small is beautiful

small is beautiful
Ajantha musings

Saturday, March 19, 2011

Drishyam - Screenplay

ദൃശ്യം പി ഡി എഫ്‌ പ്രിന്‍റ് ഇ മെയില്‍
എഴുതിയത് സേതുമാധവന്‍ മച്ചാട്   
ഞായര്‍, 20 ഫെബ്രുവരി 2011 01:37


ഈ ലക്കം 'തിരക്കഥയെ 'പ്പറ്റി യാവട്ടെ. എം ടി യെ വായിച്ചതിനു ശേഷമാണ് 'തിരക്കഥയും' ഒരു സാഹിത്യരൂപമാകാം എന്ന് ബോധ്യമാകുന്നത്‌. അതുനുമുന്‍പ് തിരക്കഥകള്‍ ( screen Plays ) തീരെ വായിച്ചിരുന്നില്ല എന്ന് തന്നെ പറയാം. പക്ഷെ വിശ്വോത്തര സംവിധായകര്‍ ലക്ഷണമൊത്ത തിരരൂപം തയ്യാറാക്കിയതിനു ശേഷമാണ് ലൊക്കേഷന്‍ ഷൂട്ട്‌ തുടങ്ങുന്നത് എന്ന് മനസ്സിലാക്കിയിരുന്നു. നമ്മുടെ സത്യജിത് റേ ഓരോ ഫ്രെയിം പോലും സ്കെച് ചെയ്ത്, തിരനാടകം പൂര്‍ത്തിയാക്കിയിട്ടാണ് ചിത്രലേഖനം നിര്‍വഹിച്ചിരുന്നത്. മലയാളത്തില്‍ ഭരതനും പദ്മരാജനും ഒക്കെ അങ്ങനെത്തന്നെ. 'വൈശാലി'യുടെ ഫ്രേമുകള്‍ ഓരോന്നും രവിവര്‍മ പെയിന്റിംഗ് പോലെ മനോഹരമാണ്. പദ്മരാജനും എം ടി യും അടിസ്ഥാനപരമായി കഥാകാരന്‍മാര്‍ കൂടിയായിരുന്നല്ലോ. അതിന്‍റെ ഭംഗി അവരുടെ തിരക്കഥ കള്‍ക്കും ഉണ്ടായിരുന്നു. ഭംഗി മാത്രമല്ല, നാടകീയത ,പിരിമുറുക്കം, ആദി മധ്യാന്തം ,കഥാഗാത്രത്തിലെ സമമിതി ,എല്ലാം ഒന്നിനൊന്നു മികവുറ്റതായിരുന്നു. എം ടിയുടെ മിക്ക തിരക്കഥകളും നവാഗതര്‍ക്കുള്ള 'കൈപ്പുസ്തകം' ( Hand Book )കൂടിയാണ്.

എന്‍റെ അനുഭവം പറയാം. ടെലിവിഷനില്‍ തിരക്കഥയുടെ പ്രസക്തി സിനിമയില്‍ നിന്നും അല്പം വ്യത്യസ്തമാണ്. ദീര്‍ഘകാലത്തെ തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് സിനിമയുടെ തിരക്കഥ ജനിക്കുന്നത്. ഏറെ സമയവും, ധനവ്യയവും കലാപൂര്‍ണതയും ആവശ്യപ്പെടുന്ന ഒന്നാണ് സിനിമാ വ്യവസായം. കലയും കച്ചവടവും കൈകോര്‍ക്കുന്ന മാധ്യമം. ടെലിവിഷന്‍ ഇരുപത്തിനാല് മണിക്കൂറും സംപ്രേഷണം ചെയ്യപ്പെടുന്ന ,വിവിധ താല്പര്യങ്ങളുള്ള കൊച്ചുസദസ്സുകള്‍ക്കായി ഒരുക്കപ്പെടുന്ന ഒരവിയല്‍ വിരുന്നാണ്. വാര്‍ത്തകളും ഗൌരവ സ്വഭാവമുള്ള വാര്‍ത്താധിഷ്ടിത സംവാദങ്ങളും , അഭിമുഖങ്ങളും സംഗീത നൃത്ത രൂപങ്ങളും അണിനിരക്കുന്ന ,പ്രേക്ഷകന്‍റെ വിരല്‍ത്തുമ്പിലെ റിമോട്ടാണ് അതിന്‍റെ ആയുസ്സ് നിര്‍ണയിക്കുന്നത്. ഈ വ്യത്യാസം മനസ്സിലാക്കാന്‍ വൈകിയതുകൊണ്ടാണ് ആദ്യകാല ടെലിവിഷന്‍ ചിത്രങ്ങള്‍ പരാജയപ്പെട്ടത്.
ദൂരദര്‍ശനില്‍ ഈ മാറ്റം രസാവഹമായി പരീക്ഷിച്ചത് എന്‍റെ സഹപ്രവര്‍ത്തകന്‍ കൂടിയായിരുന്ന ശ്യാമാണ്. ശ്യാമപ്രസാദിന്‍റെ ഒട്ടു മുക്കാല്‍ ടെലിഫിലിമുകളും മിനിസ്ക്രീന്‍ പ്രേക്ഷകന്‍റെ മനസ്സറിഞ്ഞവയാണ്. വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ 'വിശ്വവിഖ്യാതമായ മൂക്ക്' ശ്യാം പരീക്ഷിക്കുമ്പോള്‍ (1988 ) നാമിന്നു കാണുന്ന ആധുനിക സാങ്കേതിക സൌകര്യങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നിട്ടും ഒരു കാര്‍ട്ടൂണ്‍ ചിത്രം ആനിമേറ്റ് ചെയ്ത് നിര്‍മിക്കുന്ന ചാരുതയോടെയാണ് ആ കഥ ടെലി വിഷന്‍ പ്രേക്ഷകരുടെ മുന്പിലെത്തിയത്. നല്ല തിരക്കഥ ഒരു ടെലിവിഷന്‍ ചിത്രത്തിന്‍റെ അസ്ഥിവാരം ഒരുക്കുന്നു.

ഇ.വി ശ്രീധരന്‍റെ '450 രൂപയുടെ കളി' എന്ന കഥ ശ്യാം ആവശ്യപ്പെട്ടപ്പോള്‍ തിരക്കഥ എഴുതിയത് ഞാനാണ് .ഒരു കഥാകാരന്‍റെ മനസ്സെനിക്കുനടെന്നും എനിക്കതിനു കഴിയുമെന്നും ശ്യാം പ്രോത്സാഹിപ്പിച്ചപ്പോള്‍ ഞാനും ഒരു പരീക്ഷണത്തിന് തയ്യാറായി. 'നിറമില്ലാത്ത ചിത്രങ്ങള്‍' എന്ന ആ ടെലിവിഷന്‍ ചിത്രം ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തു. പിന്നീട് യശ:ശരീരയായ കഥാകാരി രാജലക്ഷ്മിയുടെ ആദ്യകഥ -മകള്‍- ഒരു ടെലിവിഷന്‍ ചിത്രമായി നിര്‍മിക്കാന്‍ തീരുമാനിച്ചപ്പോള്‍ സംവിധായകന്‍ ശ്രീ കണ്ണന്‍ മകളുടെ 'തിരക്കഥ' എഴുതാന്‍ എന്നോടാവശ്യപ്പെട്ടു.
നടേ പറഞ്ഞത് പോലെ 'തിരക്കഥ'യെ ഒരു സാഹിത്യരൂപമായി സമീപിക്കാന്‍ എനിക്ക് വല്ലാത്ത വൈമനസ്യമായിരുന്നു. ഞാന്‍ ആദ്യം ചെയ്തത് എം ടിയുടെ എല്ലാ തിരക്കഥകളും നന്നായി വായിക്കുക എന്നതാണ്. 'നന്നായി' എന്ന് പറഞ്ഞിടത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നല്ല വായന ഒരു സര്‍ഗക്രിയ കൂടിയാണ്. കഥയല്ല വായിക്കുന്നത്, ജീവിതമാണ്. അതേസമയം വെറും ജീവിതമല്ല ജീവിതത്തിന്‍റെ പുനര്‍വായന കൂടിയാണ് തിരക്കഥ എന്ന് എം ടിയെ നന്നായി വായിക്കുമ്പോള്‍ നമുക്ക് ബോധ്യമാകും.
തുടര്‍ന്ന് രാജലക്ഷ്മിയുടെ പ്രസിദ്ധീകൃതമായ മുഴുവന്‍ രചനകളും ഒരിക്കല്‍കൂടി വായിച്ചു. ഒരിക്കല്‍ക്കൂടി എന്ന് പറഞ്ഞത്, അവയെല്ലാം കുട്ടിക്കാലത്തേ ഞാന്‍ വായിച്ചിരുന്നു എന്നതുകൊണ്ടാണ്. ആദ്യവായന നമ്മെ വല്ലാതെ സ്വാധീനിക്കും. നമ്മുടെ കണ്ണുകെട്ടും വിധം. ആകെ വിരലില്‍ എണ്ണാവുന്ന കഥകളാണ് രാജലക്ഷ്മി വിഷാദശ്രുതിയില്‍ നമുക്കായി ബാക്കിവെച്ചത്. 'ഒരു വഴിയും കുറെ നിഴലുകളും', 'ഞാന്‍ എന്ന ഭാവം', എന്നീ രണ്ടു മുഴുവന്‍ നോവലുകള്‍, ' ഉച്ചവെയിലും ഇളം നിലാവും' എന്ന പാതിനോവലും. ഉച്ചവെയില്‍ കടുത്ത മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് പകുതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. 'മകള്‍' ആദ്യകഥ. സത്യത്തില്‍ മകള്‍ , ആദ്യ നോവലിന്‍റെ പ്രാഗ്രൂപമായിരുന്നു. പിന്നെ ഒറ്റപ്പാലം എന്‍ എസ് എസ് കോളേജിലെ 'മിറര്‍' മാസികയില്‍ 'കുമിള' എന്നൊരു കവിതയും Dark Night എന്ന മറ്റൊരു കവിതയും രാജലക്ഷ്മി എഴുതിയതായി കണ്ടെത്തി. ഇത്രയും പറഞ്ഞത് ,തിരകഥ യില്‍ പ്രവേശിക്കുന്നതിന് മുന്‍പുള്ള മുന്നൊരു ക്കമെന്ന നിലയിലാണ്. അങ്ങനെ രാജലക്ഷ്മി എന്നില്‍ നിറഞ്ഞു. സ്വപനത്തില്‍ രാജലക്ഷ്മിടീച്ചര്‍ മകളിലെ സംഭാഷണങ്ങള്‍ പോലും എന്നെ വായിച്ചു കേള്‍പ്പിച്ചു. അങ്ങനെ ഒരു ലഘുനോവലിന്‍റെ വലുപ്പമുള്ള 'മകള്‍' തിരക്കഥയായി എഴുതി. ഒറ്റപ്പാലത്തും ചെര്‍പുളശ്ശേരി യിലുമായി ചിത്രീകരിച്ചു. കണ്ണന്‍ വളരെ നന്നായി സംവിധാനം നിര്‍വഹിച്ച 'മകള്‍' ദേശീയതലത്തില്‍ പുരസ്കാരം നേടി. മുകുന്ദനും ,സോനാ നായരും , ഡോ.അംബിയുമൊക്കെ വളരെ നന്നായി അഭിനയിച്ചു. 'മകള്‍' പൂര്‍ണ പബ്ലിക്കേഷന്‍സ് പുസ്തകമായി പ്രസിദ്ധീകരിച്ചു. അതില്‍ ഞാന്‍ എഴുതിയ 'ദേശം പകര്‍ന്ന്' എന്ന മുന്നുരയിലെ ഏതാനും വരികള്‍ ഇവിടെ പകര്‍ത്തുകയാണ്.

"മകള്‍ പ്രസിദ്ധീകരിച്ചിട്ട് 50 വര്ഷം പൂര്‍ത്തിയാകുന്നു. സ്വാതന്ത്ര്യസമരാനന്തരമുള്ള കേരളീയ ജീവിതത്തിന്‍റെ ഒരു സമൂഹ്യചിത്രം ഇതാ..അരനൂറ്റാണ്ടിനിടയില്‍ കേരളീയ സമൂഹം ഏറെ മാറ്റങ്ങള്‍ക്കു വിധേയമായി. ഭാരതപ്പുഴ ശോഷിക്കുകയും ചിലപ്പോഴെല്ലാം കര കവിയുകയും ചെയ്തുകൊണ്ടിരുന്നു. രാജലക്ഷ്മി വരച്ചു കാണിച്ച ചിത്രങ്ങള്‍ പക്ഷെ ഇന്നും സജീവമായി നില്‍ക്കുന്നു. എഴുത്തില്‍ കുറെ മാറ്റങ്ങളുണ്ടായി എങ്കിലും, കഥാകാരി അന്നുപയോഗിച്ച പദങ്ങളും ഭാഷണങ്ങളുമെല്ലാം ഇന്നും അതേപടി നില്‍ക്കുന്നു. പില്‍ക്കാല ത്തുണ്ടായ കഥകളും സിനിമകളും അവയില്‍ നിന്ന് ഏറെ കടം കൊണ്ടിട്ടുള്ളതായി ശ്രദ്ധിച്ചാല്‍ നമുക്ക് ബോധ്യമാകും. വിസ്മൃതിയെ സ്വയംവരം ചെയ്ത ഒരു കഥാകാരിയുടെ ആദ്യരചന കാലവും ദേശവും പകര്‍ന്ന് മറ്റൊരു രൂപത്തില്‍ വായനക്കാരനെ/ പ്രേക്ഷകനെ തേടിയെത്തുകയാണ്. ഇതില്‍ എന്‍റെതായി ഒന്നുമില്ല എന്ന് എടുത്തുപറയട്ടെ. അശരീരിയായ എഴുത്തുകാരിയുടെ മനസ്സ് വായിച്ചെടുക്കാന്‍ ശ്രമിക്കുക മാത്രമാണ് ഞാന്‍ ചെയ്തിട്ടുള്ളത്. രൂപാന്തരപ്പെട്ട 'മകളുടെ' ശില്പസൌന്ദര്യം ( അതുണ്ടെങ്കില്‍) പൂര്‍ണമായും രാജലക്ഷ്മിയുടെതാണ്. കൈക്കുറ്റപ്പാടാകട്ടെ എന്‍റെതു മാത്രവും. " -

sethumadhavan machad




1 comment:

  1. Sethu is the most talented person I have met in my life.
    Helen

    ReplyDelete