്‍ നമ്മുടെ നോവലുകളും കഥകളും ചലച്ചിത്ര ഭാഷയിലേക്ക് ധാരാളമായി പരാവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. തകഴിയുടെ ചെമ്മീന്‍ തൊട്ട് സക്കറിയയുടെ 'ഭാസ്കരപ്പട്ടേലരും ഞാനും' വരെ തിരരൂപമായി. ബഷീറിന്‍റെയും എസ്.കെ .പൊറ്റെക്കാട്ടിന്‍റെയും ജി .വിവേകാനന്ദന്‍, മലയാറ്റൂര്‍, കെ സുരേന്ദ്രന്‍.
എം ടി മുതല്‍ ടി വി കൊച്ചുബാവ, സി വി ബാലകൃഷ്ണന്‍ വരെയും എഴുതിയ ഒരുപാടൊരുപാട് കഥകള്‍ ചലച്ചിത്രഭാഷയായി. ഒരിക്കല്‍ എം ഗോവിന്ദന്‍റെ 'നോക്കു കുത്തി' കടമ്മനിട്ടയും സ്കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ഥികളും ചേര്‍ന്ന് അവതരിപ്പിച്ചു.

നാടകം ജീവന്‍ വെക്കുന്നത് അരങ്ങിലാണ്. അഭിനയത്തിന്‍റെ അനുസ്യൂതി അരങ്ങിന്‍റെ ശക്തിയും ചൈതന്യവുമാണ്. സിനിമയും ടെലിവിഷന്‍ സീരിയലുമൊക്കെ അനേകം സീനുകളുടെ സമാകലനമാണ്. കഥയെ തിരരൂപമാക്കുന്നതില്‍ എം ടി യും പദ്മരാജനും വിജയിച്ചു. ചലച്ചിത്രമെന്ന മാധ്യമത്തിന്‍റെ സാധ്യതകള്‍ പരമാവധി ഉപയോഗിക്കാന്‍ ഇരുവര്‍ക്കുമായി. രഘുനാഥ് പലേരിയും, സി രാധാകൃഷ്ണനും, തുടങ്ങി പാലേരി മാണിക്യത്തിലൂടെ ടി പി രാജീവനും , ഒരേ കടലിലൂടെ കെ ആര്‍. മീരയും തിരക്കഥയുടെ രചന പരീക്ഷിച്ചു.

രാജലക്ഷ്മിയുടെ ആദ്യകഥ 'മകള്‍' തിരക്കഥയായി വികസിപ്പിച്ചുവെന്ന് പറഞ്ഞല്ലോ? പഴയ രീതിയില്‍ ഒരു നീണ്ടകഥയായി മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച കാലത്ത് തന്നെ രാജലക്ഷ്മി ശ്രദ്ധിക്കപ്പെട്ടിരുന്നു. ആകസ്മികമായ അവരുടെ വേര്‍പാട് മലയാളകഥയുടെ വികാസ ചരിത്രത്തിലെ വേദനയായി നിന്നു. പില്‍ക്കാലത്ത്‌ നന്ദനാരും അതേവഴി പിന്തുടര്‍ന്നു. ദൂരദര്‍ശന്‍ മലയാളത്തിലെ ലബ്ധപ്രതിഷ്ഠ നേടിയ കഥകള്‍ ആര്‍കൈവ് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ രാജലക്ഷ്മിയുടെ ആദ്യകഥ തിരഞ്ഞെടുക്കുകയായിരുന്നു. പാരമ്പര്യവഴിയില്‍ കഥപറഞ്ഞ രാജലക്ഷ്മി ബാക്കിവെച്ച മൌനം പൂരിപ്പിക്കാനാണ് ഞാന്‍ ശ്രമിച്ചത്. അവരുടെ മുഴുവന്‍ കഥകളും വായിച്ചതിനുശേഷം മകളുടെ ഘടന ഒന്നുടച്ചുവാര്‍ക്കാന്‍ ശ്രമിക്കുകയാണ് ആദ്യം ചെയ്തത്. മൂലകഥയോട് നീതിപുലര്‍ത്തി വേണമല്ലോ സീനുകള്‍ തരം തിരിക്കാന്‍. വരികള്‍ക്കിടയിലൂടെ വായിച്ചപ്പോള്‍ ആ രഹസ്യമൌനത്തിന്‍റെ ഇഴകള്‍ഓരോന്നായി വീണുകിട്ടി.മൂലകഥയുടെ അനുപാതവും(proportion) സമമിതിയും(symmetry ) ചോര്‍ന്നുപോവാതെ ഓരോ സീനിലും ചോര്‍ന്നുപോവാതെ ഓരോ സീനിലും

സംഭാഷണങ്ങള്‍ വിളക്കുപൊടിയായി കണ്ണി കോര്‍ക്കുകയായിരുന്നു . കഥാസരിതയില്‍ ടി.പദ്മനാഭന്‍റെ ' രാമേട്ടന്‍' എന്ന കഥയാണ്‌ എന്‍റെ സഹപ്രവര്‍ത്തകനും 'രാമേട്ടന്‍ 'ടെലിവിഷന്‍ ചിത്രത്തി ന്‍റെ സംവിധായകനുമായ ശ്രീ ആനന്ദവര്‍മ തിരഞ്ഞെടുത്തത്. ഒരിക്കല്‍ പ്രമുഖ ചലച്ചിത്രകാരനായ ശ്രീ ഷാജി പദ്മനാഭന്‍റെ 'കടല്‍' ചലച്ചിത്രമാക്കാന്‍ ശ്രമിച്ചിരുന്നു. രാമേട്ടന്‍ പദ്മനാഭന്‍റെ ഇതരകഥകള്‍ പോലെ ഒരു കേവലഭാവത്തിന്‍റെ ചായം കൊണ്ട് വികാരാര്‍ദ്രമാക്കിയെടുത്ത ഒരു ഇഴ മാത്രമായിരുന്നു. പക്ഷെ കഥാകാരന്‍ പറയാതെ പറയുന്ന നിശബ്ദ ശബ്ദങ്ങള്‍ കഥാപാത്രങ്ങളുടെ ചലനങ്ങളിലേക്ക്‌ പരാവര്‍ത്തനം ചെയ്യേണ്ടതുണ്ട്. കഥാകാരന്‍ 'അയാള്‍' എന്ന് മാത്രംപറയുന്ന സ്ഥലം നമുക്ക് ഒരു പേരിലൂടെ നിറവേറ്റുകയേ നിര്‍വാഹമുള്ളൂ. അങ്ങനെ ഓരോ കഥാപാത്രത്തിനും പേര് നല്‍കി , ഏറെക്കുറെ കഥാകൃത്തിന്‍റെ സംഭാഷണങ്ങള്‍ പിന്തുടരുകയും , നടേ പറഞ്ഞത്പോലെ അര്‍ദ്ധവിരാമങ്ങളും മൌനങ്ങളും ഭാവനചെയ്തു ഇഴകള്‍ നെയ്തെടുത്ത്‌ സീനുകളില്‍ നിവേശിപ്പിക്കുകയായിരുന്നു.

ഒരിക്കലും മൂലകഥയുടെ ദൃശ്യവ്യാഖ്യാനമായി ചലച്ചിത്രത്തെ നോക്കിക്കാണരുത്‌. രണ്ടും രണ്ടാണ്. തികച്ചും വ്യത്യസ്തമായ രണ്ടു മാധ്യമങ്ങള്‍. കഥയിലെ സ്ഥലവും ചലച്ചിത്രത്തിലെ സ്ഥലവും ഒന്നല്ല. കഥയിലെ കാലവും ചലച്ചിത്രത്തിലെ കാലവും രണ്ടാണ്. കാല ദേശങ്ങളെ നമുക്ക് ഭാവനചെയ്യാം. പുന:സൃഷ്ടിക്കാം. എന്നാല്‍ വായിക്കുന്ന കാലവും, വായനയില്‍ അനുഭവിക്കുന്ന കാലവും ചലച്ചിത്രമെന്ന മറ്റൊരു മാധ്യമത്തിന്‍റെ സ്ഥലകാലവുമായി സമരസ പ്പെടണമെന്നില്ല. നാം വിളക്കുകള്‍ അണച്ച് ഇരുട്ടിലിരുന്ന് നിഴലുംവെളിച്ചവും സമ്മോഹനമാക്കുന്ന ഒരു തിരനാടകം സ്ഥലപരമായി അനുഭവിക്കുകയാണ്. കഥ വായിക്കാത്ത പ്രേക്ഷകനും ചലച്ചിത്രം അനുഭവമാകണം. കഥാകാരന്‍ സൃഷ്ടിച്ച ലോകത്തിന്‍റെ അനുഭവതലം മറ്റൊരു രീതിയില്‍ പ്രേക്ഷകനെ അനുഭവിപ്പിക്കാന്‍ സംവിധായകന് കഴിയണം. അതിനു ആരുറ പ്പുള്ള ഒരു തിരക്കഥ വേണം. ആദിമധ്യാന്തം അനുസ്യൂതിയോടെ പുലര്‍ത്തണം. അനിവാര്യമായ ഘട്ടങ്ങളില്‍ പൂര്‍വനിശ്ചിത മായ ഘടന തകര്‍ക്കേണ്ടി വരും. അത് സംവിധായകന്‍റെ നെയ്ത്തുശാലയില്‍ നിര്‍വഹിക്കേണ്ട പണിയാണ്. തിരക്കഥാ കാരനും സംവിധായകനും ഒരാള്‍ തന്നെയെങ്കില്‍ സമവായം കുറെക്കൂടി എളുപ്പമാവും. ( അടൂരിനെപ്പോലെ )

തിരക്കഥയുടെ വഴികള്‍ വിശദമായി നമുക്ക് മറ്റൊരു ലക്കത്തില്‍ ചര്‍ച്ച ചെയ്യാം.
ഇതോടൊപ്പം 'രാമേട്ടന്‍' ടെലിവിഷന്‍ ചിത്രം ചേര്‍ത്തിട്ടുണ്ട്. ആഖ്യാനകലയില്‍ വേറിട്ടൊരു ലോകം പടുത്തുയര്‍ത്തിയ ടി.പദ്മനാഭന്‍ മലയാളകഥയുടെ ഭൂമികയില്‍ ഒറ്റയാനെപ്പോലെ തലയുയര്‍ത്തി നിക്കുന്നു. വേരുകളില്ലാത്ത 'വെറും മനുഷ്യ ന്‍റെ ' വിഹ്വലതയും , എല്ലാം കൈവിട്ടുപോകുന്നവരുടെ ഉള്ളിലെരിയുന്ന വിഷാദവും വാക്കിന്‍റെ വാസ്തുശില്‍പം കൊണ്ട് നമ്മെ ഈ കഥാകാരന്‍ അനുഭവിപ്പിച്ചു. കാലത്തിന്‍റെ ശിലയില്‍ മാറ്റുരച്ച എഴുത്തിന്‍റെ അപൂര്‍വസൌന്ദര്യമാണ് പദ്മനാഭ ന്‍റെ കഥകള്‍. പ്രകാശംപരത്തുന്ന കഥകളുമായി മലയാളഭാവനയുടെ താഴ്വരയില്‍ തലയുയാര്‍ത്തി നില്‍ക്കുന്ന ഏകാന്ത ഗോപുരം.

- sethumadhavan machad

No comments:

Post a Comment